
റാഞ്ചി : ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരവും മുൻ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ നീളൻ മുടി എല്ലാവര്ക്കും ഇഷ്ടമായി. ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായി എത്തുമ്പോൾ നീളൻ മുടിക്കാരനായിരുന്ന ധോണി. ധോണിയെ ആ രൂപത്തിൽ ഇഷ്ടപ്പെടുന്ന ആരാധകർ ഒട്ടേറെയുണ്ട്. ധോണിയുടെ നീളൻമുടി ആരാധകർക്കേറെ പ്രിയമാണെങ്കിലും ഭാര്യ സാക്ഷി സിങ്ങിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഓറഞ്ച് നിറമുള്ള ആ പഴയ നീളൻമുടിയുള്ള കാലത്ത് ധോണിയെ പരിചയപ്പെടാതിരുന്നത് നന്നായി എന്നാണ് സാക്ഷിയുടെ പക്ഷം. അന്നായിരുന്നു ധോണിയെ പരിചയപ്പെടുന്നതെങ്കിൽ അദ്ദേഹത്തെ അപ്പോൾത്തന്നെ ഒഴിവാക്കുമായിരുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്സ് പ്രതിനിധിയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ സാക്ഷി വ്യക്തമാക്കി.
‘ഓറഞ്ച് നിറമുള്ള ആ നീളൻമുടിയുള്ള കാലത്ത് അദ്ദേഹത്തെ കാണാതിരുന്നത് നന്നായി. ഉറപ്പായും ഞാൻ ആ മുഖത്തേക്കു പോലും നോക്കുമായിരുന്നില്ല. ജോണിന് (ബോളിവുഡ് താരം ജോൺ എബ്രഹാം) ആ നീളൻ മുടി നല്ല ചേർച്ചയുണ്ടായിരുന്നു. മഹിക്ക് പക്ഷേ അങ്ങനെയല്ല. വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളൻമുടിച്ചിത്രങ്ങൾ ഞാൻ കണ്ടത്. അതിന് ദൈവത്തിന് നന്ദി’ – സാക്ഷി പറഞ്ഞു.
‘എന്റെ ഇന്റേൺഷിപ്പിന്റെ അവസാന ദിനമാണ് ഞാൻ മഹിയെ കണ്ടത്. ഒരു സുഹൃത്തു വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്ന് ഒരു സാധാരണക്കാരനായാണ് തോന്നിയത്. ആ സമയത്ത് എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് യാതൊരു ധാരണമുണ്ടായിരുന്നില്ല. സച്ചിനെ അറിയാമായിരുന്നു. അത്രമാത്രം. മലമ്പ്രദേശത്തുനിന്നുള്ള ഒരാൾ ടീമിലുണ്ടെന്ന് കേട്ടിരുന്നു. എന്റെ അമ്മയും അങ്ങനെയൊരാൾ ടീമിലുള്ളതായി ഇടയ്ക്ക് പറഞ്ഞിരുന്നു’ – സാക്ഷി വിശദീകരിച്ചു.
ആർക്കും എപ്പോഴും സമീപിക്കാവുന്ന രീതിയിലാണ് എക്കാലവും ധോണിയുടെ പെരുമാറ്റമെന്നും സാക്ഷി അഭിപ്രായപ്പെട്ടു. ‘2010നുശേഷം ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ആദ്യ യാത്ര ദക്ഷിണാഫ്രിക്കയിലേക്കായിരുന്നുവെന്നാണ് എന്റെ ഓർമ. അദ്ദേഹം സഹതാരങ്ങൾക്കായി എപ്പോഴും റൂമിന്റെ വാതിലുകൾ തുറന്നിടും. നമ്മൾ കുടുംബമായാണ് താമസിക്കുന്നതെങ്കിലും റൂമിന്റെ വാതിലുകൾ എന്നും തുറന്നുതന്നെ കിടക്കുമെന്ന് അന്ന് അദ്ദേഹം എന്നോടു പറഞ്ഞു. റൂമിൽ രാത്രിവേഷം പരമാവധി ഒഴിവാക്കണമെന്നും ഉപദേശിച്ചു. ഞങ്ങളുടെ റൂമിന്റെ വാതിലുകൾ അന്നുമുതലേ തുറന്നുകിടക്കുന്നു. പുലർച്ചെ നാലു മണി വരെയൊക്കെ റൂമിൽ ആളുകൾ കാണും’ – സാക്ഷി വെളിപ്പെടുത്തി.






