
റിയോ ഡി ജനീറോ: തടവുപുള്ളികള്‍ തിങ്ങി നിറഞ്ഞ ജയിലുകളില്‍ ഒന്നില്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ 57 തടവുകാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബ്രസീലിലെ അല്ട്ടാമിറാ ജയിലിലായിരുന്നു തടവുകാര്‍ പരസ്പരം ആക്രമിച്ചത്. മരണമടഞ്ഞ 16 പേരുതെ തല വെട്ടിക്കളഞ്ഞ നിലയിലായിരുന്നു. അതേസമയം കുത്തിയും കഴുത്തുഞെരിച്ചും തീവെച്ചും തലവെട്ടിയുമെല്ലാം ക്രൂരതകള്‍ അരങ്ങേറിയ സംഭവം കലാപം അല്ലെന്നും പരസ്പരമുള്ള സംഘടിത ആക്രമണം ആയിരുന്നെന്നും അക്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സെല്ലില്‍ തീയിട്ടതിനെ തുടര്‍ന്ന് അനേകം പേര് വെന്തുമരിക്കുകയും ചെയ്തു. അഴികള്‍ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം തീയിടുകയായിരുന്നു. മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചനകള്‍. റിയോ ഡി ജനീറോ ആസ്ഥാനമാക്കിയുള്ള കമാന്റോ ക്ളാസ്സി എന്നറിയപ്പെടുന്ന പ്രാദേശിക ക്രിമിനല്‍ ഗ്യാംഗായ കമാന്റോ വെര്മെല്ലോയിലെ ആള്‍ക്കാരും ഇവരുടെ എതിരാളികളായ റെഡ് കമാന്റുുമാണ് ഏറ്റുമുട്ടിയത്.
തീവെച്ചു കൊലപ്പെടുത്തിയവരില്‍ കമാന്റോ ക്ലാസ്സിയുടെ തലവനും പെട്ടിട്ടുണ്ടെന്നും ഇയാളെ വെന്തു മരിച്ച നിലയില്‍ ജയിലിലെ ഒരു പവലിയനില്‍ നിന്നും കണ്ടെത്തിയെന്നും വിവരമുണ്ട്. ഒരു ഭാഗത്ത് തന്നെ 15 തടവുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മിക്കവരും കൂര്‍ത്ത ടൂത്ത് ബ്രഷിനുള്ള കുത്തേറ്റും കഴുത്തു ഞെരിച്ചുമാണ് കൊലചെയ്യപ്പെട്ടത്. എണ്ണം കൂടിയതിനെ തുടര്‍ന്ന് തടവുകാരെ മാറ്റി പാര്‍പ്പിച്ച പഴയ കണ്ടെയ്നറില്‍ തീ പെട്ടെന്ന് പടര്‍ന്നതായി ജയില്‍ തലവന്‍ ജര്‍ബാസ് വാസ്കണ്സീലോ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ കെടുത്താന്‍ കഴിഞ്ഞത്.
രണ്ടു ജയില്‍ അധികൃതരെ തടവുകാര്‍ പിടിച്ചു വെച്ചിരുന്നു. ഇവരെ പിന്നീട് മോചിപ്പിച്ചു. ജയില്‍ സംവിധാനങ്ങളിലെ അപര്യാപ്തത മൂലം തടവുകാര്‍ ഉണ്ടാക്കിയ കലാപം അല്ലെന്നും തടവുകാരുടെ ഗ്യാംഗുകള്‍ പരസ്പരം കൊമ്പു കോര്ത്തതാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കറുകറുത്ത പുക ജയില്‍ വളപ്പില്‍ നിന്നും ഉയരുന്നതും അനേകം പേര് മേല്‍ക്കൂരയില്‍ ഇരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സാധാരണഗതിയില്‍ കുപ്രസിദ്ധിയുള്ളവയാണ് ബ്രസീലിലെ ജയിലുകള്‍. തടവുപുള്ളികളുടെ എണ്ണം കൂടുതലായതിന്റെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള ബ്രസീല്‍ ജയിലില്‍ ഗ്യാംഗുകള്‍ പരസ്പരം അക്രമിക്കുന്നതും തടവുകാര്‍ കലാപം നടത്തുന്നതും തടവുചാടുന്നതുമെല്ലാം അസാധാരണമല്ല.
ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തടവുപുള്ളികളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് ബ്രസീലിന്. 208 പേര്‍ക്ക് മാത്രം പാര്‍ക്കാവുന്ന ജയിലില്‍ ഇപ്പോഴുള്ളത് 327 പേരാണ്. ഇത്തരം ഒരു അക്രമം എന്തുകൊണ്ട് ജയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല, അതിക്രൂരമായ അക്രമങ്ങള്‍ നടക്കുന്ന രീതിയില്‍ ജയിലിലെ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടത് എങ്ങിനെയാണ് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്നാണ് സൂപ്രണ്ട് ജെര്ബാസ് പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റെഡ് കമാന്റിന്റെയും ക്ളാസ് എ കമാന്റിന്റെയും ആള്‍ക്കാരെ കൊണ്ട് ജയില്‍ നിറഞ്ഞിരിക്കുകയാണ്.
ജയിലിനുള്ളില്‍ ഇപ്പോഴും ചൂട് നില നില്‍ക്കുകയാണെന്നും കണ്ടെത്തിയ 52 മൃതദേഹങ്ങളില്‍ 16 എണ്ണം തലവെട്ടിമാറ്റിയ നിലയിലാണെന്നും പറഞ്ഞു. ജയിലിനുള്ളില്‍ ക്രിമിനല്‍ ഗ്യാംഗുകളുടെ തേരോട്ടം നടക്കുന്ന ജയിലില്‍ കൊലപാതകവും തലവെട്ടുന്നതുമൊന്നും പുതുമയല്ല. 2017 ല്‍ നടന്ന കലാപത്തില്‍ 150 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. വിവിധ ജയിലുകളിലായി ഗ്യാംഗുകളുടെ ഏറ്റുമുട്ടല്‍ മൂന്നാഴ്ചയാണ് അന്ന് നീണ്ടു നിന്നത്. തലവെട്ടിയ നിലയില്‍ 15 മൃതദേഹങ്ങള്‍ അന്നും കണ്ടെത്തിയിരുന്നു. ടൂത്ത് ബ്രഷായിരുന്നു അന്നും കുത്താനുള്ള ആയുധം.






