
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പുറന്തള്ളുന്ന മാലിന്യങ്ങളെ ശേഖരിക്കുകയാണ് ബിജെപി എന്നും ഒറ്റുകാരെ മാറ്റി അര്‍പ്പണബോധമുള്ളവരെ ഉത്തരവാദിത്വപ്പെട്ട പദവികളില്‍ നിയോഗിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വന്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന സാഹചര്യത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്നവരെ അത്യാഗ്രഹികളെന്നും അഴിമതിക്കാരെന്നും മമത വിളിച്ചു.
ചൊവ്വാഴ്ച ബോണ്ഗാവോനില് നിന്നുള്ള നിയമസഭാ സാമാജികനും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന സമ്മേളനത്തിലാണ് രൂക്ഷമായി വിമര്‍ശിച്ച് മമത രംഗത്ത് വന്നത്. ബിജെപിയില്‍ ചേരുന്നതിന് തീരുമാനമെടുത്തിട്ടുള്ളവര്‍ എത്രയും നേരത്തേ പാര്‍ട്ടി വിടാന്‍ തൃണമൂല്‍ നേതാവ് ആവശ്യപ്പെട്ടു. ബോംഗാവോണിലെ തൃണമൂല്‍ എംഎല്‍എ ആയ ബിസ്വാസ് ദാസാണ് ഏറ്റവും ഒടുവില്‍ ബിജെപിയില്‍ എത്തിയ ജനപ്രതിനിധി. ചൊവ്വാഴ്ച തൃണമൂല്‍ വിട്ട ദാസിനൊപ്പം 12 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വക്താവായിരുന്ന പ്രസാന്ജീത് ഘോഷ് എന്നിവരാണ് ബിജെപിയില്‍ പോയത്. ബിജെപി നേതാക്കളായ കൈലാസ് വിജയ വാര്‍ഗിയ മുകുള്‍റോയി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ മാറ്റം. എന്നാല്‍ ഇതില്‍ തങ്ങള്‍ അസ്വസ്ഥരല്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
ചില അത്യാഗ്രഹികളും അഴിമതിക്കാരും ചില പാര്‍ട്ടിയില്‍ ചേര്‍ന്നത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ പരിണിതഫലത്തെക്കുറിച്ച് ഭീതിയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മമത പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ മികച്ച വിജയമാണ് നേടിയത്. 2014 ല്‍ വെറും രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന അവര്‍ ഇത്തവണ 18 സീറ്റുകള്‍ നേടി.
അതേസമയം കഴിഞ്ഞ തവണ 34 സീറ്റുകള്‍ നേടിയ തൃണമൂല്‍ ഇത്തവണ 22 സീറ്റുകളിലേക്ക് ചുരുങ്ങി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ മോഡി ബംഗാളില്‍ നിന്നും ബിജെപിയിലേക്ക് കുത്തൊഴുക്ക് ഉണ്ടാകുമെന്നും 40 തൃണമൂല്‍ എംഎല്‍എ മാരാണ് തന്റെ പാര്‍ട്ടിയില്‍ ചേരാനിരിക്കുന്നതെന്ന് പറഞ്ഞിരുന്നു. 2021 ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കുമെന്നും മമതാബാനര്‍ജി പറഞ്ഞു. ഒരുത്തന് പോയാല്‍ 500 പേര് ആ സ്ഥാനത്ത് വരും. അത്യാഗ്രഹികളുടെയും അഴിമതിക്കാരുടെയും സ്ഥാനത്ത് അര്‍പ്പണബോധമുള്ളവര്‍ വരുമെന്നും മമതാബാനര്‍ജി വ്യക്തമാക്കി.






