
ന്യൂഡല്‍ഹി : മരടില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമലംഘകരെ സംരക്ഷിക്കുന്ന നടപടിയാണ് കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഇങ്ങനെയെങ്കില്‍ കേരളത്തിലെ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ഫ്ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടായെന്നും ഇത്തരം തീരുമാനങ്ങള്‍ക്കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
എവിടെ ചീഫ് സെക്രട്ടറി എന്നാണ് ഇന്ന് തുടക്കത്തില്‍ തന്നെ കോടതി ചോദിച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി മുന്നോട്ട് വന്നതോടെയായിരുന്നു വിമര്‍ശനങ്ങള്‍ തുടങ്ങിയത്. കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രളയത്തില്‍ എത്രപേര്‍ മരിച്ചു, എത്രപേര്‍ക്ക് വീടും സമ്പാദ്യങ്ങളും നഷ്ടമായി, എത്രപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നും കോടതി ചോദിച്ചു. കേരളത്തിനായി രാജ്യം മുഴുവന്‍ ഒന്നിച്ച് നിന്നതാണ്. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
അതേസമയം, കോടതിയുടേത് ശകരങ്ങളല്ല, നിരീക്ഷണങ്ങളെന്ന് മന്ത്രി എ.സി മൊയ്തീന് പ്രതികരിച്ചു. തങ്ങള്‍ നിരപരാധികളെന്നും നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു.






