
കൊച്ചി : മരട് ഫ്ളാറ്റ് അഴിമതിക്കേസില്‍ മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസിയെ പ്രതിചേര്‍ക്കുന്നതില്‍ തീരുമാനം ആരാഞ്ഞു ക്രൈംബ്രാഞ്ച് വീണ്ടും സര്‍ക്കാരിനെ സമീപിക്കും. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു വീണ്ടും ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കത്തു നല്‍കുന്നത്. സി.പി.എം. നേതാവുകൂടിയായ ദേവസിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനു താല്പര്യമില്ലാത്തതാണു തീരുമാനം െവെകുന്നതെന്നാണു വിവരം. അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് ഉടന്‍ കുറ്റപത്രം നല്‍കാനാണു ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.
ജെയിന് കോറല്‍കോവിന്റെ എം.ഡി: സന്ദീപ് മേത്തയ്ക്കു മുന്‍കൂര്‍ജാമ്യം അനുവദിച്ചതു െഹെക്കോടതി ഇന്നലെ ശരിവച്ചതോടെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള രണ്ടു നിയമതടസത്തിലൊന്നു നീങ്ങി. കഴിഞ്ഞ ഫെബ്രുവരിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം െവെകുകയായിരുന്നു. ഇനി ദേവസിയുടെ കാര്യംമാത്രമാണു അവശേഷിക്കുന്നത്. ദേവസിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുമില്ല. അഴിമതി നിരോധന നിയമപ്രകാരം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതി ചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ഫ്ളാറ്റുകളുടെ നിര്‍മാണ സമയത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ.ദേവസിക്ക് അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ത്തി. ഇനി കുറ്റപത്രം സമര്‍പ്പിച്ചാല്‍മതി. എന്നാല്‍ സര്‍ക്കാരിന്റെ അമാന്തം കാരണം നീളുകയാണ്. ചില ബാങ്ക് രേഖകള്‍ ഒഴികെ ബാക്കിയെല്ലാം ലഭിച്ചുകഴിഞ്ഞു. ഫ്ളാറ്റ് ഉടമകള്‍ വായ്പയെടുത്തതിന്റെ രേഖകളാണു ലഭിക്കാനുള്ളത്. ലോക്ക്ഡൗണ്‍മൂലം ബാങ്ക് അവധിയായതാണ് െവെകിയത്. സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചു നീക്കിയ മരടിലെ അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു മൂന്നു കേസ് ക്രൈംബ്രാഞ്ചും ഒരു കേസ് വിജിലന്‍സുമാണ് അന്വേഷിക്കുന്നത്. ജെയിന് കോറല്‍കോവ് കേസില്‍ നാലു പ്രതികളും ആല്‍ഫാ സെറിന്‍ കേസില്‍ നാല് പ്രതികളും ഹോളിഫെയ്ത്ത് കേസില്‍ ആറ് പ്രതികളുമാണുള്ളത്. കൂടുതല്‍ പ്രതികളുണ്ടാവില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ജെയിന് കോറല്‍കോവ് കേസില്‍ ഫ്ളാറ്റിന്റെ ആര്‍ക്കിടെക്ചര്‍മാരും പ്രതികളാണ്. സമീപത്തു നദിയുള്ളതു പ്ലാനില്‍ രേഖപ്പെടുത്താതിരുന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ഇവര്‍ ചെെന്നെയിലായതിനാല് മൊഴിയെടുപ്പ് നടന്നിട്ടില്ല. ഏതാണ്ട് 150 സാക്ഷികളാണു മൊഴിനല്‍കിയിട്ടുള്ളത്. കുറച്ചുപേര്‍ക്കുകൂടി നോട്ടിസ് നല്‍കിയെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നാണു അറിയിച്ചത്. കേസുകളില്‍ നിലവില്‍ സര്‍വീസിലുള്ള ജയറാം നായിക്, വിരമിച്ച മുഹമ്മദ് അഷ്റഫ്, പി.ഇ.ജോസഫ് എന്നീ ഉദ്യോഗസ്ഥരെയും രണ്ട് ഫ്ളാറ്റ് നിര്‍മാതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.






