
കോട്ടയം: ദുരഭിമാനക്കൊലക്കേസില്‍, കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷിനെ കൊലപ്പെടുത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന് കോടതിയില്‍ മൊഴി നല്കി. പോലീസ് യഥാസമയം ഇടപെട്ടതിനാലാണു പ്രതികള്‍ അനീഷിനെ വിട്ടയച്ചതെന്നും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എ.എസ്.ഐയായിരുന്ന ടി.എം. ബിജു പറഞ്ഞു. കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് ബിജുവിനെ പിരിച്ചുവിട്ടിരുന്നു.
സംഭവം നടന്ന രാത്രിയില്‍ പട്രോളിങ്ങിനിടെ ഒന്നാം പ്രതി ഷാനു ചാക്കോയും കൂട്ടുപ്രതിയായ ഇഷാനും സഞ്ചരിച്ചിരുന്ന വാഹനം പോലീസ് മാന്നാനത്തുവച്ചു തടഞ്ഞിരുന്നു. അമലഗിരിയില്‍ കല്യാണത്തിനു പോകുകയാണെന്നാണു പറഞ്ഞത്. സംശയം തോന്നാതിരുന്നതിനാല്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും വാങ്ങിയശേഷം വാഹനം വിട്ടയച്ചു. പിന്നീടാണു വാഹനത്തിലെത്തിയ ഒരു സംഘമാളുകള്‍ മാന്നാനത്തു വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞത്.
വാഹനപരിശോധനയ്ക്കിടെ കണ്ടവര്‍ക്കു ബന്ധമുണ്ടെന്നു വിവരം ലഭിച്ചതോടെ ഫോണില്‍ ഷാനു ചാക്കോയെ വിളിച്ചു. തട്ടിക്കൊണ്ടുപോയവരെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ടു. കെവിന് ഓടിപ്പോയെന്നും അനീഷിനെ വിട്ടുനല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് അനീഷിനെ വിടുകയും ചെയ്തു. ഷാനുവിന്റെ സഹോദരിയായ നീനുവിനെ വിട്ടുനല്കിയില്ലെങ്കില് അനീഷിനെയും കൊലപ്പെടുത്തുമെന്നു പ്രതികള്‍ അനീഷിന്റെ പിതൃസഹോദര പുത്രനായ സിബിയെ ഭീഷണിപ്പെടുത്തിയിരുന്നു.
കെവിനെയും അനീഷിനെയും ചിലര്‍ തട്ടിക്കൊണ്ടു പോയവിവരം സംഭവദിവസം പുലര്‍ച്ചെ 5.24-ന് എസ്.ഐ: എം.എസ്. ഷിബുവിനെ അറിയിച്ചു. നേരത്തേ പോലീസ് സ്റ്റേഷനില്‍ വെച്ച് ചാക്കോജോണ്‍ കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ അങ്കിളേ രക്ഷിക്കണേ എന്ന് കാലില്‍ കെട്ടിപ്പിടിച്ച് നീനു കരഞ്ഞു. ചാക്കോജോണ്‍ നീനുവിനെ ബലമായി കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുതറി മാറിയാണ് നീനു കരഞ്ഞത്. പിന്നീട് വനിതാ പോലീസിനൊപ്പം നീനുവിനെ സ്റ്റേഷനിലേക്ക് തിരിച്ചു വിട്ടു.
സാനു ചാക്കോയേയും സംഘത്തെയും കൈക്കൂലി വാങ്ങി പോകാന്‍ അനുവദിച്ചതിന് ടി എം ബിജുവിനെ പിരിച്ചുവിട്ടിരുന്നു. അപകടത്തില്‍ പെട്ടു പരിക്കേറ്റ ബിജു ചക്രക്കസേരയിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയത്. ചാക്കോ ജോണിന്റെ പരാതിയില്‍ നീനുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴായിരുന്നു സംഭവം. വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അച്ഛന്റെ കൂടെ പോകാനും നീനുവിനോട് മുന്‍ എസ്ഐ എംഎസ് ഷിബു ആവശ്യപ്പെട്ടതായും ബിജു പറയുന്നു. ചാക്കോജോണ്‍ മകളെ കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു നീനു ബിജുവിന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞത്.
കേസില്‍ നിര്‍ണ്ണായകമായ മൂന്ന് ഫോണ്‍ സംഭാഷണങ്ങളും ബിജു തിരിച്ചറിഞ്ഞു. 2018 മേയ് 26 ന് പുലര്‍ച്ചെയായിരുന്നു സാനുചാക്കോയു ഇഷാനും സഞ്ചരിച്ച കാര്‍ ബിജുവിന് മുന്നിലെത്തിയത്. നൈറ്റ് ഡ്യൂട്ടിക്കിടയില്‍ പെട്രോളിംഗിനിടയില്‍ പുലര്‍ച്ചെ 2.30 ന് മാന്നാനത്തു വെച്ചായിരുന്നു കാര്‍ കണ്ടത്. അമ്മഞ്ചേരിയില്‍ കൂട്ടുകാരന്റെ സഹോദരിയുടെ കല്യാണത്തിന് വന്നതാണെന്നായിരുന്നു മറുപടി. കാറിന്റെ നമ്പര്‍ പ്ലേറ്റിലെ ചെളി കണ്ടു വിവരം തിരക്കിയപ്പോള്‍. ഒരു അപകടമുണ്ടായെന്നും മറ്റൊരു കാറും ബൈക്കും അപകടത്തില്‍ പെട്ട സംഭവത്തില്‍ ബൈക്കുകാര് പിന്തുടരുന്നുണ്ടെന്നും രക്ഷപെടാനായി ചെളിയുള്ള വഴിയിലൂടെ പോയപ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ ചെളി പുരണ്ടതാണെന്നുമായിരുന്നു സാനു പറഞ്ഞത്.
തുടര്‍ന്ന് ഇരുവരുടെയും രേഖകള്‍ പരിശോധിച്ചു ചിത്രം പകര്‍ത്തി വിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സാനുവിന്റെ കാര്‍ കണ്ടു. അവര്‍ക്ക് എംസി റോഡിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അല്പം കഴിഞ്ഞപ്പോഴാണ് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞത്. നേരത്തെ പരിശോധിച്ച സാനുവും സംഘവുമാണ് അക്രമം നടത്തിയതെന്നു മനസിലായി. സാനുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ പിടിച്ചു കൊണ്ടു പോയവരെ ഉടന്‍ തിരിച്ചെത്തിക്കാമെന്ന് സാനു ഉറപ്പു നല്കി. കെവിന് ഓടിപ്പോയെന്നും സാനു പറഞ്ഞു. പെങ്ങളുടെ ഭാവി തുലഞ്ഞു. തന്റെ ഭാവി തുലയ്ക്കാനില്ലെന്ന് പറഞ്ഞതായും ബിജു പറയുന്നു.
അനീഷിന്റെ വീട്ടിലെത്തി കെവിന്റെ ബന്ധുക്കളില്‍ നിന്നു നമ്പര്‍ എടുത്തു നീനുവിന്റെ പിതാവിനെ വിളിച്ചപ്പോള്‍ ഫോണ്‍ കട്ടാവുന്നതിനു മുന്‍പ് പൊലീസ് എല്ലാം അറിഞ്ഞു. വേഗം രക്ഷപെടാമെന്നു ചാക്കോ പറയുന്നതു കേട്ടതായും ബിജു കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പിടിച്ചെടുത്ത തെന്മല എസ്.ഐ. പ്രവീണിനെയും കോടതി വിസ്തരിച്ചു. നാലാം പ്രതി റിയാസിന്റെ വീട്ടില്‍നിന്നാണു കാര്‍ കണ്ടെടുത്തതെന്ന് അദ്ദേഹം മൊഴി നല്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.എസ്. അജയന് ഹാജരായി.






