
കൊറോണ ലോക്ഡൗണിനിടെ കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രംഗത്ത്. സംഭവത്തില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന വിശദീകരണം ഇങ്ങനെ.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണ്ണരൂപം:
പായിപ്പാട്ടാറ്റില്‍ വള്ളംകളി
പമ്പാനദി തിരയ്ക്ക് ആര്‍പ്പുവിളി'' --എന്ന എന്റെ ഗാനം(രവീന്ദ്രന്റെ ഈണത്തിൽ യേശുദാസ് പാടിയത്) കേട്ടവരിൽ ചിലർ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട് നടത്തിയ തെറ്റായ, നിയമവിരുദ്ധമായ , നീക്കത്തെ പറ്റി എന്നോട് വിശദാംശങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. ആ ഗാനത്തിൽ പറയുന്ന പായിപ്പാട് ഈ പായിപ്പാട് അല്ല. അത് ഹരിപ്പാടിനോട് ചേർന്നു കിടക്കുന്ന മനോഹരമായ നദീതീരം ഉൾപ്പെടുന്ന ഒരു ഭൂപ്രദേശം ആണ്. ''എന്റെ 'പായിപ്പാട്' ഇങ്ങനെ അല്ല''!....
കൊറോണ എന്ന മഹാമാരിയ്ക്ക് എതിരെ പ്രതിരോധം തീർക്കാൻ നമ്മുടെ കേന്ദ്രസംസ്ഥാന ഗവേൺമെന്റുകൾ ഇത്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഈ സമയത്തു അതിനു എതിരായ ഒരു നീക്കം ആരുനടത്തിയാലും അത് ക്ഷമിക്കാവുന്നതല്ല. ഒരു സുപ്രഭാതത്തിൽ നടന്ന രഹസ്യനീക്കത്തിലൂടെ ആയിരക്കണക്കിന് 'അതിഥി സംസ്ഥാന തൊഴിലാളികൾ' എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾ ഒരുമിച്ചു ചേർന്ന് ഇന്നലെ പായിപ്പാട്ടെ പൊതു നിരത്തിൽ ഇറങ്ങി ബഹളം ഉണ്ടാക്കിയതിന് പിന്നിൽ ഒരു ഗൂഢനീക്കം നടന്നിട്ടുണ്ടന്നതു തീർച്ചയാണ്. പോലീസും ഭരണകൂടവും അത് കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ മുഴുവൻ ലോക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് മാത്രം നാട്ടിൽ പോകാൻ യാത്രാ സൗകര്യം വേണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നത് എന്തു വിഡ്ഢിത്തമാണ് . ഇവർക്ക് ജോലി കൊടുക്കുന്നവർക്കും ഇവരെ നിയന്ത്രിക്കാൻ ഉത്തരവാദിത്വം ഉണ്ട്.
സ്വന്തം നാട്ടിൽ കിട്ടുന്ന വേതനത്തിന്റെ ഇരട്ടി കേരളത്തിൽ കിട്ടുന്നത് കൊണ്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിൽ പണി എടുക്കാൻ വരുന്നത്. അല്ലാതെ നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനോ നമ്മളെ ഉദ്ധരിക്കാനോ അല്ല. മലയാളി യുവാക്കൾ ദുരഭിമാനത്തിന്റെ പേരിൽ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടിക്കുന്നത് കൊണ്ടു കൂടിയാണ് അവർക്കു ഇവിടെ ഇഷ്ടം പോലെ തൊഴിൽ കിട്ടുന്നത്. മലയാളികൾ ഗൾഫിൽ പോകുന്നതും അതു പോലെ ജോലി ചെയ്തു കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയാണ്. നമ്മൾ ഒരിക്കലും ഒരു ഗൾഫ് രാജ്യത്തു ഇങ്ങനെ ഒരു പ്രശ്നം സൃഷ്ടിക്കാറില്ല. ഏതൊരു രാജ്യത്തെയും നിയമം പാലിക്കാൻ എല്ലാവരും ഒരേ പോലെ ബാധ്യസ്ഥരാണ്.






