
ന്യൂഡല്‍ഹി: ഇന്ത്യയൂടെയും ചൈനയുടേയും ഉന്നത സൈനിക വൃത്തങ്ങള്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ആറ് ദിവസത്തിന് ശേഷം ചൈനയുടെ പീപ്പിള്‍ ലിബര്റേഷന് ആര്‍മി പിന്മാറുന്നു. ഗല്‍വാന്‍ താഴ്വാരത്തെ സംഘര്‍ഷ മേഖലയില്‍ നിന്നും ചൈനീസ് സൈന്യം ഒന്നര കിലോമീറ്ററോളം പിന് വാങ്ങിയതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ തിങ്കളാഴ്ച പുറത്തുവിട്ടിട്ടുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് ആഴ്ചകളായി കിഴക്കന്‍ ലഡാക്കിലെ പലയിടത്തും ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
കോര്‍പ്സ് കമാന്റര്‍മാരുടെ മീറ്റിംഗിന് പിന്നാലെ പിന്മാറില്ലെന്ന കടുംപിടുത്തം ചൈന അവസാനിപ്പിക്കുകയും പതിയെ പതിയെ ടെന്റുകളും മറ്റും പൊളിച്ച് പിന്മാറ്റം നടത്തുന്നതായുമാണ് റിപ്പോര്‍ട്ട്. പെട്രോളിംഗ് പോയിന്റായ 14 ല്‍ നിന്നും ചൈനീസ് സൈന്യം തങ്ങളുടെ വിന്യാസം കുറയ്ക്കുകയും ടെന്റുകള്‍ പൊളിച്ചു നീക്കുകയും ചെയ്തതായി കണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങളുടെ സൂചന ഉദ്ധരിച്ചാണ് വാര്‍ത്തകള്‍. ഗല്‍വാനിലെ ജനറല്‍ ഏരിയ, ഹോട്ട് സ്പ്രിംഗ് ഗോഗ്രാ പോസ്റ്റുകളില്‍ നിന്നും ചൈനീസ് സൈന്യത്തിന്റെ വാഹനങ്ങള്‍ പിന്നോക്കം പോയി. കൃത്യമായി എത്ര ദൂരം മാറിയെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. മുഖാമുഖം നിന്നിരുന്ന സ്ഥലങ്ങളില്‍ നിന്നും 100 കണക്കിന് മീറ്ററുകള്‍ ഇരു സൈന്യവും പിന്നോക്കം പോകുകയും ചെയ്തു. 72 മണിക്കൂറുകള്‍ മുഖാമുഖം നിന്ന ശേഷമാണ് ഇരു സൈന്യവും പിന്നോക്കം പോയത്.
എല്‍എസിയിലെ ഏപ്രില്‍ ആദ്യം മുതല്‍ കയ്യേറിയ പാംഗോഗ് സോ, ഗല്‍വാന്‍ താഴവാരം, ഡസ്പാംഗ് പീഡഭൂമി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറണമെന്ന് ജൂണ്‍ 30 ന് നടന്ന യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 20 ഇന്ത്യന്‍ സൈനികര്‍ ഗല്‍വാന്‍ തരാഴ്വാരത്ത് ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മുതലാണ് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ചൈനയ്ക്കും അനേകം നാശനഷ്ടങ്ങള്‍ ഉണ്ടായി. എന്നാല്‍ അവര്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് മാത്രം. ഇതിന് പിന്നാലെ കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘര്‍ഷം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയിലായിരുന്നു.






