
തിരുവനന്തപുരം: കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ക്ക് ഇനിയും തുടക്കമായില്ല. സര്‍വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ ഒരു വര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു മരണമടഞ്ഞത്. 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ അമിതവേഗത്തില്‍ സഞ്ചരിച്ച കാറായിരുന്നു അപകടമുണ്ടാക്കിയത്.
മനപൂര്‍വമല്ലാത്ത നരഹത്യയും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവ് നശിപ്പിക്കലുമെല്ലാം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും ശ്രീറാമും വഫയും കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകുകയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) യുടെ പരിഗണനയിലാണ്. ഈ വർഷം ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം സമർപ്പിച്ച ശേഷം ഫെബ്രുവരി 24ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അഭിഭാഷകർ വഴി അവധി അപേക്ഷ നൽകിയ പ്രതികൾ കോടതിയിലെത്തിയില്ല. തുടർന്ന് കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 16ന് വിളിച്ച കേസ് മാറ്റിവെക്കുകയും കഴിഞ്ഞ മാസം 21ന് പരിഗണിക്കുകയും ചെയ്തു. ഇക്കുറിയും ഹാജരാകാതിരുന്ന പ്രതികൾക്ക് അടുത്ത മാസം 21ന് നേരിട്ട് ഹാജരാകാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ്.
കേസില്‍ ശ്രീറാം വെങ്കിട്ടരാമൻ സസ്പെൻഷൻ കാലാവധിക്കിടെ സർക്കാർ സർവീസിൽ തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് മാത്രമാണ് കേസില്‍ കുടുംബത്തിന് കിട്ടിയ ഏക ആശ്വാസം.
അഞ്ച് ദൃക്സാക്ഷികളാണ് ശ്രീറാമിനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുള്ളത്. കാറിന്റെ അമിത വേഗവും അപകടസമയത്ത് കാർ ഓടിച്ചത് ശ്രീറാമാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബഷീറിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചത് നൂറിലേറെ കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്.
കാർ ബഷീറിന്റെ ബൈക്കിൽ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലിൽ തട്ടിനിൽക്കുന്നത്. അതേസമയം ഒരു വര്‍ഷമാകുമ്പോഴും ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തത് കേസില്‍ ദുരൂഹതയായി തുടരുകയും ചെയ്യുന്നു. മരണമടയുമ്പോള്‍ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു ബഷീര്‍.






