
ന്യൂഡൽഹി: പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതി ഉയർന്ന പശ്ചാത്തലത്തിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് രണ്ടു ദിവസത്തേക്ക് നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ഐ.സി.എം.ആർ.(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാർഗനിർദേശം നൽകുമെന്നും ഐ.സി.എം.ആർ. വക്താവ് രമൺ ആർ ഗംഗാഖേദ്കർ വ്യക്തമാക്കി.
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വലിയ അന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങൾ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധിച്ച് ഉറപ്പാക്കും- ഗംഗാഖേദ്കർ കൂട്ടിച്ചേർത്തു.
ഏകദേശം അഞ്ചു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തത്. കൊറോണ ഹോട്ട്സ്പോട്ടുകളിലെയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നിടങ്ങളിലെയും മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ഐ.സി.എം.ആർ. നിർദേശത്തിനു പിന്നാലെയായിരുന്നു ഇത്.
States advised not to use rapid testing kits for two days. A lot of variations, kits will be tested and validated by on-ground teams and we will give advisory in the next 2 days: R Gangakhedkar, Indian Council of Medical Research (ICMR) pic.twitter.com/rWGe5a3T9Z
— ANI (@ANI) April 21, 2020
നേരത്തെ, കൃത്യത കുറവാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ റാപ്പിഡ് ടെസ്റ്റ് തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി രാജസ്ഥാൻ സർക്കാർ അറിയിച്ചിരുന്നു. പരിശോധനാഫലങ്ങൾ തമ്മിൽ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലഭിച്ചത് 5.4 ശതമാനമാണ്. ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐ.സി.എം.ആറിന്റെ മാർഗനിർദേശം തേടുമെന്നും ആരോഗ്യമന്ത്രി രഘു ശർമ വ്യക്തമാക്കിയിരുന്നു.






