
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഊര്‍ധ്വന്‍ വലിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മൃത്യുഞ്‌ജയഹോമത്തിന്റെ പേരില്‍ ജീവനക്കാര്‍ തട്ടിയത് അരക്കോടിയിലേറെ. പുറത്തായത് ഒരു ക്ഷേത്രത്തിലെ മാത്രം വെട്ടിപ്പിന്റെ കണക്ക്. തട്ടിപ്പുകാരില്‍നിന്നു പണം തിരികെപ്പിടിക്കണമെന്ന ഉത്തരവു പൂഴ്‌ത്തി കുറ്റക്കാരെ രക്ഷിക്കാന്‍ ബോര്‍ഡിന്റെ ശ്രമം. സംഭവം മാവേലിക്കര ഗ്രൂപ്പിനു കീഴിലുള്ള കണ്ടിയൂര്‍ ദേവസ്വത്തില്‍. കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മൃത്യുഞ്‌ജയഹോമത്തില്‍ വന്‍തുക വെട്ടിപ്പു നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടിലാണു വ്യക്‌തമായത്. 2016 മുതല്‍ 58 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഈ ഒരു വഴിപാടില്‍ നടന്നത്. മറ്റു വഴിപാടുകളുടെ കണക്കുകൂടി പരിശോധിച്ചാല്‍ ഈ ക്ഷേത്രത്തില്‍ മാത്രം കോടികളുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡിലെ ഇടതു സംഘടനയില്‍പ്പെട്ടവരാണ് പ്രതിസ്‌ഥാനത്തെന്നതിനാല്‍ കേസ് ഒതുക്കാനാണു ശ്രമം.
തട്ടിപ്പിന് ഒത്താശചെയ്‌ത ഉദ്യോഗസ്‌ഥരില്‍നിന്നു തുക തിരികെപ്പിടിക്കണമെന്ന ഉത്തരവു പൂഴ്‌ത്തിയാണു ബോര്‍ഡ് ഉന്നതര്‍ നടപടി വൈകിക്കുന്നത്. ആയുസിനും ഐശ്വര്യവര്‍ധനയ്‌ക്കുമാണു ശിവക്ഷേത്രങ്ങളില്‍ ഭക്‌തര്‍ മൃത്യുഞ്‌ജയഹോമം നടത്തുന്നത്. ഒരു ഹോമത്തിന് ഒരാളില്‍നിന്ന് ഈടാക്കുന്നത് 220 രൂപ. ഇതില്‍ 150 രൂപ സാധനവിലയും 70 രൂപ ദേവസ്വത്തിലേക്ക് അടയ്‌ക്കാനുമാണ്. 25-ല്‍ കൂടുതല്‍ വഴിപാട് ഉണ്ടെങ്കില്‍ നിശ്‌ചിത ശതമാനം തുക കുറച്ചേ സാധനവില ഇനത്തില്‍ കൈപ്പറ്റാവൂവെന്നാണ് വ്യവസ്‌ഥ. ഇതു ലംഘിച്ചാണു മാനേജര്‍മാര്‍ തുക തട്ടിയെടുത്തിരിക്കുന്നത്.
സാധനവിലയായി 150 രൂപ വാങ്ങുമ്പോള്‍ 35 ഇനം ദ്രവ്യങ്ങള്‍ ഹോമത്തിനായി ഉപയോഗിക്കണം. കണ്ടിയൂരില്‍ ഏഴു ദ്രവ്യങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഓഡിറ്റിങ്ങില്‍ വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കണ്ടിയൂരില്‍ ഇക്കാലയളവില്‍ ചുമതലയില്‍ ഉണ്ടായിരുന്ന പി. ദിലീപ്‌കുമാര്‍ (15,29,062 രൂപ), ജെ. ആശാകുമാരി (1,20,870 രൂപ), കെ.എസ്. ഗോപിനാഥപിള്ള (32,03,637 രൂപ), എ. ഹരിദാസ് (45,991 രൂപ), കെ. സൈനുരാജ് (8,64,882 രൂപ) എന്നിവര്‍ തുക തിരിച്ചടയ്‌ക്കാന്‍ ഫിനാന്‍സ് കമ്മിഷണര്‍ നിര്‍ദേശിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഈ തുക ലഭിച്ചാല്‍ നൂറുകണക്കിനു ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കാമെന്നിരിക്കെ കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനാണു ബോര്‍ഡിനു താല്‍പര്യമെന്നതാണ് ഏറെ വിചിത്രം.
ജി. അരുണ്‍






