
ന്യൂഡല്‍ഹി: മുംെബെയിലെ റിസോര്‍ട്ടുകളിലേക്കും സുപ്രീം കോടതിയിലേക്കും പരന്നൊഴുകിയ അധികാര വടംവലിക്കൊടുവില്‍ ഇന്നു കര്‍ണാടക നിയമസഭയില്‍ ബലപരീക്ഷണം. വിശ്വാസ വോട്ടെടുപ്പിനായി ഇന്നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ എന്നു തീരുമാനിക്കാന്‍ 15 വിമത എം.എല്‍.എമാര്‍ക്കു സുപ്രീം കോടതി സ്വാതന്ത്ര്യം നല്കി. വിശ്വാസവോട്ടിന് എത്തില്ലെന്നു മുംെബെയിലുള്ള വിമതര്‍ അറിയിച്ചതോടെ 13 മാസം നീണ്ട ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പതനത്തിന്റെ വക്കിലെത്തി.
വിപ്പിനു പ്രസക്തി നഷ്ടപ്പെട്ടതോടെ, തിരിച്ചുവരാന്‍ വിമതരോടു കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ഥിച്ചു. ആരും പോകില്ലെന്ന ഉറപ്പുള്ള ബി.ജെ.പി, ഇന്നു കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ആത്മവിശ്വാസത്തിലാണ്. എം.എല്‍.എമാരുടെ രാജിക്കത്തില്‍ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാന്‍ നിയമസഭാ സ്പീക്കറോടു നിര്‍ദേശിക്കാന്‍ കഴിയില്ലെന്നു വിമതരുടെ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടനാ സന്തുലിതത്വം നിലനിര്‍ത്തുന്ന തീരുമാനമാണ് ഈ ഘട്ടത്തില്‍ ആവശ്യം.
നിയമസഭാ സ്പീക്കര്‍മാര്‍ക്കു നിര്‍ദേശം നല്കാന് കോടതിക്കുള്ള അധികാരം സംബന്ധിച്ച് പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഇടക്കാല വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍, വിമതരുടെ രാജി/അയോഗ്യതാ വിഷയങ്ങളില്‍ സ്പീക്കര്‍ തീരുമാനം എടുക്കില്ല എന്നാണ് സൂചന. രാജി അംഗീകരിക്കുന്നതും അയോഗ്യരായി പ്രഖ്യാപിക്കുന്നതും വിശ്വാസവോട്ടില്‍ സര്‍ക്കാരിനു തിരിച്ചടിയാകും.
അനുനയത്തിനു വഴങ്ങുന്നില്ലെങ്കില്‍ അയോഗ്യതാഭീഷണി ഉയര്‍ത്തി ഏഴു പേരെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് വിശ്വാസവോട്ടിലേക്കുള്ള അവസാന മണിക്കൂറുകളില്‍ ഭരണപക്ഷം നടത്തുന്നത്. 16 എം.എല്‍.എമാര്‍ രാജിക്കത്തു നല്‍കുകയും രണ്ടു സ്വതന്ത്രര്‍ എതിര്‍ചേരിയിലേക്കു പോകുകയും ചെയ്തതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇവര്‍ വിശ്വാസവോട്ടിന് എത്താതിരുന്നാല്‍ ഭരണപക്ഷത്ത് 100 പേരേയുണ്ടാകൂ. രണ്ടു സ്വതന്ത്രരടക്കം ബി.ജെ.പി. പക്ഷത്ത് 107 പേരുണ്ട്. 11 മണിക്കാണ് വിശ്വാസവോട്ട് രേഖപ്പെടുത്തുന്നത്.






