
ഹിമാചല്‍ പ്രദേശ്: 51 വര്‍ഷം മുന്‍പ് 100 സൈനികരുമായി ഹിമാലയന്‍ മഞ്ഞുമല നിരകളില്‍ മറഞ്ഞ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ലഹൗല്‍- സ്പിതി ജില്ലയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
1968 ഫെബ്രുവരി ഏഴിനാണ് റോത്താങ് പാസ് കടക്കുന്നതിനിടെ വ്യോമസേനയുടെ എഎന്‍-12 ബിഎല്‍-534 വിമാനം കാണാതായത്. 98 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. അന്ന് വ്യാപകമായി തെരച്ചില്‍ നടന്നുവെങ്കിലും അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ 2003ല്‍ ഹിമാലയന്‍ മൗണ്ടിനേറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വിമാനത്തിലുണ്ടായിരുന്ന ശിപായി ബെലി റാം എന്നയാളുടെ മൃതദേഹം കണ്ടെടുത്തു. 2007 ഓഗസ്റ്റ് ഒമ്പതിന് മൂന്നു മൃതദേഹങ്ങള്‍ കൂടി ഇന്ത്യന്‍ സേന കണ്ടെടുത്തു. 2018 ജൂലായ് ഒന്നിന് മറ്റൊരു സൈനികന്റെ മൃതദേഹവും വിമാനത്തിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ഇതോടെയാണ് മേഖലയില്‍ കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. ഈ വര്‍ഷം ജൂലായ് 26നാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിന് വ്യോമസേനയും തെരച്ചില്‍ പങ്കാളികളായി. 13 ദിവസത്തിനു ശേഷം ധാക്ക മഞ്ഞുമേഖലയില്പെടുന്ന ഈ സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തി. സമുദ്രനിരപ്പില്‍ നിന്ന് 5,240 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വിമാനത്തിന്റെയും ചില സൈനികരുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
1968ല്‍ സൈനികരുമായി പോയ വിമാനം മോശം കാലാവസ്ഥണെയാണെന്നും ലാന്‍ഡിംഗിന് ശ്രമിക്കരുതെന്നും നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്ന് ചണ്ഡിഗഢിലേക്ക് മടങ്ങുന്നതിനിടെയാണ് റോത്താങ് പാസ്സില്‍ തകര്‍ന്നുവീണത്.






