
തിരുവനന്തപുരം: പ്രമുഖ മലയാള നടന് അനില്‍ മുരളി (51) അന്തരിച്ചു. 200 ലധികം മലയാളസിനിമകളില്‍ അഭിച്ചയിച്ച താരമായ അദ്ദേഹം വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കരള്‍ രോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഉച്ചയ്ക്ക് 12.45 നായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടെലിവിഷൻ സീരിയൽ രംഗത്തുകൂടി അഭിനയരംഗത്തെത്തിയ അദ്ദേഹം വില്ലന്‍ വേഷങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കന്യാകുമാരിയിൽ ഒരു കവിത, വാൽക്കണ്ണാടി, ചാക്കോ രണ്ടാമൻ, ദി ഡോൺ, ബാബ കല്യാണി, ജുലൈ 4, നസ്രാണി, റോക്ക് ആന്റ് റോൾ, പുതിയ മുഖം, വെള്ളരിപ്രാവിന്റെ ചങ്ങാതി, താപ്പാന, അയാളും ഞാനും തമ്മിൽ, കർമ്മയോദ്ധാ , ചേട്ടായീസ് , ആമേൻ തുടങ്ങി അനേകം സിനിമകളില്‍ അഭിനയിച്ചു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ അഭിനയിച്ചു. അനേകം മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.
1993 ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം പിന്നീട് അനേകം സിനിമകളില്‍ മൂന്നിര നടന്മാര്ക്കൊപ്പം സ്ക്രീന്‍ പങ്കിട്ടു. അടുത്തിടെ യുവനടന് ടൊവീനോയ്ക്കൊപ്പം വേഷമിട്ട ഫോറന്സിക്കിലാണ് അവസാനം അഭിനയിച്ചത്.
കലാഭവൻ മണി നായകനായ വാൽക്കണ്ണാടിയിലെ വില്ലന്‍ വേഷമാണ് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. 13 ലധികം തമിഴ് സിനിമകളിലും രണ്ടു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റ് ചിത്രമായി തനി ഒരുവനില്‍ ജയം രവിക്കൊപ്പവും കൊടിയില്‍ ധനുഷിനൊപ്പവും മികച്ച വേഷം ചെയ്തു. ആറ്, നിമര്‍ന്തു നില് എന്നീ സിനിമകളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ രാഗിലേ കാസു, ജണ്ടാപൈ കാപിരാജു എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.






