
ബാലതാരമായി ബിഗ്സ്ക്രീനില്‍ തുടക്കം കുറിച്ച് പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായി മാറിയ താരമാണ് അനശ്വര രാജന്‍. അനശ്വരയുടെ സഹോദരിയും ഇൻഫ്ലുവൻസറും അഭിനേത്രിയുമായ ഐശ്വര്യ രാജൻ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ക്ക് സുപരിചിതയാണ്. ഐശ്വര്യ പങ്കിടാറുള്ള സ്റ്റോറികള്‍ക്കും വ്ലോഗുകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ തന്റെ കരിയറിനിടയിലും വ്യക്തിജീവിതത്തിലും വര്‍ഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അതുണ്ടാക്കിയ മാനസിക വിഷമങ്ങളെക്കുറിച്ചും വികാരാധീനയായി സംസാരിക്കുകയാണ് ഐശ്വര്യ. താൻ ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ശരീരത്തില്‍ എവിടെ തൊട്ടാലും വേദന ആയിരുന്നുവെന്നും എന്നാലിപ്പോള്‍ ഹീലിംഗ് സ്റ്റേജിലാണെന്നും ഐശ്വര്യ പറഞ്ഞു. രോഗവിവരമറിഞ്ഞപ്പോള്‍ ഭാവിയില്‍ ‘പ്രസവിക്കാൻ പറ്റുമോ’ എന്ന് ചോദിച്ച് തനിക്ക് ഒരു പ്രണയബന്ധം വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഐശ്വര്യ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ ഇക്കാര്യം പങ്കിട്ടത്.
‘‘എന്റെ 16-ാം വയസ്സില്‍ നടന്ന സങ്കീർണ്ണമായ അപ്പെൻഡിസൈറ്റിസ് സർജറിയോടെയാണ് ജീവിതം മാറിമറിഞ്ഞത്. അതല്‍പം സങ്കീർണമായിരുന്നു. ഒരുപാട് മാസങ്ങള്‍ ബെഡ് റെസ്റ്റ് വേണ്ടി വന്നു. പിന്നെ ഇരുപതിലേക്ക് കടക്കുന്ന സമയം. ഡിഗ്രി അഞ്ചാം സെമസ്റ്റർ.
പഠിക്കേണ്ട കാര്യങ്ങളൊക്കെ എഴുതിക്കൊണ്ട് പഠിച്ചോണ്ടിരിക്കുമ്പോള്‍ എനിക്ക് ഇങ്ങനെ ഇരുന്ന് എഴുതാൻ പറ്റുന്നില്ല. ജസ്റ്റ് ഒന്ന് കുനിയാനോ വളയാനോ പറ്റുന്നില്ല. സ്കാൻ ചെയ്തും എംആർഐ ഒക്കെ എടുത്ത് ഞാൻ കണ്ടുപിടിച്ചു, എന്റെ ഡിസ്ക് പോയി. ഡിസ്ക് പ്രൊലാപ്സ്ഡ് ആയി. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. ഞാൻ മൂന്ന് മാസം ബെഡ് റസ്റ്റ് ആയിരുന്നു. ഡോക്ടർ ഇക്കാര്യം പറയുന്നത് ഒരു ചൊവ്വാഴ്ച ആയിരുന്നു. ആ വ്യാഴാഴ്ച കോളജ് ടൂറാണ്.
പത്തിലോ പ്ലസ് ടു പഠിക്കുമ്പോഴോ ഞാൻ കൂട്ടുകാർക്കൊപ്പം ടൂർ പോയിട്ടില്ല. അതിനാല്‍ ഡിഗ്രിയിലെ ടൂർ ഞാൻ കാത്തിരിക്കുകയായിരുന്നു. അത് മുഴവനും കോർഡിനേറ്റ് ചെയ്ത് സെറ്റ് ചെയ്തതുമൊക്കെ ഞാനും എന്റെ ഒരു സുഹൃത്തും കൂടിയായിരുന്നു. പക്ഷെ എനിക്ക് ടൂർ പോകാൻ കഴിഞ്ഞില്ല. മൂന്നു മാസം ബെഡ് റെസ്റ്റ്. എനിക്ക് ക്ലാസില്‍ ഇരിക്കാൻ പറ്റില്ലായിരുന്നു. ഒരു 30 മിനിറ്റ് കഴിയുമ്പോള്‍ എണീറ്റ് നില്‍ക്കണം. എന്റെ അഞ്ചാം സെമസ്റ്റർ മുഴുവൻ നിന്നാണ് ഞാൻ ക്ലാസ് അറ്റൻഡ് ചെയ്തത്. എന്റെ കൂട്ടുകാർക്ക് ഇക്കാര്യം അറിയാം. ഇരിക്കുമ്പോള്‍ വേദന വരും.
ഇതെല്ലാം അതിജീവിച്ചാണ് ഞാൻ കോളജ് മാനേജ് ചെയ്തത്. നിന്നാണ് ഞാൻ പരീക്ഷ പോലും എഴുതിയത്. ഐസിഡിയിലെ ബാങ്ക് കോച്ചിങ് നല്ല മോശം അനുഭവം ആയിരുന്നുവെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. നേരാവണ്ണം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത ഒരു സാഹചര്യം. ഭയങ്കര വേദന, സ്റ്റാർവിങ്, കോണ്‍സ്റ്റിപ്പേഷൻ, ഫിനാൻഷ്യലി എക്സോസ്റ്റഡ്, മാനസികമായി പാളി. ഇതിനിടെ ചില കൂട്ടുകാരികളുടെ ചതി. അങ്ങനെ ഞാൻ അവിടുന്ന് ജീവനും കൊണ്ട് ഓടുവാണ് ചെയ്തത്. എന്റെ കോളേജിലെ സുഹൃത്ത് കോഴിക്കോടുള്ള ഒരു ആയുർവേദ ട്രീറ്റ്മെൻറ് നിർദേശിച്ചു.
പോയി നോക്കാം. നീ വേണമെങ്കില്‍ ട്രീറ്റ്മെന്റ് എടുത്തോയെന്ന് പറഞ്ഞു. അവളുടെ അച്ഛന് അവിടെ പോയി മാറിയിരുന്നു. ഞാൻ അവിടെ ഒന്നര മാസം ചികിത്സ എടുത്തു. അതില്‍ എനിക്കുണ്ടായ ഒരു ഗുണം ഒന്നര ലക്ഷം നഷ്ടം. ഫലം വട്ട പൂജ്യം ആയിരുന്നു. അന്ന് മുതല്‍ ഞാൻ ഒരുപാട് ഡോക്ടേഴ്സിനെ കണ്ടു. ആയുർവേദം, അലോപ്പതി, ഫിസിയോതെറാപ്പി. ഇതൊക്കെ 2019 ന് ശേഷമാണ്. കോവിഡിനൊക്കെ മുന്നേ. കുറെ ആളുകളെ ചികിത്സയ്ക്കായി കണ്ടു. അവരില്‍ കുറെ പേർ എന്നെ അപമാനിച്ചു. ട്രോമയിലേക്ക് തള്ളിയിട്ടു.
കൊച്ചിയില്‍ വെച്ച് ചെയ്ത ഫിസിയോതെറാപ്പിക്ക് ശേഷം ഒരു ദിവസം കണ്ണാടിയില്‍ നോക്കിയപ്പോള്‍ നടുവില്‍ രക്തം കട്ടപിടിച്ച് നീലിച്ച നിലയിലായിരുന്നു. വേദന കടുത്തതോടെ ഒരു റോബോട്ടിനെപ്പോലെ തിരിയാൻ പോലും പറ്റാത്ത അവസ്ഥയിലായി. ചില വീഡിയോകളില്‍ ഓടാൻ ബുദ്ധിമുട്ടുന്നത് കണ്ട് ആളുകള്‍ പരിഹസിച്ചപ്പോഴും എന്റെ ഉള്ളിലെ വേദന ആരോടും പറയാൻ കഴിഞ്ഞിരുന്നില്ല. ‘നടുവേദനയുള്ള കുട്ടി’ എന്ന ലേബലിലേക്ക് എന്റെ ഐഡന്റിറ്റി ഒതുങ്ങി. അത് മാനസികമായി വലിയ ട്രോമയാണ് സമ്മാനിച്ചത്. കുറെ പേർ എന്റെ അവസ്ഥ ഒന്നൂടെ മോശമാക്കി.
എന്തായാലും എന്റെ ബാക്ക് പെയിനും എല്ലാ വേദനകളും നന്നായിട്ട് കൂടി. കുറെ ഞാൻ ബെഡ് റെസ്റ്റ് ആയി. എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാണ്ടായി. ആയുർവേദം പാളി. എന്റെ കുറെ പൈസയും കുറെ സമയവും പോയി. കുറെ വിഷമം, ഒറ്റപ്പെടല്‍, ബെഡ് റെസ്റ്റ്, മരുന്ന്, കഷായം എന്നൊക്കെ പറഞ്ഞ് അലമ്പായി. അമ്മ എന്റെ അടുത്ത് പറയുകയാണ് നിനക്ക് ഈസിയായിട്ട് പ്രസവിക്കാൻ പറ്റുമെന്ന്. തമാശയില്‍ പറഞ്ഞതാണ്.
കാരണം പ്രസവ വേദനയൊന്നും എനിക്ക് ഒന്നുമാകില്ല. അത്രയും വേദനയാണ് അന്ന് സഹിച്ചത്. ഇപ്പോഴും എനിക്ക് ഗ്ലൂട്ടിയല്‍ മസിലില്‍ വേദനയാണ്. അത്ര ഈസി അല്ല എന്റെ ഒന്നും. ഈ ഒരു വേദന നിറഞ്ഞ യാത്രയിലൂടെ ഞാൻ എത്തിയ ഒരു പോയിന്റ് ഈ വേദനയുമായി പൊരുത്തപ്പെട്ട് ജീവിച്ച് തുടങ്ങി. ഇത് എല്ലാവർക്കും ഉണ്ടാകാം. ഇത് നോർമല്‍ ആവാം. കാരണം എനിക്ക് ഫീല്‍ ചെയ്യുന്നത് എന്റെ ഈ എല്ലാ സ്ഥലവും വേദനയാണ്. കോളജില്‍ സുഹൃത്തുക്കള്‍ ശരീരത്തില്‍ വെറുതെ ഒന്ന് തട്ടിയാല്‍ വരെ വേദനയാണ്.
ഞാൻ അയ്യോ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അവർ പറയും എന്തിനാ ഇത്ര ഓവർ ആക്കുന്നതെന്ന്. എനിക്ക് വേദന ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. എനിക്ക് നടുവ് വളയ്ക്കുന്നത് ഒരു ബിഗ് ടാസ്കാണ്. മുഖം കഴുകാനോ മുടി കഴുകാനോ കുനിയാൻ കഴിയില്ല. അത്രയും ബുദ്ധിമുട്ടാണ്. ബേസിക് കാര്യങ്ങള്‍ വരെ ചെയ്യാൻ ബുദ്ധിമുട്ട്. ഹെക്റ്റിക് ഷെഡ്യൂള്‍സ് ഉണ്ടാകുമ്പോള്‍ ഷൂട്ട് ഉണ്ടാകുമ്പോള്‍ ട്രാവല്‍ ചെയ്യുമ്പോളൊക്കെ ഞാൻ എന്ത് ചെയ്യുമെന്ന് വെച്ചാല്‍ നോർമല്‍ ഹോട്ട് ഓയില്‍ മസാജോ അങ്ങനെ എന്തെങ്കിലും നോർമല്‍ മസാജ് ചെയ്യും. അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ തെറാപ്പി എടുത്തിട്ട് ആ വേദന കുറച്ചിട്ട് പോകും.
ഞാൻ എന്റെ ശരീരത്തിന്റെ ചലനങ്ങളെ പരിമതപ്പെടുത്തി. ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ഹെവി ആയിട്ട് ഓടുകയോ ചാടുകയോ ട്രെയിനിലൊക്കെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി കേറില്ലേ. അങ്ങനെയൊക്കെ ചെയ്താല്‍, ഡും... ഇങ്ങനെ കിടക്കും ഞാൻ. പിന്നെ എനിക്ക് രണ്ട് ദിവസത്തേക്ക് അനങ്ങാൻ പറ്റില്ല. റിലേഷൻഷിപ്പില്‍ തന്നെ മോശം കുറെ ഓർമകളുണ്ട്. കണ്‍സീവ് ചെയ്യാൻ പറ്റുമോ എന്റെ കണ്‍സീവിങ് എബിലിറ്റിയെ ചോദ്യം ചെയ്തിട്ടൊക്കെ സംസാരിച്ചിട്ടുണ്ടായിരുന്നു. അന്ന് വലിയ പെയിൻ കില്ലറുകള്‍ക്ക് പോലും എനിക്ക് ആശ്വാസം നല്‍കാൻ കഴിഞ്ഞിരുന്നില്ല.
അമ്മയാകുക എന്നതാണ് ഒരു സ്ത്രീയെ പൂര്‍ണതയില്‍ എത്തിക്കുന്നത്. അങ്ങനെ ആവണമെങ്കില്‍ ഞാൻ പ്രസവിക്കണം. ഇപ്പോള്‍ ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്ക്ക് വേണ്ടിയൊന്നും അല്ല അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ് അതിനെ കുറിച്ച് പിന്നീട് പറയുമ്പോള്‍ ഒരു ക്ലാരറ്റി ഉണ്ടാവാന്‍ വേണ്ടിയാണ്. ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും എനിക്ക് വേദനയാണ്. ഫൈബ്രോമയാള്‍ജിയ എന്ന് പറഞ്ഞാല്‍ ശരീരത്തിന്റെ ഓരോ അണുവിലും വേദനിക്കും.
വളരെ ബുദ്ധിമുട്ടാണ്. ഒന്ന് തൊടുമ്പോള്‍ പോലും വേദന. ഞാൻ മനസിലാക്കി എനിക്ക് അതാണ് പ്രശ്നം. വേദനയുടെ ഒരു കടല്‍ അങ്ങനെയൊരു നിർവചനമാണ് ഞാനതിന് കൊടുത്തിരിക്കുന്നത്. തലയോട്ടിയില്‍ തൊടുമ്പോള്‍ത്തന്നെ വേദനയാണ്. പിന്നെ എന്റെ കഴുത്തിന്റെ ഭാഗം, മുഖം. ഇവിടെയൊക്കെ പണ്ട് മുതലെ എനിക്ക് വേദനയുണ്ട്. വിരലിന്റെ തുമ്പില്‍ പോലും വേദന. വേദനയില്ലാത്ത സ്ഥലം ചുണ്ടിന് വേദനയില്ല. ചെവിയുടെ ചെറിയ ഭാഗത്തിന് വേദനയില്ല. ബാക്കി എല്ലാ സ്ഥലത്തും വേദനയുണ്ട്...’’ ഐശ്വര്യ പറഞ്ഞു.
നിലവില്‍ ഫൈബ്രോമയാള്‍ജിയ’ എന്ന സങ്കീർണ്ണമായ രോഗാവസ്ഥയിലൂടെയാണ് ഐശ്വര്യ കടന്നുപോകുന്നത്. ശരീരത്തിലെ കോശങ്ങള്‍ക്കെല്ലാം കടുത്ത വേദന നല്‍കുന്ന അവസ്ഥയാണിത്. ചുണ്ടും ചെവിയും ഒഴികെ ശരീരത്തില്‍ എവിടെ തൊട്ടാലും കഠിനമായ വേദന അനുഭവപ്പെടും. 28-ാം വയസ്സിലും വിട്ടുമാറാത്ത ഈ വേദനകളോട് പൊരുതുമ്പോഴും ഐശ്വര്യയ്ക്ക് ഇപ്പോള്‍ പ്രതീക്ഷയുണ്ട്. താനിപ്പോള്‍ ഹീലിംഗിന്റെ ഘട്ടത്തിലാണെന്നും, നാളെ രോഗമുക്തയായി ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ സംസാരിക്കാൻ വേണ്ടിയാണ് ഈ അനുഭവങ്ങളെല്ലാം ഇപ്പോള്‍ തുറന്നുപറയുന്നതെന്നുമാണ് പോരാട്ടവീര്യത്തോടെ ഐശ്വര്യ പറയുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഐശ്വര്യയോട് പിന്തുണച്ചും കരുത്തു നല്‍കിയും കമന്റുകള്‍ കുറിക്കുന്നത്. ‘നിനക്ക് കൂടുതൽ ശക്തി കിട്ടട്ടെ, ഇത്രയും ആത്മാർത്ഥതയുള്ള വ്യക്തിയെ കാണാന്‍ തന്നെ ബുദ്ധിമുട്ടാണ്, ഇവരെപ്പോലുള്ള വ്ലോഗർമാരെയാണ് വേണ്ടത്, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയേ, ഒരു ചെറിയ വയറുവേദന പോലും സഹിക്കാന്‍ പറ്റാതെ വേദന സംഹാരി കഴിക്കുന്ന ഞാൻ... നീ എത്ര സത്യസന്ധയാണ്...വേദന എന്താണെന്ന് നീ മറക്കുന്ന ഒരു കാലം വരും...’ എന്നതടക്കമാണ് കമന്റുകള്‍.






