
ബംഗലുരു: പ്രവര്‍ത്തി പരിചയവും ജനപിന്തുണയുമുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്ന ശക്തമായ വിമര്‍ശനം നേരിടുന്നതിനിടയില്‍ കര്‍ണാടകാ മൂഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്ക്ക് ഉപമുഖ്യമന്ത്രിമാര്‍ മൂന്ന്. പാര്‍ട്ടിയിലെ പ്രവര്‍ത്തിപരിചയമുള്ള നേതാക്കളെ ഒഴിവാക്കി മൂന്ന് യുവ എംഎല്‍എ മാര്‍ക്ക് അവസരം നല്‍കുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പിനിടയാക്കി മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച ഈ ഉപമുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായവരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനവും പുറത്തുവിട്ടേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
ബലേഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവ് ലക്ഷ്മണ് സാവഡി, ബംഗലുരുവിലെ വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള യുവ നേതാവ് സിഎന്‍ അശ്വത് നാരായണ, ദളിത് നേതാവ് ഗോവിന്ദ് എം കാര്ജല് എന്നിവരുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. അതേസമയം സാവഡിയെ പോലെയുള്ളവരെ ഉപമുഖ്യമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന എതിര്‍പ്പ് ഹൈക്കമാന്റിന്റെ നിര്‍ദേശം എന്നു പറഞ്ഞാണ് ബിഎസ് യദ്യുരപ്പ നേരിടുന്നത്.
ഉപമുഖ്യമന്ത്രിയാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച മറ്റു രണ്ടു പേര്‍ക്കെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. പ്രവര്‍ത്തി പരിചയമില്ലാത്ത മന്ത്രിമാര്‍ എന്നാണ് ആക്ഷേപം. നേരത്തേ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാത്തതില്‍ അസംതൃപ്തി ഉയര്‍ത്തി ക്യാബിനറ്റ് വിടേണ്ടി വന്ന സീനിയര്‍ നേതാക്കള്‍ ഉള്‍പാര്‍ട്ടി വിപ്ളവത്തിനൊരുങ്ങുമ്പോഴാണ് ഉപ മുഖ്യമന്ത്രിമാരുടെ തീരുമാനവും വന്നിട്ടുള്ളത്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത 17 പേരുടെ വകുപ്പുകള്‍ പോലും ഇതുവരെ തീരുമാനമായിട്ടില്ല.
ഇക്കാര്യത്തില്‍ കാലതാമസം നേരിടുകയും ചെയ്യുകയാണ്. അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് എടുക്കാനിരുന്ന തീരുമാനം മാറ്റി വെച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും മന്ത്രിയായി ഇരുന്നിട്ടില്ലാത്ത അശ്വത് നാരായണനെയും സ്വന്തം സീറ്റില്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത ലക്ഷ്മണ് സാവഡിയെയും എങ്ങിനെ ഇത്തരം ഒരു ഉയര്‍ന്ന പോസ്റ്റിലേക്ക് പരിഗണിക്കുന്നതെങ്ങിനെയെന്ന് മുതിര്‍ന്ന നേതാക്കള്‍ ചോദിക്കുന്നു. പാര്‍ട്ടിയോട് വിധേയത്വം കാണിച്ചിരുന്ന സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതിന് തുല്യമല്ലേ ഈ നടപടിയെന്നാണ് അവരുടെ ചോദ്യം.
മുമ്പ് ഉപ മുഖ്യമന്ത്രി പദത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള കെഎസ് ഈശ്വരപ്പയും ആര് അശോകയേയും പോലെയുള്ള സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ നില്‍ക്കുകയും ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടറും അപമാനിക്കപ്പെട്ട പോലെയുള്ള തോന്നലിലാണ്. മുമ്പും മുന്നണിസര്‍ക്കാര്‍ വീണ ശേഷം ബിജെപി അധികാരത്തിലേറിയപ്പോള്‍ കര്‍ണാടകത്തില്‍ പ്രബല സമുദായങ്ങളെ മൂന്നിനെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍. എന്നാല്‍ ഇത്തവണ സാവഡിക്കും അശ്വത് നാരായണനും അവസരം നല്‍കുന്നത് ഭാവി നേതാക്കളെ വളര്ത്തെടുക്കുന്നതിന്റെ ഭാഗത്താണെന്നാണ് പാര്‍ട്ടി പറയുന്നത്.
എന്നാല്‍ ഇതൊന്നും പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധത്തെ തണുപ്പിക്കാനാകുന്നില്ല. സാവഡിയെ ഉപമുഖ്യമന്ത്രിയായി പരിഗണിക്കുന്നതില്‍ ബെലഗാവില്‍ നിന്നുള്ള നേതാവ് ഉമേഷ് കട്ടി പരസ്യമായ എതിര്‍പ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാവഡി ഉപമുഖ്യമന്ത്രിയാകുമെങ്കില് തനിക്ക് മന്ത്രിപദം പോലും വേണ്ടെന്ന് കട്ടി പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. രണ്ടാം മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയായളാണ് കട്ടിമണി. വേറെ ആരെങ്കിലും ഈ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ മന്ത്രിയാകാനുള്ള വാഗ്ദാനം താന്‍ തള്ളുമെന്നും പറഞ്ഞിട്ടുണ്ട്.
അതേസമയം പ്രശ്ന പരിഹാരത്തെ ഹൈക്കമാന്റ് തീരുമാനം എന്ന് പറഞ്ഞ് യെദ്യുരപ്പ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എംഎല്‍എ മാര്‍ പ്രതിഷേധത്തിലാണ്. ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താത്ത എംഎല്‍എ മാരെയും നേതാക്കളെയും ബോര്‍ഡുകളുടെയും കോര്‍പ്പറേഷന്റെയും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് പിന്നീട് പരിഗണിക്കാമെന്നും യെദ്യൂരപ്പ ഉറപ്പ് നല്‍കിയിരിക്കുകയാണ്.






