
കോഴിക്കോട്: കൂടത്തായി കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം നല്കി. സിലി വധക്കേസിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളും 192 രേഖകളുമുണ്ട്. 1200 പേജുകളുള്ളതാണ് കുറ്റപത്രം.
ദന്താശുപത്രിയില്‍ വച്ച് മഷ്റൂം ക്യാപ്സൂളില് സയനൈഡ് നിറച്ചാണ് ജോളി സിലിലെ കൊലപ്പെടുത്തിയതെന്നും ക്യാപ്സൂള്‍ കഴിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നുവെന്നും അന്വേഷണ സംഘത്തലവന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.
കേസില്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇദ്ദേഹമായിരിക്കും പ്രോസിക്യുട്ടര്‍. ജിഷാ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍പ് സയനൈഡ് കേസുകളില്‍ ഇദ്ദേഹം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഹാജരായിട്ടുണ്ട്.
സിലിലെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമം നടന്നിരുന്നു. അന്ന് കഷായത്തില്‍ വിഷം കലര്‍ത്തിയായിരുന്നു വധശ്രമം. ആദ്യശ്രമത്തില്‍ തന്നെ വിഷം ഉള്ളില്‍ചെന്നതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നൈങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നു. കേസില്‍ തെളിവുകള്‍ കൃത്യവും ഉറച്ചതുമാണെന്ന് റൂറല്‍ എസ്.പി കെ.ജിസൈമന്‍ രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്ക്കും. അന്ന് സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് മൊഴി നല്കി. ഡോക്ടര്‍മാരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്നും പോലീസ് വ്യക്തമാക്കി.
ദന്താശുപത്രിയില്‍ വച്ച് സിലിക്ക് അസുഖമായതോടെ ശാന്തി ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയും വളരെ ദുര്‍ഘടമായ വഴിയിലൂടെ കൊണ്ടുപോകുകയും ചെയ്തു. 500 മീറ്റര്‍ അടുത്ത് നല്ല ആശുപത്രികള്‍ ഉണ്ടായിരിക്കേയാണ് എട്ടു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഷാജുവിനും ഷാജുവിന്റെ പിതാവ് സക്കറിയയ്ക്കും കൊലപാതകത്തില്‍ ബന്ധമില്ല. എന്നാല്‍ ഷാജുവുമായി മറ്റു വല്ലാത്ത ബന്ധമുണ്ടായിരുന്നു. ഇരുവരേയും ഒരുമിച്ച് ചോദ്യം ചെയ്തതില്‍ നിന്ന് ഷാജുവിനും സക്കറിയയ്ക്കും മരണത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ഷാജുവിനോട് ജോളിക്ക് താല്പര്യമുണ്ടായിരുന്നു. പല ചടങ്ങുകളിലും ഷാജുവിന്റെ ഭാര്യയേ പോലെയാണ് ജോളി പെരുമാറിയത്.
മഷ്റൂം ക്യാപ്സൂളിനുള്ളില്‍ സയനൈഡ് നിറച്ച ശേഷമാണ് സിലിക്ക് നല്‍കിയത്. എല്ലാ കൊലപാതകത്തിലും ജോളി നടപ്പാക്കുന്നതില്‍ പ്രത്യേകതകളുണ്ടായിരുന്നു. സംശയം വരാതിരിക്കാന്‍ സാക്ഷികളെയും തയ്യാറാക്കി നിര്‍ത്തി. ജോളിക്ക് സുഖമില്ലാതെ വന്നതോടെ ക്യാപ്സൂള്‍ നല്കി. വെള്ളം എടുത്തുനല്‍കാമെന്ന് മകന് പറഞ്ഞപ്പോള്‍ വേണ്ട എന്നു പറഞ്ഞ് ജോളി തന്നെ ബാഗില്‍ നിന്ന് വെള്ളമെടുത്തു നല്കി. വെള്ളം കുടിച്ചയുടന്‍ അമ്മ മരിച്ചുവെന്ന് മകന് മൊഴിനല്‍കിയിട്ടുണ്ട്. വെള്ളം നല്കുമ്പോള് 'ജോളിയാന്റി' ചിരിക്കുകയായിരുന്നുവെന്നും മകന് പറയുന്നു. അമ്മയ്ക്ക് വയ്യാതെ വന്നതോടെ തനിക്ക് 50 രൂപ നല്കി പുറത്തുപോയി ഐസ്ക്രീം കഴിക്കാന്‍ ജോളിയാന്റി പറഞ്ഞു. എന്നാല്‍ താന്‍ പോകാതെ വീണ്ടും മുറിയിലേക്ക് തിരിച്ചുകയറി വരികയായിരുന്നുവെന്നും മകന് പറയുന്നു.
സിലിക്ക് വളരെയേറെ വിഷമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് അവര്‍ ആരോടും പറഞ്ഞിരുന്നില്ല. വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. ഒരു പള്ളിയില്‍ ജോലിക്ക് പോയത് വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആഗ്രഹത്തിലായിരുന്നു.
സിലിയുടെ സ്വര്‍ണം മുഴുവന്‍ ജോളി സ്വന്തമാക്കിയിരുന്നു. ജോളി ഒരു വര്‍ഷത്തിനിടെ കേസിലെ മറ്റൊരു പ്രതിയായ മാത്യൂവുമായി ചേര്‍ന്ന് ജ്വല്ലറിയില്‍ 14 തവണയിലേറെ ഇടപാട് നടത്തി. പഴയ സ്വര്‍ണങ്ങള്‍ പല തവണയായി മാറ്റിയെടുത്തു. 30 പവനോളം സ്വര്‍ണമുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് ആയതോടെ സ്വര്‍ണം ജോണ്സണ് നല്കിയ ശേഷം വിറ്റ് പണമെടുത്തുകൊള്ളാന്‍ പറഞ്ഞതായും പോലീസ് അറിയിച്ചു. സ്വര്‍ണം പൂര്‍ണ്ണമായും കണ്ടുകെട്ടിയതായും കെ.ജി സൈമണ്‍ വ്യക്തമാക്കി.






