
മമ്മൂട്ടി-മുരളി കൂട്ടുകെട്ടില്‍ എത്തിയ എക്കാലത്തേയും ഹിറ്റ് ചിത്രമായിരുന്നു അമരം. ഭരതനും, മമ്മൂട്ടിയും,മുരളിയും, ലോഹിതദാസും ഒന്നിച്ച ചിത്രത്തില്‍ അപ്രതീക്ഷിതമായിട്ടാണ് അശോകനും മാതുവും എത്തിയത്. ഇരുവരുടേയും കരിയറിലെ തന്ന മറക്കാനാവാത്ത ചിത്രമായി മാറുകയായിരുന്നു ഇത്.
ഇപ്പോള്‍ ഇതേ കുറിച്ച് തുറന്ന് പറയുകയാണ് നിര്‍മ്മാതാവായ ബാബു തിരുവല്ല.
'' തമിഴകത്തെ ഒരു നടിയായിരുന്നു ആദ്യം രാധയായത്. കുറച്ച് ദിവസം ഈ താരത്തെ വെച്ച് ഷൂട്ടിംഗും നടത്തിയിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ശരിയാവാതെ വന്നപ്പോഴാണ് മാതുവിനെ സമീപിച്ചത്. സത്യന് അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന മാതു അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്. രാഘവന്റെ റോളിലേക്ക് നിശ്ചയിച്ചിരുന്നത് സഞ്ജയ് മിത്രയെ ആയിരുന്നു. വൈശാലിയിലെ ഋഷ്യശൃംഗനിലൂടെയാണ് ഈ താരം മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീര സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്.
രാഘവന്റെ റോളിലേക്ക് താരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അത് അശോകനിലേക്ക് എത്തുകയായിരുന്നു. ടെലിഗ്രാം സന്ദേശമായിരുന്നു അതിന് വഴിതെളിയിച്ചത്. അഞ്ചെട്ട് സിനിമകള്‍ ചെയ്തെങ്കിലും കൂടുതല്‍ സ്ട്രെയിനെടുത്ത് ചെയ്ത ചിത്രമാണ് അമരം. കടലില്‍ വെച്ചുള്ള കളികളാണല്ലോ എല്ലാം. വൈശാലിയുടെ 100-ാം ദിനത്തിലെ ചടങ്ങില്‍ വെച്ചാണ് മമ്മൂട്ടിയെ കണ്ടത്. അന്ന് ഒരു സിനിമ മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം. മമ്മൂട്ടിയോട് ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ഓക്കെ പറയുകയായിരുന്നു. പിന്നീടാണ് ലൊക്കേഷനും കാസ്റ്റിങ്ങുമൊക്കെ തീരുമാനിച്ചത്.
സഞ്ജയ്ക്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടെലഗ്രാം വരികയായിരുന്നു. ഇതോടെയാണ് രാഘവന്റെ വേഷത്തിലേക്ക് ആരെ പരിഗണിക്കുമെന്ന ചര്‍ച്ച വന്നത്. ആ സമയത്താണ് അശോകനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ മുടിയും രൂപവുമൊക്കെ ആ കഥാപാത്രത്തിന് കറക്റ്റായിരുന്നു. എല്ലാവരും നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് അശോകന് വന്നത്. '' - ബാബു തിരുവല്ല വ്യക്തമാകുന്നു.






