
ലയാളികള്‍ നെഞ്ചിലേറ്റിയ പത്മരാജന് ചിത്രമാണ് തൂവാനത്തുമ്പികള്‍. ചിത്രത്തില്‍ സുമലത അവതരിപ്പിച്ച ക്ലാര എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ആ കാലത്ത് മമ്മൂട്ടിയോടൊപ്പം ഒരുപാട് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാല്‍ മോഹന്‍ലാലിനൊപ്പം വെറും മൂന്ന് ചിത്രങ്ങള്‍, എന്നിട്ടും തൂവാനത്തുമ്പികളിലൂടെയാണ് ആളുകള്‍ തന്നെ ഇന്നും ഓര്‍ക്കുന്നത് എന്ന് പറയുകയാണ് സുമലത. ഒരു അഭിമുഖത്തിലാണ് സുമലത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
സുമലതയുടെ വാക്കുകളിങ്ങനെ;
'മമ്മൂട്ടിയും മോഹന്‍ലാലുമായി എനിക്ക് നല്ല സൗഹൃദമായിരുന്നു. മമ്മൂട്ടി മിടുക്കനാണ്, ഒരു നടന് എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്, മാത്രമല്ല അദ്ദേഹം എല്ലാ സിനിമകളെയും ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍, ഞങ്ങള്‍ തമ്മില്‍ വാദങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി കൂടുതല്‍ റിസേര്‍വ്ഡ് ആയിരുന്നപ്പോള്‍ മോഹന്‍ലാല്‍ വളരെ ചെറുപ്പവും ആക്ടീവുമായിരുന്നു. ജോഷി സാറായിരുന്നു ഞങ്ങളുടെ മിക്ക സിനിമകളും സംവിധാനം ചെയ്തിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ ഒരു ടീം പോലെയായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇരുന്നൂറ്റി ഇരുപതോളം ചിത്രങ്ങളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ മലയാളത്തിന്റെ ഹിറ്റ് നായിക ആയിരിക്കെ ബോളിവുഡിലും ഒരുപോലെ തിളങ്ങി.
ആ സമയത്ത് ബോളിവുഡിനേക്കാള്‍ അച്ചടക്കം മലയാളസിനിമയ്ക്ക് ആയിരുന്നുവെന്ന് സുമലത പറയുന്നു. '10 ഹിന്ദി ചിത്രങ്ങള്‍ ചെയ്തു. ജീതേന്ദ്ര, ധര്‍മേന്ദ്ര, മിഥുന് ചക്രവര്‍ത്തി എന്നിവരോടൊപ്പമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ വളരെ അച്ചടക്കത്തോടെ സിനിമാ ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് മലയാളത്തിലേത്. അന്ന്, 'ന്യൂ ഡല്‍ഹി' സിനിമയ്ക്ക് വേണ്ടി, 15 രാത്രികള്‍ തുടര്‍ച്ചയായി പുലര്‍ച്ചെ 4 മണി വരെ ഷൂട്ടിങ് നടന്നത് ഇന്നും ഓര്‍ക്കുന്നു. ഔട്ട്ഡോര്‍ ഷൂട്ടും കഴിഞ്ഞ് ഒരു ദിവസം ഏകദേശം 3,4 മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയൂ. ശരിക്കും ക്ഷീണിക്കുമായിരുന്നെങ്കിലും അതായിരുന്നു പതിവ്. അതില്‍ നിന്നും കുറച്ച് വ്യത്യസ്ഥമായിരുന്നു ഹിന്ദി സിനിമകള്‍. സൗത്തിനെ അപേക്ഷിച്ച് ബോളിവുഡില്‍ ഒരു സിനിമ പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ കാലങ്ങള്‍ എടുക്കും. ആ രീതിയോട് പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചെയ്ത ഒരു ഷോട്ടിന്റെ തുടര്‍ച്ച എടുക്കുന്നത് ചിലപ്പോള്‍ ആറ് മാസം കഴിഞ്ഞൊക്കെ ആയിരിക്കും.'






