
പൂനെ: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് യോഗ ചെയ്യിപ്പിച്ച് പൂനെ പൊലീസ്. മതിയായ കാരണങ്ങളില്ലാതെ ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയവരെയാണ് പൊലീസ് പിടികൂടി നടുറോഡിൽ യോഗ ചെയ്യിപ്പിച്ചത്. ഇവർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പൂനെയുടെ വിവിധ ഭാഗങ്ങളിലായി ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്ക് ചെറിയ ശിക്ഷയെന്ന നിലയിൽ യോഗയും വ്യായാമവും ചെയ്യിപ്പിച്ചതായി ജോയിന്റ് പൊലീസ് കമ്മിഷണർ രവീന്ദ്ര ശിസ്വേ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഏറ്റവുമധികം ലോക്ക്ഡൗൺ ലംഘനങ്ങൾ പൂനെയിലാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 22 മുതൽ ഇന്നലെവരെ (ഏപ്രിൽ 15) 5,600 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ജനങ്ങൾ പ്രഭാത നടത്തത്തിനായി പുറത്തുവരുന്നത് ഇപ്പോഴും തലവേദനയുണ്ടാക്കുന്ന ഒന്നാണെന്നും പൊലീസ് പറഞ്ഞു.
#WATCH Maharashtra: Police made people, who violated lockdown for a morning walk, perform yoga in Bibvewadi area of Pune, early morning today. #CoronavirusLockdown pic.twitter.com/m5ooX6ixaN
— ANI (@ANI) April 16, 2020
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്തൊട്ടാകെ 1,866 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ 438 പേർ ഹോം ക്വാറന്റൈൻ ലംഘിച്ചവരാണ്. ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയ 12,420 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ വീട്ടിൽ കഴിയുന്നത് നിർബന്ധമാക്കാൻ പൊലീസ് പലയിടങ്ങളിലും കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ലോക്ക്ഡൗൺ ലംഘിച്ചവരെ റോഡിലിരുത്തി മുംബൈ പൊലീസ് ശിക്ഷിച്ചിരുന്നു. ലോക്ക്ഡൗൺ ലംഘിക്കുന്നവർ 1,000 രൂപ പിഴയോ അല്ലെങ്കിൽ 6 മാസം ജയിലിൽ കഴിയേണ്ടിയോ വരുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.






