
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കി സ്വപ്നയുടെ മൊഴി. അറ്റാഷേയും കോണ്‍സുല്‍ ജനറലും ഉള്‍പ്പെടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നും ഓരോ കടത്തിനും പ്രതിഫലമായി കോണ്‍സുലേറ്റ് ഉന്നതര്‍ക്ക് 1500 ഡോളര്‍ വീതമാണ് പ്രതിഫലം നല്‍കിയതെന്നും സ്വപ്ന നല്കിയ മൊഴിയില്‍ പറയുന്നു. ശിവ ശങ്കരനുമായി സൗഹൃദം മാത്രമേയുള്ളെന്നും സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്ന പറഞ്ഞു.
എന്‍ഐഎ യുടെ ആസ്ഥാനത്ത് വെച്ചായിരുന്നു സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്തത്. സംഭവത്തില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടരുകയാണ്. 2019 ജൂലൈ മുതലാണ് കോണ്‍സുല്‍ വഴി സ്വര്‍ണ്ണം കടത്താന്‍ തുടങ്ങിയത്. ആദ്യം ചെറിയ അളവ് സ്വര്‍ണ്ണം കടത്തി. പിടിക്കപ്പെടാതെ വന്നതോടെ കൂട്ടിക്കൂട്ടി വരികയായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെ 18 തവണ ഈ രീതിയില്‍ സ്വര്‍ണ്ണം കടത്തി. കോണ്‍സുല്‍ ജനറലിനേയും അറ്റാഷേയും ഇതില്‍ പങ്കാളികളാക്കിയത് പിടിക്കപ്പെടാതിരിക്കാനാണ്. ആദ്യം കോണ്‍സുല്‍ ജനറലും അദ്ദേഹം പോയ ശേഷം അറ്റാഷേയും സ്വര്‍ണ്ണക്കടത്തില്‍ സഹായിച്ചു. മാസം തോറും 1500 ഡോളര്‍ വീതമാണ് രണ്ടുപേര്‍ക്കും സ്വര്‍ണ്ണക്കടത്തിന് പ്രതിഫലം നല്‍കിയിരുന്നത്.
രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് അറ്റാഷേയുടെ സഹായത്തോടെയായിരുന്നു സ്വര്‍ണ്ണം കടത്തിയത്. അതിനിടയില്‍ അറ്റാഷേയുടെ പ്രാഥമിക മൊഴിയെടുക്കാന്‍ അന്വേഷണ സംഘങ്ങള്‍ നീക്കം തുടങ്ങി. വിദേശകാര്യ മന്ത്രാലയം വഴി യുഎഇ യുടെ അനുമതി തേടിയതോടെയാണ് അറ്റാഷേ ഡല്‍ഹിയിലേക്കും പിന്നീട് യുഎഇ യിലേക്കും മടങ്ങിയത്. അറ്റാഷേയുടെ മൊഴിയെടുക്കാന്‍ വിദേശ മന്ത്രാലയം കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ യുഎഇ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
ഇവരുടെ പരിചയം വഴി നയതന്ത്രബാഗിൽ ആർക്കും സംശയം തോന്നാത്ത വിധം സുരക്ഷിതമായി സ്വർണം കടത്താമെന്ന പദ്ധതി കെ ടി റമീസ് രൂപീകരിക്കുകയായിരുന്നെന്നും കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു. സരിത്തിനെയും സ്വപ്നയെയും റാക്കറ്റിലേക്ക് ഇവർ എത്തിക്കുകയായിരുന്നു. ഇവര്‍ ഇടനിലക്കാര്‍ മാത്രമായിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ കേന്ദ്രബിന്ദു കെ ടി റമീസാണെന്നും സ്വപ്ന പറഞ്ഞു.
സ്വർണക്കടത്തിന്റെ പ്രധാന ആസൂത്രകർ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായിൽ വച്ചാണ് കാണുന്നത്. ശേഷം ഇരുവരും ചേർന്ന് സ്വർണക്കടത്തിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന സ്വപ്നയുടെ മൊഴി സന്ദീപും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യവേയാണ് സരിത്തിനെ പരിചയപ്പെടുന്നത്. താൻ വഴിയാണ് റമീസ് സരിത്തുമായും അത് വഴി സ്വപ്നയുമായും പരിചയം സ്ഥാപിക്കുന്നതെന്നും സന്ദീപ് നായർ മൊഴി നല്‍കിയിട്ടുണ്ട്.






