
കൊച്ചി: ശബരിമല സന്ദര്‍ശത്തിന് സംരക്ഷണം നല്‍കാനാകില്ലെങ്കില്‍ അത് പോലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി. സുപ്രീംകോടതി വിധിയിലെ അവ്യക്തതയും ബിന്ദു അമ്മിണിക്കെതിരേയുണ്ടായ ആക്രമണവും ചൂണ്ടിക്കാട്ടിയ പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്നും മടങ്ങിപ്പോകണമെന്നും നിലപാട് എടുത്തതിന് പിന്നാലെയാണ് തൃപ്തി ദേശായിയും ഉപാധി വെച്ചത്. രാത്രി 12 മണിക്കുള്ള വിമാനത്തില്‍ തൃപ്തിയെ മടക്കി അയയ്ക്കാനാണ് പോലീസിന്റെ തീരുമാനം.
ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശം ഉണ്ട്. അത് നിഷേധിക്കുന്നെങ്കില്‍ കാരണം വ്യക്തമാക്കണം. സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നും തൃപ്തി പറഞ്ഞു. അതേസമയം സംരക്ഷണം നല്‍കില്ലെന്ന് എഴുതി നല്കുന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ് എന്ന് ബിന്ദു അമ്മിണിയും പ്രതികരിച്ചു. സംരക്ഷണം നല്കാന് തയ്യാറായില്ലെങ്കില്‍ സംയുക്തമായി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനാണ് തീരുമാനമെന്ന് ബിന്ദു അമ്മിണി പറഞ്ഞത്. ബിന്ദുവിനെ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘപരിവാറുകാരുടെ മുളകുപൊടി സ്പ്രേയ്ക്ക് വിധേയയായതിനെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ നല്കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും ഇവരെ ഇപ്പോള്‍ വിടുന്നത് ഇവര്‍ക്കെതിരേ കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന് പോലീസ് ഭയക്കുന്നു. ശബരിമല ദര്‍ശനം നടത്താന്‍ തന്നെയാണ് തീരുമാനമെന്നും സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും അല്ലെങ്കില്‍ കോടതയലക്ഷ്യത്തിന് പോലീസിനെതിരേ സംയുക്ത ഹര്‍ജി നല്‍കുമെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു. ബിന്ദുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കിലും എങ്ങോട്ട് മാറണമെന്നാ എങ്ങനെ വിഷയം കൈകാര്യം ചെയ്യണമെന്നോ പോലീസ് തീരുമാനിച്ചിട്ടില്ല. വലിയ പോലീസ് സന്നാഹമാണ് ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ നില്‍ക്കുന്നത്.
ബിന്ദുവിനെ എങ്ങോട്ടു കൊണ്ടു പോകണമെന്നും എവിടം വരെ അവര്‍ക്ക് സുരക്ഷ നല്‍കണമെന്ന കാര്യവും ആലോചിക്കുന്ന തിരക്കിലാണ് പോലീസ്. അതേസമയം ശബരിമല സന്ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പോലീസ് അറിയിച്ചതോടെ കമ്മീഷണര്‍ ഓഫീസന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. യുവതികള്‍ക്ക് നിലവില്‍ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. ഇക്കാര്യം അറിഞ്ഞതോടെയാണ് നാമജപവും ശരണംവിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ തിരികെ പോയത്. അതിനിടയില്‍ ബിന്ദു അമ്മിണിക്കെതിരേ മുളക്പൊടി സ്പ്രേ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് വനിതാ കമ്മീഷന് വ്യക്തമാക്കി.






