
'ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്' നടന് സത്താര്‍ ഇതുവരെ പറയാത്ത ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
ഒപ്പം താമസിക്കാന്‍ ആരുമില്ലെങ്കിലും തനിച്ചാണെന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല, നടന് സത്താറിന്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത ഐശ്വര്യ അപ്പാര്‍ട്ട്മെന്റ്സിലെ രണ്ടാംനിലയിലെ ഫ്ളാറ്റില്‍ പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടും സമയം ചെലവഴിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം.
''ഞാനൊരിക്കലും ഒറ്റയ്ക്കല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരൊക്കെ വീട്ടിലേക്ക് വരും. അല്ലാത്തപ്പോള്‍ കാറെടുത്ത് പുറത്തുപോകും. ക്ലബില്‍ പോയിരിക്കും. കഴിഞ്ഞ ഇരുപത്തിയെട്ടുവര്‍ഷമായി ഞാന്‍ ഫ്രീയാണ്. എവിടെ വേണമെങ്കിലും പോകാം. എപ്പോള്‍ വേണമെങ്കിലും വരാം. വായിക്കാം. സിനിമ കാണാം. അഭിനയിക്കാം. മദ്യപിക്കാം. അതിനും ഒരു സുഖമുണ്ട്. സത്യം പറഞ്ഞാല്‍ ഈ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുകയാണ്.''
സത്താറിന്റെ മുഖത്ത് ഒരു നിരാശയുമില്ല. അതിരാവിലെ എഴുന്നേറ്റ് വീട് തുടച്ചു വൃത്തിയാക്കും. അതുകഴിഞ്ഞാല്‍ ബ്രേക്ക് ഫാസ്റ്റുണ്ടാക്കും. പിന്നീട് ഉച്ചഭക്ഷണവും. ഇതിനൊന്നും ഒരു ജോലിക്കാരനെപ്പോലും വച്ചിട്ടില്ല. സ്വയമുണ്ടാക്കി മടുക്കുമ്പോ ള്‍ പുറത്തുപോയി കഴിക്കും. അതാണ് സത്താറിന്റെ രീതി.
വളരെ ചെറുപ്രായത്തിലായിരുന്നു സത്താറിന്റെ വിവാഹം. അതും അന്നത്തെ ടോപ്പ് നായികയായ ജയഭാരതിയെ?
ആദ്യസിനിമ കഴിഞ്ഞതോടെയാണ് ഞാന്‍ മദ്രാസിലേക്ക് ചേക്കേറിയത്. അന്ന് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസാണ്. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാടു നല്ല സംവിധായകരുടെ സിനിമകളില്‍ ചാന്‍സ്കിട്ടി. ആ സമയത്താണ് ഭാരതിയെ കാണുന്നതും പരിചയപ്പെടുന്നതും. ഭാരതി അന്ന് കത്തിനില്‍ക്കുന്ന സമയമാണ്. ഞാനാവട്ടെ ഇരുപത്തിരണ്ടു വയസ്സുള്ള പുതിയൊരു പയ്യനും. പ്രണയത്തില്‍പെട്ടതോടെ ഞാനെന്റെ കരിയറില്‍ ശ്രദ്ധിച്ചില്ല. സിനിമയെക്കുറിച്ച് പഠിക്കേണ്ട സമയമായിരുന്നു അത്. പഴയ സിനിമകള്‍ കാണുകയും ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യേണ്ട സമയം.
അതൊന്നും ശ്രദ്ധിക്കാതെ പെണ്ണിന്റെ പിറകെപോയി. ഭാരതിയെ വിവാഹം കഴിച്ചു. വീട്ടില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പരമ്പരാഗതമായ മുസ്ലീം കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം. അതോടെ സിനിമയില്‍ നിന്ന് പലരും എന്നെ അകറ്റിനിര്‍ത്തി. ഒരു ഗ്രൂപ്പ് തന്നെ എന്നെ വേണ്ടാന്ന് പറഞ്ഞു. കൈയില്‍ കാശുണ്ട്. മാത്രമല്ല, ഭാരതിയുടെ ലേബലുമുണ്ട്.
ഈ ഉഴപ്പും കരിയറിനെ ബാധിച്ചു. പിന്നീട് തിരിച്ചെത്തിയത് ക്രോസ്ബെല്‍റ്റ് മണിയുടെയും കെ.എസ്.സേതുമാധവന്റെയും സെക്കന്റ് ക്ലാസ് പടങ്ങളിലൂടെയാണ്. ആദ്യം കണ്ട മരത്തിന്റെ തുഞ്ചത്ത് ചാടിക്കയറിയതാണ് എനിക്ക് പറ്റിയ അബദ്ധം. അതുകൊണ്ടാണ് ബാലന്‍സ് തെറ്റി താഴെവീണത്. താഴെനിന്ന് കയറാന്‍ പഠിക്കണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ, എപ്പോഴെങ്കിലും?
ശരിക്കുപറഞ്ഞാല്‍, വിവാഹം ഒരഡ്ജസ്റ്റ്മെന്റാണ്. ഓരോരുത്തരും വളര്‍ന്നു വലുതായി സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കിയെടുക്കുമ്പോഴാണ് മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്കു വരുന്നത്. അവര്‍ക്കും വ്യക്തമായ അഭിപ്രായമുണ്ടാകാം. അവിടെ യോജിക്കാന്‍ പറ്റാതെ വരുമ്പോള്‍ ജീവിതം പരാജയപ്പെടും. ഞാനും ഭാരതിയും രണ്ട് ധ്രുവങ്ങളില്‍ നിന്നു വന്നവരാണ്. ഭാരതി അനിയത്തിമാരെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അവരെ വിവാഹം ചെയ്തയച്ചു. വീടും കുടുംബവും നോക്കി.
ഉത്തരവാദിത്വമുള്ള കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. ഞാനാവട്ടെ ഇതൊന്നുമില്ലാത്ത ആളാണ്. ആലുവ കടുങ്ങല്ലൂരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ ജനനം. പത്തുമക്കളില്‍ ഒന്പതാമന്. ദാരിദ്ര്യം എന്തെന്നുപോലും അറിഞ്ഞിട്ടില്ല. ഒരു തൊഴില്‍ പോലും അന്വേഷിച്ചു നടക്കേണ്ടിവന്നിട്ടില്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ അഭിനയത്തിലെത്തി. കൈനിറയെ കാശും കിട്ടി. അതുകൊണ്ടുതന്നെ ഉത്തരവാദിത്വവും കുറഞ്ഞു. ഈ രണ്ട് സ്വഭാവമുള്ള വ്യക്തികള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. റെയില്‍പ്പാളം പോലെയാണത്.
പരസ്പരം ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് നല്ല രീതിയില്‍ പിരിഞ്ഞത്. വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന തോന്നലൊന്നുമില്ല. ഇപ്പോഴും ഞാന്‍ ഭാരതിയെ വിളിക്കാറുണ്ട്. മദ്രാസില്‍ പോയാല്‍ ഭാരതിയുടെ വീട്ടിലാണ് താമസിക്കുക. ഒരുപാട് മുറികളുള്ള വലിയൊരു വീടാണ് ഭാരതിയുടേത്. അവിടെ എനിക്കുവേണ്ടി ഒരു മുറിയുണ്ട്. അതില്‍ താമസിക്കും. കുറെ ദിവസം കഴിയുമ്പോഴേക്കും മടുക്കും. അപ്പോള്‍ തിരിച്ചുപോരും.
ജയഭാരതിയുമായി ഡൈവോഴ്സ് ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല?
അങ്ങനെ ആലോചിച്ചിട്ടേയില്ല. യോജിച്ച ഒരാള്‍ വന്നാല്‍ത്തന്നെ ഭരിക്കാന്‍ വരുന്ന ആളാണെങ്കില്‍ ദുഃഖമല്ലേ ഉണ്ടാവുക? തല്‍ക്കാലത്തേക്കാണ് വിവാഹമെങ്കില്‍ നോക്കാമായിരുന്നു. ലിവിംഗ് ടുഗദര്‍ പോലെ.
നൃത്തപരിപാടികളില്‍ ജയഭാരതി ഇപ്പോഴും ആക്ടീവാണല്ലോ?
അഭിനയത്തേക്കാളും നൃത്തത്തില്‍ ശ്രദ്ധിക്കുന്നയാളാണ് ഭാരതി. കലയ്ക്കുണ്ടേി ഉഴിഞ്ഞുവച്ച ജീവിതം എന്നൊക്കെ പറയാം. അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് നൃത്തം. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നത്. കേരളത്തിലും ഒരുപാട് വേദികളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. ഞാന്‍ പോയി കണ്ടിട്ടില്ല. അതൊന്നും അവര്‍ക്കിഷ്ടമല്ല. വയസ്സായില്ലേ. ഇനിയെന്തിനാണ് ഈ തടിയും വച്ച് നൃത്തം ചെയ്യുന്നത് എന്നൊക്കെ ചോദിച്ചാല്‍ ദേഷ്യംവരും.






