
ലിസ്ബൺ: പോർച്ചുഗലിനെ ഞെട്ടിച്ച കൊലപാതക കേസിൽ പ്രതികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അൽഗാർവ് സ്വദേശികളായ മരിയ മാൽവേര(19) മരിയാന ഫോൻസെക(23) എന്നിവരെയാണ് പോർച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അൽഗാർവിലെ ഹോട്ടൽ ജീവനക്കാരനായ ഡിയോഗോ ഗോൺസാൽവസിനെ(21)യാണ് ഇവർ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്.
മാർച്ച് 27 ന് അൽഗാർവിന്റെ സമീപപ്രദേശങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
സുരക്ഷ ജീവനക്കാരിയായ മാൽവേരയും നഴ്സായ ഫോൻസെകയും പ്രണയത്തിലായിരുന്നു. ഫോൻസെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാൽവേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക് ലഭിച്ചത്. ഇക്കാര്യമറിഞ്ഞ മാൽവേര ഡിയോഗോയിൽനിന്ന് ഈ പണം കൈക്കലാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
മാർച്ച് 20-ന് ഡിയോഗോ മാൽവേരയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ഒട്ടേറെ സമയം ഒപ്പം ചിലഴിച്ചു. ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാൽവേര യുവാവിനെ കൊലപ്പെടുത്തിയത്. നൃത്തത്തിനിടെ കസേരിയിൽ ഇരുത്തിയ ഡിയോഗോയെ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് ഫോൻസെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. മൊബൈൽ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാൻ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി. മാർച്ച് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അൽഗാർവിന് സമീപത്തെ ടാവിരയിൽനിന്നാണ് ഡിയോഗോയുടെ തല കണ്ടെത്തിയത്. ഉദരവും മറ്റുചില ഭാഗങ്ങളും ഒന്നരമണിക്കൂർ ദൂരം യാത്രചെയ്താൽ എത്തുന്ന സാഗ്രസിലും കണ്ടെത്തി. മൂർച്ചയേറിയ വാൾ ഉപയോഗിച്ചാണ് ഇരുവരും മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു. പ്രതികളായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് വക്താവ് അറിയിച്ചു.






