
തിരുവനന്തപുരം: യു.എ.ഇ. അറ്റാഷെയുടെ ഗണ്മാന് ജയഘോഷ് സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതായി എന്‍.ഐ.എക്കു വിവരം ലഭിച്ചു. സ്വപ്നയുടെ വിശ്വസ്തനെന്നു എന്‍.ഐ.എ. സംശയിക്കുന്ന ഇയാളുടെ കോണ്‍സുലേറ്റ് ഡ്യൂട്ടിയുടെ കാലാവധി നീട്ടിനല്‍കിയത് മൂന്നുതവണ. എന്നാല്‍ കോണ്‍സുലേറ്റ് ജനറല്‍ കത്ത് വഴി ആവശ്യപ്പെട്ടതിനാലാണ് ജയഘോഷിനെ നിലനിര്‍ത്തിയതെന്നാണ് പോലീസ് ഉന്നതര്‍ പറയുന്നത്.
സ്വര്‍ണം അടങ്ങിയ ബാഗ് വാങ്ങാന്‍ മുഖ്യപ്രതി സരിത്തുമായി വിമാനത്താവളത്തില്‍ ജയഘോഷ് പലവട്ടം പോയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഒപ്പം ചെല്ലുന്നതിനു വിലകൂടിയ മദ്യവും ആഡംബരവസ്തുക്കളും ലഭിച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ അറ്റാഷെ രാജ്യം വിട്ട കാര്യം ജയഘോഷ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചല്ല. മാത്രമല്ല സര്‍വീസ് റിവോള്‍വറും മടക്കി നല്‍കിയില്ല. ജയഘോഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തരസെക്രട്ടറി ശിപാര്‍ശ ചെയ്തേക്കും. ഇന്റലിജന്‍സ് എ.ഡി.ജി.പി. സംഭവം അന്വേഷിച്ചേക്കും.
ജയഘോഷിന്റെ അടുത്ത സുഹൃത്താണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന നാഗരാജ്. ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. നാഗരാജും തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ഒന്പതുവര്ഷത്തോളം ജോലി നോക്കിയിരുന്നു. ഉന്നതബന്ധങ്ങളെത്തുടര്ന്നാണ് ഇരുവരും ഇത്തരത്തില്‍ തുടര്‍ന്നത്.
കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ ജയഘോഷ് പല തവണ വിമാനത്താവളത്തില്‍ പോയിരുന്നു. സ്വര്‍ണം പിടിച്ച ദിവസം താന്‍ അവധിയായിരുന്നുവെന്നും ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും ആ ഞെട്ടലിലാണ് സ്വപ്നയെ വിളിച്ചതെന്നും ജയഘോഷിന്റെ മൊഴിയിലുണ്ട്. ജയഘോഷിന്റെ ആത്മഹത്യാശ്രമത്തെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
2011 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലും അതിനുശേഷം മൂന്നുവര്‍ഷം കോണ്‍സുലേറ്റ് ഓഫീസിലുമാണ് ജയഘോഷ് ജോലി നോക്കിയിരുന്നത്. അങ്ങനെ സ്വപ്നയുടെയും സരിത്തിന്റെയും വിശ്വസ്തനായി. 2017ല്‍ കോണ്‍സുലേറ്റ് ഗണ്‍മാനായി എത്തിയ ജയഘോഷിന് പിന്നീട് ഓരോ വര്‍ഷവും കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസിന്റെ നിര്‍ദേശത്തെതുടര്‍ന്ന് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു.
ജയഘോഷിന്റെ ആദ്യനിയമനം നടക്കുമ്പോള്‍ ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരുന്നില്ല. കോണ്‍സുലേറ്റ് ജനറല്‍ കത്ത് വഴി ആവശ്യപ്പെട്ടിട്ടാണ് ജയഘോഷിനെ നിലനിര്‍ത്തിയതെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തില്‍ ചട്ടലംഘനമില്ലെന്നു ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം പ്രോട്ടോകോള്‍ ലംഘനമില്ലെങ്കിലും എങ്ങനെ തുടര്‍ച്ചയായി ജയഘോഷ് കോണ്‍സുലേറ്റില്‍ നിയമനം തരപ്പെടുത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. സ്വര്‍ണക്കടത്ത് പ്രതികളുമായുളള ഇദ്ദേഹത്തിന്റെ ബന്ധം തിരിച്ചറിയാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞില്ല.






