
മരട്(കൊച്ചി): മരടില്‍ അനധികൃതമായി പണിത ഫ്ളാറ്റുകള്‍ക്കു നിര്‍മാണാനുമതി നല്കിയ സംഭവത്തില്‍ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റിനുള്ള പങ്ക് പുറത്തായതോടെ സി.പി.എം. പ്രതിരോധത്തില്‍. മരടിലെ നാല് ഫ്ളാറ്റുകള്‍ക്ക് 2006ല്‍ നിര്‍മാണാനുമതി നല്‍കുന്നതിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ. ദേവസി അനധികൃത ഇടപെടലുകള്‍ നടത്തിയതായുള്ള രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഈ ഫഌറ്റുകള്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തകര്‍ത്തിരുന്നു.
പരിസ്ഥിതി സംരക്ഷണ മേഖലയായ മരട് സി.ആര്.ഇസെഡ് മൂന്നിലായിരുന്നു ഇവ ഉള്‍പ്പെട്ടിരുന്നത്. ഇതുപ്രകാരം ഈ ഫഌറ്റുകള്‍ക്ക് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി നിര്‍മ്മാണാനുമതി നിഷേധിച്ചു. എന്നാല്‍ കൊച്ചിന് കോര്‍പ്പറേഷനോട് തൊട്ട് കിടക്കുന്ന പഞ്ചായത്ത്, വികസനത്തിന്റേയും വരുമാനത്തിന്റേയും കാര്യത്തില്‍ മുന്‍പന്തിയില്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മരടിനെ സി.ആര്.ഇസെഡ് മൂന്നില്‍നിന്നു രണ്ടിലേക്കു തരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പഞ്ചായത്ത് നല്കിയ രേഖകളാണു പുറത്ത് വന്നിരിക്കുന്നത്.
ഇതോടൊപ്പം കേസ് നടക്കുന്ന െഹെക്കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തിലും ബില്‍ഡര്‍മാര്‍ക്ക് അനുകൂലമായ തരത്തില്‍ സി.ആര്. ഇസഡ് തരംതിരിക്കലുകള്‍ ഉള്‍പ്പെടുത്തി കൊടുത്തതായുള്ള രേഖകളും പുറത്ത് വന്നിട്ടുണ്ട്. മരടിനെ സി.ആര്.ഇസെഡ് മൂന്നില്‍നിന്നു രണ്ടിലേക്കു തരംമാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനും കത്ത് നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. തരംമാറ്റല്‍ ആവശ്യം ഉള്‍പ്പെടുത്തി ചേര്‍ന്ന പഞ്ചായത്ത് യോഗ മിനിറ്റ്സ് വ്യാജമാണെന്ന് ആരോപിച്ച് സി.പി.എമ്മിന്റ മൂന്ന് മെമ്പര്‍മാര്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
ക്രമക്കേട് കണ്ടെത്തിയ കാലയളവിലെ പഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന മുഹമ്മദ് അഷറഫ്, പി.ജെ.ആന്റണി, സി.പി.എം ആംഗങ്ങളായ പി.കെ.രാജു, പി.ഡി.രാജേഷ്, ടി.എ.വിജയകുമാര്‍, കോണ്‍ഗ്രസ് അംഗങ്ങളായ ആന്‍ഡ്രൂസ്, ജിന്സണ് പീറ്റര്‍, പി.ജെ.ജോണ്സണ് എന്നിവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയും കെ.എ.ദേവസിക്കെതിരാണ്.






