
മലപ്പുറം: കേരളത്തെ ഞെട്ടിച്ച കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹോദരിയുടെ വിവാഹത്തിനായി അവധിക്കെത്തിയ സൈനികനും ഉള്‍പ്പെട്ടതായി സംശയം. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ബംഗാള്‍ റെജിമെന്റിലെ വിഷ്ണുവിജയന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയില്‍ കവളപ്പാറയില്‍ എത്തിയത്.
കഴിഞ്ഞയാഴ്ച സഹോദരി ജിഷ്ണയുടെ വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വ്യാഴാഴ്ച രാത്രിയില്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ പെട്ട 60 പേരില്‍ വിഷ്ണുവും കുടുംബവും പെട്ടതായി സംശയം ഉയരുകയാണ്. വിഷ്ണു, പിതാവ് വിജയന്, മാതാവ്, സഹോദരി, രണ്ടു ബന്ധുക്കള്‍ എന്നിവര്‍ മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അഞ്ചാം ദിവസവും ഇവിടെ തെരച്ചില്‍ തുടരുകയാണ്. വീടിന്റെ അവശിഷ്ടങ്ങള്‍ തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിലെ ആറു പേര് മണ്ണിടിച്ചിലില്‍ പെട്ടപ്പോള്‍ വിഷ്ണുവിന്റെ ഇളയ സഹോദരന് ജിഷ്ണു രക്ഷപ്പെട്ടു.
മണിക്കൂറുകള്‍ക്ക് മുമ്പ് കൂട്ടുകാരനെ സഹായിക്കാന്‍ അയാളുടെ വീട്ടില്‍ പോയതാണ് ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാരനും സുഹൃത്തുമായ രാജേഷ് ഡൊമിനിക്കിന്റെ വീടിന് സമീപം നേരത്തേ മണ്ണിടിഞ്ഞു വീണിരുന്നു. വീട്ടിലേക്കുള്ള പാത തടസ്സപ്പെട്ടതിനാല്‍ മണ്ണു മാറ്റാന്‍ ഇവിടേയ്ക്ക് ജിഷ്ണുവും മറ്റു ചില യുവാക്കളും രാജേഷിനെ സഹായിക്കാന്‍ പോയിരുന്നു. ഇവര്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് മണ്ണിടിഞ്ഞത്.
മണ്ണിടിച്ചിലില്‍ പെട്ടുപോയ വീടുകള്‍ ഇരുന്ന ഇടം രക്ഷാപ്രവര്‍ത്തകര്‍ക്ക് കാട്ടിക്കൊടുത്തത് രാജേഷായിരുന്നു. ഒറ്റരാത്രികൊണ്ടു ചിര പരിചിതരായ അനേകരെ കാണാതായതിന്റെ ഞെട്ടല്‍ കവളപ്പാറയില്‍ നാട്ടുകാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പലരും വേദനയോടെ കഴിയുകയാണ് പലരും. മണ്ണിനടിയില്‍ നിന്നും ഇതുവരെ 23 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് അഞ്ചു മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തിയത്. ആഗസ്റ്റ് 25 ന് തിരിച്ചുപോകാന്‍ വിഷ്ണു ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.






