
''മകനോ മകളോ നഷ്ടപ്പെടുമ്പോള്‍ ഒരമ്മയ്ക്കുണ്ടാകുന്ന വേദന മറ്റാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. എങ്ങിനെ ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന് അറിയില്ല. വലിയ വേദനയുണ്ട്. എന്നിരുന്നാലും അവന് ശിക്ഷ ലഭിക്കുക തന്നെ വേണം. '' വെറ്റിനറി ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റിലായപ്പോള്‍ ചെന്നക്കേശവുലുവിന്റെ അമ്മയുടെ ആദ്യ പ്രതികരണം ഇങ്ങിനെയായിരുന്നു.
അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും അവര്‍ പറഞ്ഞു. തന്നോടോ അവന്റെ ഭാര്യയോടോ സംഭവിച്ചതിനെപ്പറ്റി ഒന്നും അവന്‍ സംസാരിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയെ ഞടുക്കിയ ക്രൂരമായ സംഭവത്തില്‍ നാട്ടുകാരും വീട്ടുകാരും കൈവിട്ട പ്രതികള്‍ ഒടുവില്‍ കുറ്റകൃത്യം നടത്തിയ ഇടത്ത് വെച്ച് തന്നെ പോലീസിന്റെ തോക്കിനിരയായി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് മാത്രമാണ് സംഭവിച്ചതിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞത്.
സംഭവം നടന്നതിന് പിന്നാലെ 29ാം തിയതി പുലര്‍ച്ചെ ഒരു മണിയോടെയാണ് മകന്‍ വീട്ടിലെത്തിയത്. അസാധാരണ ധൈര്യം അവന്റെ മുഖത്തുണ്ടായിരുന്നു. ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 'ഞാന്‍ ഒരുവശത്തു നിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു' മകന്‍ പറഞ്ഞതായി പിറ്റേന്ന് അമ്മ പോലീസിന് മൊഴി നല്‍കി.
'' എന്റെ മകന്‍ മരിച്ചു, ഇനി അവനുമായി ഒരു ബന്ധവും ഇല്ല. വിചാരണയ്ക്ക് കോടതിയിലേക്കുമില്ല.'' സംഭവത്തില്‍ യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നന്നാക്കാന്‍ കൊണ്ടുപോയ ജോളു ശിവയുടെ പിതാവിന്റെ പ്രതികരണം ഇങ്ങിനെ ആയിരുന്നു. ജോളു ശിവയാണ് യുവതിയെ കെണിയില്‍ പെടുത്തിയത്. പ്രതികള്‍ തന്നെ പഞ്ചറാക്കിയ ഡോക്ടറുടെ സ്‌കൂട്ടര്‍ നന്നാക്കാന്‍ കൊണ്ടുപോകുകയും ഒരു കടയും തുറന്നില്ലെന്ന് പറഞ്ഞ് തിരിച്ചു കൊണ്ടുവന്നതും ജോളു ശിവ ആയിരുന്നു.
ഒന്നാംപ്രതി മുഹമ്മദ് ആരിഫിന്റെ ലോറിയുടെ ക്‌ളീനര്‍ ആയിരുന്നു ശിവ. സഹോദരന് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചെയ്ത തെറ്റിന് മരണമാണ് ശിവ അര്‍ഹിക്കുന്നതെന്നുമായിരുന്നു സഹോദരിയുടെ പ്രതികരണം. '' അന്ന് രാത്രി പോലും അവന്‍ സാധാരണ പോലെയാണ് പെരുമാറിയതെന്നും അസ്വാഭാവികതയോ കുറ്റബോധമോ ഒന്നും പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല എന്നുമായിരുന്നു നവീന്റെ മാതാവ് പറഞ്ഞത്. എന്നോട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി ഭക്ഷണം കഴിച്ചു, അതിന് ശേഷം ഉറങ്ങാന്‍ പോയി'' ''അവനെങ്ങനെ ഇതിനുള്ള ധൈര്യം കിട്ടിയെന്നറിയില്ല. എനിക്കവന്റെ മുഖം പോലും കണേണ്ട.'' ലക്ഷ്മി പറഞ്ഞു.
പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിരുന്നു. ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയില്‍പെടുത്തുകയായിരുന്നു പ്രതികള്‍. വൈകിട്ട് 6.15 നാണ് യുവതി ഇരുചക്രവാഹനത്തില്‍ എത്തിയത്. വാഹനം അവിടെ വച്ചിട്ടു യുവതി മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു. രാത്രി 9നു യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി.
കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. ഇതിനിടയില്‍ യുവതി സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. അപരിചിതരുടെ മട്ടും ഭാവവും ഭയം താന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. മദ്യം ചേര്‍ത്ത ശീതള പാനീയം കുടിപ്പിച്ച് മയക്കിയ ശേഷം പ്രതികള്‍ മാറിമാറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. 26 കാരിയായ യുവതിയുടെ മുഖത്തേക്ക് മദ്യം ഒഴിച്ചു കൊടുത്തിരുന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ തെളിവ് നശിപ്പിക്കാനായി പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.






