
ന്യൂഡല്‍ഹി : ലോക്സഭയില്‍ നാഥുറാം വിനായക് ഗോഡ്സെയെ ദേശസ്നേഹിയെന്നു വിശേഷിപ്പിച്ച പ്രഗ്യാസിങ് ഠാക്കൂറിന്റെ പ്രസ്താവന വിവാദമായതോടെ കടുത്ത നടപടികളുമായി ബി.ജെ.പി. പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നെന്നും പ്രഗ്യയെ പ്രതിരോധകാര്യ സമിതിയില്‍നിന്നു നീക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ വിലക്കുമെന്നും ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ അറിയിച്ചു. പ്രഗ്യയ്ക്കെതിരേ ശാസനാ പ്രമേയത്തിന് ലോക്സഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്കി.
മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയെ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള പ്രതിരോധകാര്യ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിനു വഴിവച്ചിരുന്നു. രാഷ്്രടപിതാവിനെ അപമാനിച്ച ലോക്സഭാംഗത്തെ ശാസിക്കണമെന്ന് ഇന്നലെ 75 പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ട നോട്ടീസില്‍ ആവശ്യപ്പെട്ടു. പ്രഗ്യയുടെ പ്രസ്താവന സഭാരേഖകളിനിന്നു നീക്കിയതാണെന്നു കാട്ടി സ്പീക്കര്‍ ആവശ്യം നിരസിച്ചു. ഇതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. രംഗം തണുപ്പിക്കാന്‍ ശ്രമിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പ്രഗ്യയെ തള്ളിപ്പറഞ്ഞു. ഗോഡ്സെയെ ദേശഭക്തനായി കാണാനാകില്ലെന്നും അത്തരം ചിന്തകളെ ബി.ജെ.പി. എതിര്‍ക്കുമെന്നും രാജ്നാഥ് വ്യക്തമാക്കി.
എല്ലാവര്ക്കും വഴിവിളക്കായിരുന്നു ഗാന്ധിജിയെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എസ്.പി.ജി. നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാസിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്സെ ഗാന്ധിജിയെ കൊന്നതെന്തിനായിരുന്നുവെന്നു ചോദിച്ച ഡി.എം.കെ. അംഗം എ.രാജ ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നതു കൊണ്ടായിരുന്നു അതെന്ന് ചൂണ്ടിക്കാട്ടിയതോടെ എതിര്‍പ്പുമായി പ്രഗ്യാ സിങ് ഇടപെടുകയായിരുന്നു. ഒരു ദേശഭക്തന്റെ ഉദാഹരണം നിങ്ങള്‍ക്കിവിടെ ഉപയോഗിക്കാനാകില്ലെന്നായിരുന്നു അവരുടെ വാക്കുകള്‍.






