
കാലുകളില്‍ മുഴുവന്‍ മുറിവും ചതവും വിണ്ടു കീറലുകളുമാണ്. എന്നിരുന്നാലും 19 കാരി പൂജാ പണ്ഡിറ്റിന്റെ മുഖത്ത് വിരിയുന്ന ചിരി ആശ്വാസത്തിന്റേതാണ്. അഞ്ചു ദിവസം നീണ്ട സാഹസീക യാത്രയ്ക്കൊടുവില്‍ നാടും വീടും എത്തിയതിന്റെ സന്തോഷമാണ് അത്. നാലുമാസം ഗര്‍ഭിണിയായ പൂജ മറ്റു 19 പേര്‍ക്കൊപ്പം ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഒടുവില്‍ നാട്ടിലെത്തി. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നും തുടങ്ങിയ നടത്തം വ്യാഴാഴ്ച വൈകിട്ടോടെയാണ് ബംഗാളിലേക്ക് കടന്നിരിക്കുന്നത്. ഇനിയും നൂറ് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ വീടെത്തും.
വടക്കന്‍ ബംഗാളിലെ വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ദാല്ഖോലയിലാണ് പൂജയ്ക്കും ഭര്‍ത്താവിനും എത്തേണ്ടത്. വിശാഖപട്ടണത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളി ആയിരുന്നു ഭര്‍ത്താവ് അമിത് പണ്ഡിറ്റ്. ലോക്ക്ഡൗണായതോടെ പണിയില്ലാതായി. കരാറുകാരനില്‍ നിന്നും പണം കിട്ടാതായതോടെ ഇവര്‍ ദുരിതത്തിലാണ്. എല്ലാ സ്രോതസ്സുകളും അടഞ്ഞതോടെ അമിത് ഭാര്യയേയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഓര്‍ത്ത് വിഷമിച്ചു. ഇതോടെ നാട്ടിലേക്ക് ഈ രീതിയില്‍ മടങ്ങാന്‍ അമിതിന് ധൈര്യം നല്‍കിയത് പൂജ തന്നെയാണ്.
''പോലീസിനെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. കയ്യിലുള്ള പണമൊക്കെ തീര്‍ന്നു. എന്തുചെയ്യുമെന്ന് ഒരു വിവരവുമില്ലായിരുന്നു. എന്നാല്‍ എന്തു ബുദ്ധിമുട്ട് വന്നാലും പ്രശ്നമില്ലെന്ന് പറഞ്ഞ് പൂജ ഒപ്പം നിന്നു. ഒടുവില്‍ ഓരോ ചുവടും മുമ്പോട്ട് വെച്ച് ഇപ്പോള്‍ സ്വന്തം മണ്ണിലെത്തി.'' അമിത് പറഞ്ഞു. 1,500 കിലോമീറ്റര്‍ അകലെ ബംഗാളിലെ സ്വന്തം ഗ്രാമത്തിലേക്ക് നടന്നു പോകാനുള്ള നീക്കത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പൂജയെ കാണിച്ച വിശാഖപട്ടണം നട്ടിപാളത്തെ പത്മജ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഒന്നടങ്കം ഞെട്ടി. എന്നാല്‍ ഒരു സ്ത്രീയ്ക്ക് ഒരു കുഞ്ഞിന് ജന്മം നല്കാന് കഴിയുമെങ്കില്‍ 1500 കിലോമീറ്റര്‍ നടക്കാനുമാകുമെന്നായിരുന്നു പൂജ നല്കിയ മറുപടി. ഇത് പറയുമ്പോള്‍ 22 കാരന് അമിതിന്റെ കണ്ണ് ഈറനായി.
മറ്റുള്ളവരെ പോലെ തുണിയും ഏതാനും കുപ്പി വെള്ളവും പിന്നെ കുറച്ച് പൂത്തഅരിയും കുറച്ച് ബിസ്ക്കറ്റും പായ്ക്ക് ചെയ്തായിരുന്നു ദമ്പതികള്‍ മറ്റുള്ളവര്‍ക്കൊപ്പം യാത്ര തിരിച്ചത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ വീട്ടുകാരുടെ കൂടെ സഹായം വേണ്ടി വരുമെന്ന തിരിച്ചറിവാണ് നടന്നാണെങ്കിലും വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പൂജയെ പ്രേരിപ്പിച്ചത്. ദിവസം മുഴുവനുമുള്ള നടത്തം മൂലം കാലിന് നീരായി. കഠിനമായ വേദനയും. ഇതിനെല്ലാം അപ്പുറത്തായിരുന്നു വിശപ്പ്. എല്ലാം സഹിച്ചു എങ്കിലും വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെ ഓര്‍ത്തായിരുന്നു ഉത്ക്കണ്ഠ.
താന്‍ ജനിച്ചത് പോലെ കുടുംബാംഗങ്ങളുടെ നടുവിലായിരിക്കണം തന്റെ കുഞ്ഞും പിറക്കേണ്ടത് എന്നായിരുന്നു പൂജയുകെ കാഴ്ചപ്പാട്. ലോക്ഡൗണ്‍ എന്ന് തീരുമെന്ന് അറിയില്ല. എന്നാല്‍ കുഞ്ഞ് ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ കാത്തിരിക്കില്ലല്ലേ. കുഞ്ഞ് കുടുംബാംഗങ്ങളെയെല്ലാം കാണണം. സ്വന്തം ഗ്രാമത്തില്‍ വളരണം. യാത്രയില്‍ തനിക്കും തന്റെ ഉള്ളിലെ ജീവനും തോല്‍ക്കാതിരിക്കാന്‍ മരുന്ന് നല്‍കണമെന്നായിരുന്നു പൂജ ഡോക്ടറോട് പറഞ്ഞത്. അവര്‍ ചില മരുന്നുകള്‍ നല്കി. എന്നാല്‍ നടന്ന് ആദ്യ ദിവസം പിന്നിട്ടപ്പോള്‍ തന്നെ യാത്ര അത്ര എളുപ്പമായ കാര്യമല്ലെന്ന് മനസ്സിലായി. കാല് വിണ്ടുകീറി രക്തം കിനിഞ്ഞു തുടങ്ങി. കാലുകള്‍ കുത്താന്‍ വയ്യാതായി യാത്ര ഉപേക്ഷിക്കാന്‍ തോന്നിയെങ്കിലും വയറില്‍ ഓരോ തവണ തൊടുമ്പോള്‍ വീട്ടിലെത്താതെ യാത്ര അവസാനിപ്പിക്കരുതെന്ന് ഉള്ളില്‍ നിന്നും ഒരു ധൈര്യം വരുന്നതായി തോന്നുമായിരുന്നു. പൂജ ഇത് പറയുമ്പോള്‍ അവരുടെ കണ്ണില്‍ നിന്നും കണ്ണീര് തുള്ളികള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു.
സംഘത്തില്‍ പൂജയുടെ അതേ അവസ്ഥയായിരുന്നു 18 കാരി അമൃതാ കുമാരിക്കും. അവരും ഗര്‍ഭിണിയാണ്. അഞ്ചുമാസം. ദീര്‍ഘമായ ഈ നടത്തം അമൃതയെയും ഏറെ വിഷമിപ്പിച്ചു. വിശാഖപട്ടണമത്തെ ഭക്ഷണമില്ലാതെ കടന്നുപോയ ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ അമൃതയും തകര്‍ന്നുപോകും. നാട്ടിലേക്ക് മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് മനസ്സിലായി. വിശാഖപട്ടണത്ത് കഴിഞ്ഞാല്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോഴാണ് ഭര്‍ത്താവിനോട് ബംഗാളിലേക്ക് തിരിച്ചു പോകാമെന്ന് ധൈര്യത്തോടെ പറഞ്ഞത്. ഈ ശ്രമത്തില്‍ നിന്നും പിന്മാറാന് ഒരുക്കമായിരുന്നില്ല. മൂന്ന് ദിവസത്തോളമാണ് ഭക്ഷണം പോലുമില്ലാതെയാണ് നടന്നത്. ബിസ്ക്കറ്റ് മാത്രമായിരുന്നു ഭക്ഷണം. എന്നാല്‍ തനിക്കും പൂജയ്ക്കും സംഘത്തിലുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്കുമായിരുന്നെന്നും അവര്‍ കയ്യിലിരുന്ന ബിസ്ക്കറ്റ് തങ്ങള്‍ക്ക് നല്‍കിയെന്നും അമൃത പറയുന്നു. ഒരു ഘട്ടത്തില്‍ ഗ്രാമത്തില്‍ വിശ്രമിച്ചപ്പോള്‍ ശ്വാസം നിലച്ചു പോയ തനിക്ക് അവിടുത്തെ നാട്ടുകാര്‍ സഹായവുമായി എത്തി. അവര്‍ ഭക്ഷണം നല്കി. പിന്നീട് അഞ്ഞൂറ് കിലോമീറ്റര്‍ നടക്കണം എന്നറിഞ്ഞപ്പോള്‍ ഒരു വാന്‍ ഡ്രൈവര്‍ ഇവരെ കുറേ ദൂരം വാഹനത്തില്‍ കൊണ്ടുവാന്‍ തയാറായി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഘം ബംഗാളിലെ പശ്ചിമ മിഡ്നാപൂരില്‍ പ്രവേശിച്ചത്. ഇവിടെ നിന്നും ഇനിയൂം നൂറ് കിലോ മീറ്റര്‍ കൂടി പോയാലേ വീട്ടില്‍ എത്താനാകു. അവശരായി അലക്ഷ്യമായി നടന്നു പോകുന്ന സംഘത്തെ ശ്രദ്ധിച്ച ചില നാട്ടുകാര്‍ ബംഗാള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടന്‍ പാഞ്ഞെത്തി ഇവര്‍ക്ക് ഭക്ഷണവും വിശ്രമവും ഒരുക്കിക്കൊടുത്തു. അഞ്ചു ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പൂജയും അമൃതയും ശരിയായ ഭക്ഷണം കഴിച്ചത്. ഇവരെ പ്രദേശത്തെ ഒരു ക്ളബ്ബില്‍ വിശ്രമിക്കാന്‍ ഇടം നല്കിയ ബംഗാള്‍ പോലീസ് വടക്കന്‍ ദിനാജ്പൂരിലെ ഗ്രാമത്തിലേക്ക് ബാക്കിയുള്ള യാത്രയ്ക്ക് പോകാന്‍ വാഹനവും ഏര്പ്പൊടാക്കി കൊടുത്തു. പോലീസ് ഇവിടെ ഇവര്‍ക്ക് എല്ലാവിധ പരിശോധനകള്‍ നടത്തുകയും ചെയ്തു.
നാട്ടിലെത്തിയതില്‍ ഇവര്‍ സന്തോഷിക്കുമ്പോള്‍ വെള്ളിയാഴ്ച രാവിലെ നിശബ്ദരാക്കിക്കൊണ്ട് മഹാരാഷ്ട്രയലെ ഔറംഗബാദില്‍ ട്രെയിനിടിച്ച് 16 പേര് മരണമടഞ്ഞ വാര്‍ത്തയും വന്നത്. ദൈവത്തിന്റെ കാരുണ്യം എന്നാണ് യാത്രയെക്കുറിച്ച് അമൃതയുടെ ഭര്‍ത്താവ് ശ്രാവന് കുമാര്‍ വിശേഷിപ്പിച്ചത്. കയ്യില്‍ നയാപൈസ ഇല്ലാതെ വീട്ടിലേക്ക് മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലായിരുന്നു. ആദ്യമായി അച്ഛനാകാനൊരുമ്പോള് കൊറോണ ആ സന്തോഷത്തെ കൊല്ലുകയാണ്. ഭാര്യയോടൊപ്പം കുടുംബത്തിനൊപ്പം ചേര്ന്നെങ്കിലൂം കുറേനാള്‍ ഗ്രാമത്തില്‍ കഴിഞ്ഞ ശേഷം വീണ്ടും ബംഗാള്‍ വിടേണ്ടി വരുമെന്ന് ഇയാള്‍ പറയുന്നു.
ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ബംഗാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതുവരെ അജ്മീറില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള രണ്ടു ട്രെയിനുകള്‍ മാത്രമാണ് ബംഗാളില്‍ അതിഥി തൊഴിലാളികളുമായി എത്തിയിട്ടുള്ളൂ. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ രാജ്യത്തുടനീളം സമ്മാനിക്കുന്നത് ഞെട്ടലാണ്. 2011 ലെ സെന്‍സസ് പ്രകാരം തൊഴില്‍ തേടി കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിടുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ ബീഹാറാണ്. 2.40 ദശലക്ഷവുമായി രണ്ടാം സ്ഥാനത്ത് ബംഗാള്‍ നില്ക്കുന്നു. പണിയില്ലാതെ പണമില്ലാതെ വലയുന്ന സ്ഥിതിയില്‍ അനേകം കുടിയേറ്റ തൊഴിലാളികളാണ് റോഡ് മാര്‍ഗ്ഗം നാട്ടിലേക്ക് മടങ്ങുന്നത്.
കടപ്പാട്: ടൈംസ് നൗ






