
ഉൗട്ടി: ഗൂഢല്ലൂര്‍ പുത്തൂര്‍വയല്‍ (വിമലഗിരി) സ്കൂളില്‍ കരാട്ടേ അധ്യാപകനില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായത് മലയാളി ദമ്പതികളുടെ മകള്‍. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് അധ്യാപകനില്‍ നിന്നും ദുരനുഭവമുണ്ടായത്. ഈ സംഭവത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയേയും അമ്മയേയും ഒരു സംഘം ആളുകള്‍ ഞായറാഴ്ച വീടുകയറി ആക്രമിച്ചു. വടക്കൻ കേരളത്തിൽ ആസ്ഥാനമായുള്ളതും നീലഗിരി ജില്ല വരെ വ്യാപിച്ചു കിടക്കുന്നതുമായ ഒരു സുറിയാനി രൂപതയുടെ കീഴിലുള്ളതാണ് വിമലഗിരി പള്ളി
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, കുട്ടിയെ ആക്രമിച്ച സംഘത്തിലെ നാലു പ്രതികളെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും രാവിലെ ഇവരെ വിട്ടയച്ചു. വിമലഗിരിയിലുള്ള ഒരു സ്കൂളിലാണ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിക്കു നേരെ കരാഠേ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നടന്നത്. ഇയാളും മലയാളിയാണ്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് പെണ്‍കുട്ടി കരാഠേ പഠനം ഉപേക്ഷിച്ചു. ഇതോടെ അധ്യാപകന്റെ അതിക്രമം മറ്റു കുട്ടികള്‍ക്കു നേരെയായി. ഇതിനിടെ സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടികള്‍ ദുരനുഭവം പങ്കുവച്ചു. കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ചൈല്‍ഡ് ലൈന്‍ അത് സ്ഥലം ഡി.വൈ.എസ്.പിക്ക് കൈമാറി. ബാലവകാശ കമ്മീഷനും ഈ കേസില്‍ ഇടപെട്ടിരുന്നു. കരാഠേ അധ്യാപകന് പുറമേ വിമലഗിരി സ്കൂള്‍ പ്രിന്‍സിപ്പല്‍, പള്ളി വികാരി എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ അന്വേഷണം തുടരുകയാണ്.
വൈദികര്‍ക്കെതിരെ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ വിമലഗിരിയിലെ കുട്ടിയുടെ ഇടവക വികാരി കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനു കഴിയാതെ വന്നതോടെ വികാരി തന്നെ കുട്ടിയെയും കുടുംബത്തേയും പള്ളിയിലെ ആരാധനയ്ക്കിടെ അപമാനിച്ചു സംസാരിച്ചു. ഇതോടെ കുടുംബം ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി വാക്കാല്‍ പരാതി നല്കി. രൂപത അധികൃതര്‍ക്കും പരാതി നല്‍കുമെന്നും അറിയിച്ചു. അപമാനിക്കല്‍ തുടര്‍ന്നതോടെ പോലീസിന് പരാതി എഴുതി നല്കാന് കുടുംബം തയ്യാറെടുക്കുന്നതിനിടെ കുട്ടിയുടെ പിതാവിനെ വശത്താക്കിയ വിശ്വാസികള്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരുപറ്റം ഗുണ്ടകള്‍ ഞായറാഴ്ച വീട് കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം വികാരി ഒളിവിലാണ്. കുട്ടിയുടെ പിതാവും സഹോദരന്മാരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിച്ചത്.
ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതിന്റെ ഫലമായി ചെവിക്ക് ഗുരുതരമായി തകരാര്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ ഡോക്ടര്‍ അറിയിച്ചിട്ട് പോലും ഗൂഢല്ലൂര്‍ പോലീസ് തിരിഞ്ഞുനോക്കിയില്ലെന്നു മാത്രമല്ല, കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ സമ്മര്‍ദ്ദവും നടത്തി.
സമ്മര്‍ദ്ദം ശക്തമായതോടെ കുട്ടിയെ പറഞ്ഞുവിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ഈ സമയം അവിടെ എത്തിയ ചില മലയാളികള്‍ ചേര്‍ന്ന് കുട്ടിയെ ഊട്ടിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ, വീട് കയറിയുള്ള ആ്രകമണത്തിനെതിരെ പരാതിയും നല്കി. കേസില്‍ നാലു പേരെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പോലീസ് രാവിലെ അവരെ വിട്ടയക്കുകയായിരുന്നു.
ഈ സമയമെല്ലാം പോലീസ് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കുടുംബപ്രശ്നമെന്ന നിലയില്‍ ഒത്തുതീര്‍പ്പാക്കാം എന്നാണ് പോലീസിന്റെ നിലപാട്. തമിഴ്നാട്ടിലുള്ള ചില ദേശീയ മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെട്ടതോടെ ഇന്നലെ രാത്രി 12 മണിക്ക് ഊട്ടിയിലെ ആശുപത്രിയില്‍ എത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. താന്‍ പറയാത്ത കാര്യങ്ങളും പോലീസ് എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി എതിര്‍ത്തു. കേസിന്റെ ബലത്തിന് അതാവശ്യമാണെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങള്‍ മൊഴിയായി എഴുതരുതെന്നു പറഞ്ഞ് പെണ്‍കുട്ടി എതിര്‍ത്തതോടെ പോലീസ് മൊഴി മാറ്റിയെഴുതി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു വെള്ളപേപ്പറില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്ത് പോലീസ് മടങ്ങിയെന്ന് പെണ്‍കുട്ടിയുടെ അമ്മയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി പോലീസ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. ഇതിനിടെ കേസിന്റെ ആവശ്യത്തിനായി പെണ്‍കുട്ടിയേയും അമ്മയേയും പോലീസ് വാഹനത്തിന്റെ കയറ്റി ഗൂഢല്ലൂര്ക്ക് കൊണ്ടുപോയതായും വിവരമുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാതെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ ഒരു പ്രദേശിക കക്ഷിനേതാവിന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
പെണ്‍കുട്ടി നല്കി പരാതിയില്‍ കരാഠേ അധ്യാപകനും സംഭവം മറച്ചുവച്ച് പെണ്‍കുട്ടിയെ അപമാനിക്കാന്‍ കൂട്ടുനിന്ന ഇടവക വികാരിയായ വൈദികനും സ്കൂള്‍ പ്രിന്‍സിപ്പലായ വൈദികനും അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുത്ത് നടപടിയുമായി മുന്നോട്ടു പോകേണ്ടതിനു പകരമാണ് കേസ് കുടുംബപ്രശ്നമായി ഒതുക്കി തീര്‍ക്കാന്‍ പോലീസ് ്രശമിക്കുന്നത്. ലൈംഗികാതിക്രമത്തിനു പുറമേ മാനസിക പീഡനങ്ങള്‍ക്കും അപമാനത്തിനും ക്രൂരമായ മര്‍ദ്ദനത്തിനുമാണ് പെണ്‍കുട്ടി ഇരയായിരിക്കുന്നത്.