
റിയാദ് :സൗദി അറേബ്യയിൽ നാളെ മുതൽ ഒൻമ്പത് പ്രധാന മേഖലകളിൽ കൂടി സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും. ചില്ലറ മൊത്ത വ്യാപാര മേഖലയിലാണ് നാളെ മുതൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത് .
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ചായ, കോഫി, ഈത്തപ്പഴം, തേൻ, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി, സോപ്പ്,ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സൗദിവത്ക്കരണം നടപ്പാക്കുക.അതേ സമയം വർഷങ്ങളായി മലയാളികൾ കയ്യടക്കിവെച്ചിരുന്ന മേഖല കൂടിയാണിത് .
സൗദിയിൽ തങ്ങളുടെ നാട്ടുകാർക്ക് ജോലി നൽകുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് സ്വദേശിവൽക്കരണം ശക്തമാക്കിയതിൻറെ ഭാഗമായി 2011 -ൽ ആരംഭിച്ച നിതാഖാത്,(തരം തിരിക്കുക ) ,2017 മുതൽ നടപ്പാക്കിയ വിദേശികൾക്കുള്ള ലെവി, ബിനാമി ബിസിനസ് ഇല്ലാതാക്കൽ, വനിതാവൽക്കരണം തുടങ്ങി വിവിധ കാരണങ്ങളാൽ വർഷങ്ങളായി മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കൈയ്യടക്കി വെച്ചിരുന്ന തൊഴിൽ മേഖലയിൽ നിന്ന് ലക്ഷകണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ട് ഇതിനോടകം സൗദി അറേബ്യ വിടേണ്ടി വന്നത്. ഇപ്പോൾ കോവിഡ് കൂടിയായപ്പോൾ അതു കൂടുതൽ ശക്തമായിരിക്കുകയാണ് .
കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യത്ത് അഞ്ചു ശതമാനം ആയിരുന്ന ടാക്സ് 15 ശതമാനമായി ഉയർത്തിയതും പ്രവാസികൾക്ക് തിരിച്ചടിയായി .ഇവിടെയുള്ള ജീവിത ചെലവും വർധിച്ചതും മിക്ക കമ്പനികളിലും തൊഴിലാളികൾക്ക് നൽകുന്ന ശമ്പളം വെട്ടിക്കുറച്ചും അധിക സമയ (ഓവർ ടൈം )ജോലി നിർത്തലാക്കിയതും വരുമാനം കുറയുന്നതിനും ചെലവ് കൂടുന്നതിലേക്കും പോയതിനാൽ ഇവിടെ നിന്നും അനുദിനം നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുകയാണ് .
സൗദിയിൽ 26 ലക്ഷം ഇന്ത്യക്കാർ ആണ് ജോലിചെയ്യുന്നതായി ഇന്ത്യൻ അംബാസിഡർ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നത് ഇതിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് 59000 പേർക്ക് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു . തൊഴിൽ നഷ്ടപ്പെട്ട ആയിരങ്ങൾ കൂടി ഈ ഗണത്തിൽ പെടുമ്പോൾ ഗ്രാഫ് വീണ്ടും താഴേക്കു പോകുമെന്നുറപ്പാണ് .
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും വരുമാനമില്ലാതെയും ആശങ്കയിലായ പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിൽ ചെറുകിട ,മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നുറപ്പാണ് .






