
കല്‍പ്പറ്റ: ബംഗളുരുവില്‍ ജോലി ചെയ്യുന്ന യുവാവ് ചെക്ക്പോസ്റ്റ് മാറിയെത്തി. ''നിയമം'' കര്‍ശനമായി നടപ്പാക്കിയ പോലീസ് തടഞ്ഞു. വനമേഖലയായതിനാല്‍ തിരിച്ചുപോകാനോ താമസിക്കാനോ സൗകര്യമില്ലാതെ കുടുങ്ങിയ യുവാവിന്റെ സഹായാഭ്യര്‍ഥന ഒടുവില്‍ വയനാട് ജില്ലാ കലക്ടറുടെ മുന്നിലെത്തി. ഫോണില്‍ പറഞ്ഞതു പോലീസ് മാനിക്കാതെ വന്നപ്പോള്‍ കലക്ടര്‍ അര്‍ധരാത്രി അതിര്‍ത്തി ചെക്ക്പോസ്റ്റിലെത്തി. യുവാവിനെ കടത്തിവിട്ടു. രാത്രി താമസിക്കാന്‍ സൗകര്യവുമൊരുക്കി ഭക്ഷണവും ഏര്‍പ്പാടാക്കിയാണു കലക്ടര്‍ തിരിച്ചുപോയത്.
നിയമങ്ങള്‍ നല്ലതിനു വേണ്ടിയാകണമെന്നു പ്രവര്ത്തിച്ചുകാണിച്ചതു കലക്ടര്‍ അദീല അബ്ദുള്ള. സഹായം കിട്ടിയത് പേരാമ്പ്ര സ്വദേശി ഇന്ദ്രജിത്തിന്. സംഭവം ഇങ്ങനെ: ബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് ഇന്ദ്രജിത്ത്. മുത്തങ്ങ വഴി കേരളത്തിലേക്കു കടക്കാനുളള പാസാണു കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി കിട്ടിയത്. ശക്തമായ മഴയില്‍ കോഴിക്കോട് -ബംഗളുരു ദേശീയപാത 766-ല്‍ മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. അതുവഴി പോരാന്‍ കഴിയുമോയെന്ന ആശങ്കയുള്ളതിനാല്‍ ഇന്ദ്രജിത്ത് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ബൈക്കില്‍ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിലെത്തി. മുത്തങ്ങ പാസ് ഉപയോഗിച്ച് തോല്‍പ്പെട്ടി വഴി കടത്തിവിടില്ലെന്നു പോലീസ് കടുപ്പിച്ചു.
വനമേഖലയില്‍ കുടുങ്ങുമെന്നായ ഇന്ദ്രജിത്ത് ആദ്യം തഹസില്‍ദാരെ വിളിച്ച് സഹായം തേടി. തഹസില്‍ദാരും പിന്നീട് എസ്.പിയും െകെമലര്ത്തി. അതോടെമുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. വയനാട് കലക്ടറെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കലക്ടറെ വിവരമറിയയിക്കുകയും ചെയ്തു. കലക്ടര്‍ വിളിച്ചുചോദിച്ചപ്പോള്‍ യാത്രക്കാരെ കടത്തിവിടരുതെന്ന് മേലുദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശമുണ്ടെന്നും ഇന്ദ്രജിത്തിന്റെ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നുമായിരുന്നു പോലീസുകാരുടെ പ്രതികരണം.
അതോടെ കലക്ടര്‍ കല്‍പ്പറ്റയില്‍നിന്നു ചെക്ക്പോസ്റ്റില്‍ പാഞ്ഞെത്തി. കടന്നുവരാന്‍ അനുവദിച്ചതിനു ശേഷം സഹായത്തിന് എല്ലാം ഏര്‍പ്പാടാക്കിയാണു മടങ്ങിയത്. ഇന്നലെ രാവിലെ ഇന്ദ്രജിത്ത് നാട്ടിലേക്കു പോയി. കോവിഡ് ലക്ഷണങ്ങളില്ലെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയെന്നും വയനാട് ഡി.എം.ഒ. പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് നടപടിയെ കലക്ടര്‍ വിമര്‍ശിക്കുകയും ചെയ്തു.






