
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതക കേസില്‍ ആദ്യം മരണപ്പെട്ട പൊന്നാമറ്റം വീട്ടിലെ കുടുംബനാഥ അന്നമ്മയെ കൊല്ലാന്‍ മുമ്പും ജോളി ശ്രമം നടത്തിയിരുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കൊല്ലാന്‍ ചേര്‍ക്കേണ്ട സയനൈഡിന്റെ അളവിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതാകാം മരണം സംഭവിക്കാതെ പോയതിന് കാരണമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. 2002 ഓഗസ്റ്റ് 22 നാണ് അന്നമ്മ കൊല്ലപ്പെട്ടത്. അതിന് രണ്ടു മാസം മുമ്പായിരുന്നു ആദ്യ വധശ്രമം.
ജോളി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി. എന്നാല്‍ ആഹാരത്തില്‍ ചേര്‍ത്ത സയനൈഡിന്റെ അളവ് കുറവായിരുന്നതിനാല്‍ അന്നമ്മ രക്ഷപ്പെട്ടു. എന്നാല്‍ ശാരീരികസ്വാസ്ഥ്യത തോന്നിയ അന്നമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മടങ്ങുകയും ചെയ്തു. പിന്നീട് സയനൈഡിന്റെ അളവ് കൂട്ടിയായിരുന്നു കൃത്യം നടത്തിയത്. മരിക്കുന്നതിന് മുമ്പ് തനിക്ക് നേരത്തേ വന്നതിന് സമാനമായ ശാരീരികാസ്വാസ്ഥ്യം തോന്നുന്നതായി അന്നമ്മ മരിക്കും മുമ്പ് പറയുകയും ചെയ്തു. അതേസമയം ഒരാളെ കൊല്ലാന്‍ ആവശ്യമായ അളവ് കൃത്യമായി കണക്കു കൂട്ടാന്‍ കഴിയാതിരുന്നതിനാലായിരുന്നു ജോളിയുടെ രണ്ടാം ശ്രമവും പൊളിഞ്ഞതെന്നാണ് പോലീസ് കരുതുന്നത്.
കഴിഞ്ഞ ദിവസം മാതാവിനെ ജോളി മുമ്പും കൊല്ലാന്‍ ശ്രമം നടത്തിയെന്ന് റെഞ്ചിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മയായ അന്നമ്മയെ കൊല്ലാന്‍ സമാനമായ രീതിയില്‍ ജോളി നേരത്തെ ശ്രമിച്ചിരുന്നു. ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴിച്ച ആയുര്‍വേദ മരുന്നില്‍ അസ്വാഭാവികതയുള്ളതായി തന്നോടു പറഞ്ഞിരുന്നു. െകെകാലുകള്‍ കുഴയുകയും കാലുകള്‍ മടക്കാനാകാത്ത അവസ്ഥ നേരിട്ടതായും അമ്മ പറഞ്ഞിരുന്നു. ഇതേ അനുഭവം 2003-ല്‍ തനിക്കും ഉണ്ടായിട്ടുണ്ട്. അന്നു താന്‍ കഴിച്ചതും ആയുര്‍വേദ മരുന്നായിരുന്നു. ആശുപത്രിയില്‍ എത്തി ഐ.വി. എടുത്താതാവാം അന്നു തന്നെ രക്ഷപെടുത്തിയത്.-റെഞ്ചി പറഞ്ഞു.






