
മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് ജനിച്ച് വളര്‍ന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്ര വയ്ക്കുകയും, ജ്യേഷ്ഠത്തിയെ ഇറക്കിവിടാനും ശ്രമിച്ച സംഭവത്തെ കുറിച്ച് പറയുകയാണ് വി.എസിന്റെ ജ്യേഷ്ഠനായ വി.എസ് ഗംഗാധരന്റെ മകന് പീതാംബരന്. വെന്തലത്തറയിലെ വീട് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂര്‍ പനയക്കുളങ്ങര ഗവണ്മെന്റ് ഹൈസ്കൂളിന് കിഴക്കുവശത്താണുള്ളത്. പുന്നപ്ര വയലാര്‍ സമര സമയത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് ഇദ്ദേഹം പറയുന്നത്.
'' സമരത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ വി.എസിനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയത്. അവര്‍ വീട് ചുറ്റും വളഞ്ഞു. എന്റെ അമ്മ അന്ന് മൂത്ത സഹോദരിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമാണ്. പട്ടാളക്കാര്‍ ചുറ്റും കൂടിയപ്പോഴേക്കും അമ്മ പേടിച്ചു പോയി.
എന്നാല്‍ അതില്‍ നല്ല ഒരു ഓഫീസര്‍ ഉണ്ടായിരുന്നു. സഹോദരി അച്യുതാനന്ദന് എവിടെയുണ്ടെന്ന് സത്യം പറഞ്ഞാല്‍ മതി, ഞങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് അദ്ദേഹം അമ്മയോട് പറഞ്ഞു.
വി. എസ് അന്ന് പൂഞ്ഞാറില്‍ ഒളിവില്‍ പൊയ്ക്കഴിഞ്ഞിരുന്നു. അമ്മയ്ക്ക് ഇതൊന്നും അറിയുകയും ഇല്ല. അങ്ങനെ വി.എസിനെ കിട്ടാതെ വന്നതോടെ പട്ടാളം വീട് രാജമുദ്ര വച്ചു. വസ്ത്രങ്ങള്‍ മാത്രം എടുത്ത് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. അച്യുതാനന്ദന് ഇവിടെ വരാറില്ലെന്നും, ഇത് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ വീടാണെന്നും അമ്മ പറഞ്ഞെങ്കിലും പട്ടാളം ആദ്യം വിശ്വസിച്ചില്ല. ഒടുവില്‍ അയല്പക്കക്കാരോട് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പട്ടാളക്കാര്‍ വീട് തുറന്നു കൊടുത്തത്'' - പീതാംബരന് പറയുന്നു.






