
ബെംഗളൂരു: കാമുകി മറ്റൊരു വിവാഹം കഴിച്ചതിലുള്ള ദേഷ്യത്തെത്തുടർന്ന് ബംഗളൂരുവിൽ യുവതിയെ മുൻ കാമുകൻ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ 18 വയസ്സുകാരിയായ നന്ദിനി ദാസ് എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതിയായ ബന്ദേ നവാസ് ആത്മഹത്യയ്ക്കും ശ്രമിച്ചു.
ബംഗളൂരുവിലെ രാമഗൊണ്ടനഹള്ളിയിലുള്ള യുവതിയുടെ വീട്ടിനുള്ളിൽ വെച്ചാണ് 18 വയസ്സുകാരിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ബന്ദേ നവാസും നന്ദിനി ദാസും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി മറ്റൊരു വിവാഹം കഴിച്ചതിൽ പ്രതി അസ്വസ്ഥനായിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, കൈകൾ, നെഞ്ച്, തുടകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതി സ്വന്തം കഴുത്തിലും കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
യുവതി നിലവിൽ മണിപ്പാൽ ആശുപത്രിയിലും, പ്രതി വൈദേഹി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 109 (കൊലപാതക ശ്രമം) പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ബംഗളൂരുവിലെ കെ.ആർ പുരം പ്രദേശത്തെ ഒരു ഫ്ലാറ്റിനുള്ളിൽ 19 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൂത്ത മകൾക്കൊപ്പം കഴിഞ്ഞ രണ്ടു മാസമായി ഒരുമിച്ച് താമസിച്ചിരുന്ന പ്രതി നിലവിൽ ഒളിവിലാണ്. കെ.ആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ സീഗനഹള്ളിയിലുള്ള ഫ്ലാറ്റിലായിരുന്നു സംഭവം.






