
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടിരൂപ വേണമെന്ന ആവശ്യമുന്നയിച്ച് വ്യോമസേന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തേയും സംസ്ഥാനത്തോട് പണം വ്യോമസേന ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഈ അവശ്യം പ്രളയം തകര്‍ത്ത കേരളത്തിനു കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. 2017ല്‍ ഓഖി ദുരന്തവും 2018ല്‍ പ്രളയത്തേയും നേരിടേണ്ടി വന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നത് പ്രയാസമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലു ദിവസമാണ് വ്യോമസേനയും മറ്റ് സേനാ വിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്ന് വ്യോമസേന ആസ്ഥാനത്തു നിന്നുള്ള അറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്.
ഓഖി ദുരന്ത സമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിനു നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും. ആ ഘട്ടത്തിലൊക്കെ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ 113 കോടിയുടെ ബില്‍ ലഭിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലച്ചില്‍ ബില്ല് ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കേന്ദ്രത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇങ്ങനെ ബില്‍ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നായിരുന്നു കേന്ദ്രം നല്കിയ മറുപടി. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ലഭിച്ച 2904.85 കോടി പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് അപര്യാപ്തമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 31,000 കോടി രൂപയാണ് കേരളത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുളളത്.
തുക അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. പ്രളയക്കെടുതികള്‍ നേരിടുന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനൊപ്പമെന്ന കുറിപ്പോടെയാണ് ശശി തരൂരിന്റെ ട്വീറ്റ്.