
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും. ആരാച്ചാര്‍ക്ക് വേണ്ടിയുള്ള തീഹാര്‍ ജയില്‍ അയച്ച കത്ത് പരിഗണിച്ച് യുപി ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടു നല്‍കും. രാജ്യത്തെ നടുക്കിയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ 22-നു നടപ്പാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ടു നിര്‍ഭയയുടെ അമ്മ നല്കിയ ഹര്‍ജി അംഗീകരിച്ച കോടതി നാലു പ്രതികള്‍ക്കും ഇന്നലെ മരണവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കാനൊരുങ്ങുന്നത്. 22-നു രാവിലെ ഏഴിനു നാലുപേരേയും തൂക്കിലേറ്റണമെന്നു പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ വിധിച്ചു. വധശിക്ഷ നടപ്പാക്കരുതെന്നാണു പ്രതികള്‍ ആവശ്യപ്പെട്ടത്. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്കാന് അവകാശമുണ്ടെന്നും അവര്‍ വാദിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജഡ്ജി പ്രതികളുമായി സംസാരിച്ചത്.
കേസില്‍ മാധ്യമവിചാരണ നടക്കുകയാണെന്നും വാര്‍ത്താ സ്രോതസ് വച്ചു ശിക്ഷ വിധിക്കരുതെന്നും പ്രതികളിലൊരാളായ മുകേഷ് സിങ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ശിക്ഷ വൈകിക്കുന്നത് പെണ്‍കുട്ടിയോടു വീണ്ടും വീണ്ടും ക്രുരത കാട്ടുന്നതിനു തുല്യമാണെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. ഏതെങ്കിലും കോടതിക്കു മുന്നിലോ രാഷ്ട്രപതിക്കു മുന്നിലോ പ്രതികളുടെ ആരുടെയും ദയാഹര്‍ജി നിലവിലില്ലെന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിനു തടസമല്ലെന്നു പ്രോസിക്യൂഷന് വാദം അംഗീകരിച്ചു അംഗീകരിക്കുകയായിരുന്നു. ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നിര്‍ഭയയ്ക്കു നീതി ലഭിച്ചിരിക്കുന്നത്. 2012 ഡിസംബറിലാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ 23-വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതിയായിരുന്ന രാംസിങ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കു ജുവനൈല്‍ നിയപ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കിയിരുന്നു. അയാള്‍ രണ്ടു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി.






