
‘‘ഫ്ളാറ്റുകളിലല്ലേ താമസിക്കുന്നത്, മുഴുവന്‍ പണച്ചാക്കുകളല്ലേ എന്നായിരിക്കും പലരുടേയും ധാരണ. എന്നാല്‍ ഫ്ളാറ്റ് വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ പോലും പൂര്‍ണ്ണമായും അടച്ചു തീര്‍ന്നിട്ടില്ല. അതിന് മുമ്പേ കിടപ്പാടത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ പറയുന്നത് എന്ത് ധാര്‍മ്മികയാണ്. പഞ്ചായത്തും ബില്‍ഡര്‍മാരും ചെയ്ത തെറ്റിന് പറഞ്ഞ പണം നല്കി ഫ്ളാറ്റ് വാങ്ങിയ നിരപരാധികളാണ് ശിക്ഷ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.’’ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാനൊരുങ്ങുന്ന മരടിലെ ഫ്ളാറ്റിലെ ജീവനക്കാരുടേതാണ് വേദന.
സുപ്രീം കോടതിയുടെ വിധിക്കെതിരെ അവസാന വഴി എന്ന നിലയ്ക്ക് തിരുത്തല്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ് ഫ്ളാറ്റ് ഉടമകള്‍. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നും അതിന് ശേഷമേ തീരുമാനം എടുക്കാവു എന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ഹര്‍ജി പരിഗണിക്കാനിരിക്കുന്ന രണ്ടാഴ്ച സമയത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടി തുടങ്ങുമോ എന്നാണ് ഫ്ളാറ്റിലെ താമസക്കാരുടെ ആശങ്ക. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റ് പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കിയാണ് പലരും വാങ്ങിയത്. ഇവിടെ നാലു കെട്ടിടങ്ങളിലായി 350-ലേറെ ഫ്ലാറ്റുകളാണ് പൊളിക്കേണ്ടതിലേക്ക് എത്തിയിരിക്കുന്നത്.
കിടപ്പാടം പൊളിച്ചു കളയും മുമ്പ് ഞങ്ങള്‍ക്കുള്ള കല്ലറയും ഒരുക്കണമെന്ന് പലരും പറയുന്നു. തങ്ങളെ കൊന്നിട്ടേ ഫ്ളാറ്റ് പൊളിക്കാന്‍ പറ്റൂ എന്നും ബലാത്കാരമായി പൊളിക്കാനാണ് വരുന്നതെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ പറയുന്നു. ഇത് ഭീഷണിയും മുന്നറിയിപ്പുമല്ല തങ്ങളുടെ അവസ്ഥ ആണെന്നും ഫ്ളാറ്റിലെ താമസക്കാര്‍ പറയുന്നു. വിദേശത്ത് കിടന്നു കഷ്ടപ്പെട്ടും ജോലി ചെയ്തും മുണ്ടു മുറുക്കിയുടുത്തും ഉണ്ടായിരുന്ന പണവും സ്വത്തും നിക്ഷേപിച്ചും ആയുഷ്ക്കാലം മുഴുവന്‍ കഷ്ടപ്പെട്ടത് ചേര്‍ത്തു വെച്ചാണ് പലരും ഫ്ളാറ്റ് വാങ്ങിയത്. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന അവരില്‍ പലര്‍ക്കും ഇനി ഒന്നും സമ്പാദിക്കാനാകില്ല. പിന്നെ കായല്‍ മാത്രമാണ് മുന്നിലുള്ള വഴിയെന്നും പറയുന്നു.
ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ല. തെരുവില്‍ കിടക്കാനുമാകില്ല. കിടപ്പാടം പൊളിക്കാന്‍ സമ്മതിക്കില്ല. ഇതിനായി ആരുടെ കാലില്‍ വീഴാനും എന്തും ചെയ്യാനും തയ്യാറാണ്. മനുഷ്യ ജീവികളെന്ന പരിഗണന പോലും ഇല്ലാതെയാണ് സുപ്രീംകോടതി വിധി. ജെസിബി കയറിയിറങ്ങിയാലും പോലീസ് വെടിവെച്ചു കൊന്നാലും മരിക്കാന്‍ വരെ തയ്യാറാകുമെന്നും ഇവരില്‍ പലരും പറയുന്നു. അഞ്ചു ഫ്ളാറ്റുകളാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂര്‍ത്തിയായി െകെമാറ്റം ചെയ്തിട്ടുള്ളത്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന് ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ കെട്ടിടങ്ങള്‍ക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്.
നിയമത്തിന്റെ എല്ലാ നൂലാമാലകളും പരിശോധിച്ചശേഷമാണ് ഫ്ളാറ്റ് വാങ്ങിയിരുന്നത്. ബാങ്ക് ലോണ്‍ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീരസംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് മറഞ്ഞ് കിടപ്പുണ്ടെന്ന് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് അപ്പാര്‍ട്മെന്റ് ഉടമയായ ഫ്രാന്‍സിസ് പറയുന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് കെട്ടിടം കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. 60 ലക്ഷം രൂപമുതല്‍ ഒന്നരകോടി വരെ വിലവരുന്ന ഫ്ളാറ്റുകളാണ് വിറ്റുപോയത്. നിയമക്കുരുക്കില്‍ പെടുന്നതിന് ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്ളാറ്റ് െകെമാറ്റം ചെയ്യപ്പെടുക പോലുമുണ്ടായി.
നാഷണല്‍ െഹെവേ 47ല്‍ നിന്ന് ശരാശരി 200 മീറ്റര്‍ അകലെയാണ് ഈ ഫ്ളാറ്റുകളെല്ലാം. മരട് മാര്‍ക്കറ്റിനു സമീപമാണ് ജയിന് ഹൗസിങ് ഫ്ളാറ്റുകള്‍. ആകെ 370 ഫ്ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തില്‍ ആളുകളില്ല. ഉടമകളില്‍ കുറേപ്പേര് വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഫ്ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളില്‍ വരുമ്പോള്‍ താമസിക്കാനായി ഫ്ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്മാരും കോര്‍പറേറ്റ് കമ്പനികളില്‍ ജോലി നോക്കുന്നവരും ഫ്ളാറ്റ് ഉടമകളായുണ്ട്.






