
കോട്ടയം : സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികളായ ഫാ.കോട്ടൂര്‍ ഉള്‍പ്പെടെയുള്ള വൈദീകര്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെന്ന് അഭയയുടെ അധ്യാപിക കൂടിയായ ത്രേസ്യാമ്മ. വൈദീകര്‍ക്കെതിരെ കോടതിയില്‍ നല്കിയ സാക്ഷിമൊഴി മാറ്റാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും കുടുംെബത്തെ ഭീഷണിപ്പെടുത്തിയെന്നും വിചാരണ വേളയില്‍ ത്രേസ്യാമ്മ പറഞ്ഞു.
കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും സ്വഭാവദൂഷ്യം ഉള്ളവരായിരുന്നുവെന്ന് കേസിലെ 12-ാം സാക്ഷികൂടിയായ ത്രേസ്യാമ്മ മൊഴി നല്കി. കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. 46 മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. വിചാരണയ്ക്കിടെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. ഇതുവരെ ആറുപേരാണ് കൂറുമാറിയത്. പ്രൊഫസര്‍ ത്രേസ്യാമ്മ ഉള്‍പ്പെടെ ഇതുവരെ ആറുപേര്‍ അനുകൂല മൊഴി നല്‍കിയിട്ടുണ്ട്.
അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്നും ത്രേസ്യാമ്മ പറയുന്നു. മൊഴി നല്‍കിയതോടെ തന്നെ ഒറ്റപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു. അവിവാഹിതയായതിനാലാണ് മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്ക്കാന് കഴിയുന്നതതെന്നും ത്രേസ്യാമ്മ കൂട്ടിച്ചേര്‍ത്തു.
കേസിലെ എട്ടാം സാക്ഷിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായിരുന്ന എം എം തോമസ്, ഇരുപതാം സാക്ഷി വര്‍ഗീസ് ചാക്കോ, ഏഴാം സാക്ഷിയായ വേണുഗോപാലന്‍ നായര്‍, അഞ്ചാം സാക്ഷിയായ ഷമീര്‍, രാജു എന്നിവരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്കിയ കേസിലെ മറ്റ് സാക്ഷികള്‍.
1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993-ലാണ് സിബിഐ ഏറ്റെടുത്തത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്.






