
കാലികപ്രശ്നങ്ങളെക്കുറിച്ച് എഴുതണം എന്നുതന്നെയാണ് ഞാന്‍ എപ്പോഴും വിചാരിക്കാറ്. എന്നാല്‍ അപ്രതീക്ഷിതമായി നമ്മള് ചില വ്യക്തികളെ കണ്ടുമുട്ടും.
ആദ്യം കാണുകയാവും. പക്ഷേ ഒറ്റക്കാഴ്ചയില്‍ അവര്‍ നമ്മളെ അവരിലേക്ക് വലിച്ചടുപ്പിക്കും. ഹൃദയത്തിന്റെ തിരക്കുപിടിച്ചൊരു കോണില്‍ അവര്‍ക്കു മാത്രമായി ഒരു സ്ഥാനം കണ്ടെത്തും.
ജീവിതത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പുതിയ പാഠങ്ങള്‍ പകര്‍ന്നുതരും. നാമൊക്കെ എത്ര നിസ്സാരരാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കും.
ചന്നംപിന്നം മഴ പെയ്തുകൊണ്ടിരുന്നു. ഇരുട്ട് പതിവിലും നേരതത്തെ നഗരത്തെ കീഴടക്കിത്തുടങ്ങി. ഇടിമിന്നല്‍ ചാട്ടുളി പോലെ ഇടയ്ക്ക് ഇരുട്ടിലേക്ക് വീണു തിളങ്ങി. ആളൊഴിഞ്ഞ കോണില്‍ പ്രകാശമുള്ള ഒരിടത്തേക്ക് നീങ്ങി ഓട്ടോ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍.
പണ്ടൊരിക്കല്‍ കുറിച്ചതുപോലെ നഗരത്തില്‍ ഓട്ടോറിക്ഷക്കാര്‍ക്ക് പല ഭാവമാണ്. വണ്ടിയില്‍ കയറിപ്പറ്റിയാല്‍ പോലും സുരക്ഷിതത്വത്തെ സംശയിക്കണം. അങ്ങനെ ഓരോന്നാലോചിച്ച് നിന്നപ്പോള്‍ അപ്രതീക്ഷിതമായി അടുത്തുനിന്ന് ഒരു ശബ്ദം.
കിഴക്കേക്കോട്ടയ്ക്കാണോ.അതെ.
എന്ന ഉത്തരത്തോടൊപ്പം ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ ഒന്നിരുത്തി നോക്കി. മൂക്കുത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അസാധാരണമായ ചുവന്ന തിളക്കത്തോടെ അത് മനോഹരമായ മൂക്കിനെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ടായിരുന്നു.
തീയുടെ നിറമുള്ള സാരി. ചുറ്റിക്കെട്ടി വച്ചിരുന്ന തലമുടിയില്‍ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ട്. വിടര്‍ന്ന കണ്ണുകളില്‍ കുസൃതി കലര്‍ന്ന ചിരി. ആകെ മനോഹരമായരൂപം. എന്റെ പേര് സുഗന്ധ. ലൈംഗിക തൊഴിലാളിയാണ്.
ഒരു ഭാവവ്യത്യാസവുമില്ലാതെ അവള് സ്വയം പരിചയപ്പെടുത്തി. ഞാന്‍ ഒന്നു ഞെട്ടി. ആദ്യമായാണ് ഒരു സ്ത്രീ ഇത്ര ഉറപ്പോടെ ലൈംഗിക തൊഴിലാളി എന്ന് സ്വയം വിശേഷിപ്പിക്കുന്നതു കേള്‍ക്കുന്നത്. എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന കപടസദാചാര വാദി പതുക്കെ ചുറ്റും നോക്കി. അതു കണ്ടുപിടിച്ച് ചെറുചിരിയോടെ അവള് പറഞ്ഞു:
നോക്കണ്ട ഇവിടെങ്ങും ആരുമില്ല. മഴയല്ലേ...
തട്ടുകടയില്‍നിന്ന് ചൂടുകാപ്പി ഊതിക്കുടിച്ചുകൊണ്ട് സുഗന്ധ സ്വന്തം കഥ പറഞ്ഞു.
കാസര്‍കോഡാണ് സ്വദേശം. പതിനാലാം വയസില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടാനച്ഛനില്‍നിന്നും ആദ്യപീഡനം. ലഹരികള്‍ക്ക് അടിമയായ സഹോദരന് ഇപ്പോള്‍ എവിടെഎന്നറിയില്ല.
അവന് വിവാഹം കഴിച്ച പെണ്ണ് അവളുടെ ഇരട്ടമക്കളെ സുഗന്ധയെ ഏല്‍പ്പിച്ച് മറ്റൊരാളോടൊപ്പം പോയി. രണ്ടാനച്ഛന് കള്ളനോട്ട് കേസില്‍ പോലീസ് പിടിയിലായി.
അയാളും ഉപേക്ഷിച്ച് പോയതോടെ എല്ലാ ബാധ്യതകളും സുഗന്ധയുടെ തലയിലായി. അഞ്ചുവര്‍ഷം രണ്ടാനച്ഛന് ഉപയോഗിച്ച ശരീരം. രണ്ടു ചെറിയ കുഞ്ഞുങ്ങള്‍. രോഗിയായ അമ്മ.
ഇത്രയും മാത്രമായി അവളുടെ സമ്പാദ്യം. ഡിഗ്രി പാസായിരുന്നു അപ്പോഴേയ്ക്കും സുഗന്ധ.
ഞാന്‍ പ്രൈവറ്റായി പി.ജി. ചെയ്യുന്നുണ്ട് ചേച്ചീ. എന്ന് അവള് ചിരിച്ചുകൊണ്ട് പറഞ്ഞു. എല്ലാം ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് വണ്ട്കയറുമ്പോള് ആരും തിരിച്ചറിയാത്ത ഒരിടം എന്നു മാത്രമായിരുന്നു ലക്ഷ്യം.
ഇപ്പോള്‍ ആവശ്യത്തിന് കാശുണ്ട് ചേച്ചീ. നല്ല ക്ലയന്റ്സിനെയേ ഞാന്‍ സ്വീകരിക്കാറുള്ളൂ. അവള് പറഞ്ഞു.
ഓട്ടോയില്‍ കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ അവളെയും കാത്തുകിടന്ന കാറിലേക്ക് അവള് നടന്നുകയറുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു.
മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ എന്ന് ഞാന്‍ അവളോട് ചോദിച്ചില്ല. എന്തിന് ചോദിക്കണം? വീടിനുള്ളില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട ഒരു പെണ്കുട്ടിയാണവള്.
അവള്‍ക്ക് മനോഹരമായ ലക്ഷ്യവും സ്വപ്നവുമുണ്ട് അതിലേക്ക് എത്തുന്നതുവരെ അവള് ജീവിക്കട്ടെ. രണ്ടു ചെറിയ പെണ്‍കുട്ടികള്‍ക്ക് കരുത്തുള്ള ഒരു വളര്‍ത്തമ്മയായി.
വൃദ്ധയായ അമ്മയ്ക്ക് ആശ്രയമായി അവള് ജീവിക്കട്ടെ. കപടസദാചാരത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് അവളെ തളച്ചിടാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം നമ്മുടെ വേണ്ട്പ്പെട്ടവരില് ആരോ ഒരാളാണ് അവളുടെ ക്ലയന്റ്. അവളുടെ സ്വപ്നംപോലെ നാളെ ഏതെങ്കിലും ഒരു കോളജില്‍ മിടുക്കിയായ ഒരു അദ്ധ്യാപികയായി അവള് എത്തിച്ചേരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.
ചന്ദനമരങ്ങള്‍ / മിനി നായര്‍






