
തിരുവനന്തപുരം: വയനാട്ടില്‍ രാഹുൽഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരേ മകനും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാര്‍. രാഹുല്‍ഗാന്ധി ജയിക്കുമെന്ന് പറയാൻ വെള്ളാപ്പള്ളി നടേശൻ വയനാട്ടിലെ വോട്ടർ അല്ലെന്ന് ആയിരുന്നു തുഷാറിന്റെ മറുപടി. കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ അധികാര സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചു വാങ്ങുമെന്നും അധികാരമില്ലാതെ ഒരു മുന്നണിയിലും തുടരാനാകില്ലെന്നും തുഷാര്‍ തുറന്നടിച്ചു.
കേരളത്തിൽ എന്‍ഡിഎ യ്ക്ക് 3 സീറ്റ് നേടുമെന്ന് വിലയിരുത്തിയ തുഷാര്‍ അധികാരങ്ങൾ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവർത്തകർക്ക് ഉറപ്പ് നൽകിയിട്ടുള്ളതായും വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ തന്നെ മത്സരിപ്പിച്ചത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ആയിരുന്നു. സാഹചര്യം ഒത്താൽ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്നും പറഞ്ഞു. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി കാര്യമായ പ്രചരണം നടത്തിയില്ലെന്ന ആരോപണം വിഴുങ്ങുകയും ചെയ്തു. ബിജെപി പൂർണമായും സഹകരിച്ചതായി ചേർത്തലയിൽ ചേർന്ന നേതൃയോഗം വിലയിരുത്തി. തുടക്കത്തില്‍ വിഷയം ഉണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. ബിജെപി വയനാട്ടില്‍ സഹകരിച്ചില്ലെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റാണെന്നും വീശദീകരണം ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അദ്ദേഹം വയനാട്ടിലെ വോട്ടർ അല്ലെന്ന് തുഷാര്‍ പറഞ്ഞത്. ഭാവിരാഷ്ട്രീയം കൂടി മുൻനിർത്തി ബിജെപിക്കെതിരെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് തുഷാർ മാധ്യമങ്ങളെ കണ്ടത്. എന്നാൽ വയനാട്, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിൽ ബിജെപി സംഘടന സംവിധാനം പൂർണമായും പിന്തുണച്ചില്ലെന്ന പരാതി ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പറഞ്ഞത്.






