
ബെംഗളൂരു : ലഹരിയുമായി ബന്ധപ്പെട്ട് ബംഗലുരു നഗരത്തില്‍ പിടിയിലായ കൊച്ചി സ്വദേശി സിനിമാ മേഖലയിലുള്ളവർക്കു ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നതായി കണ്ടെത്തൽ. ഓൺലൈൻ വഴിയും ഹോട്ടലുകൾ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകൾ. കേരളത്തില്‍ വന്‍ വിവാദം ഉയര്‍ത്തിയിരിക്കുന്ന സ്വർണക്കടത്തുമായും പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇവരുടെ ഫോണ്‍ലിസ്റ്റില്‍ പേരുകള്‍ കണ്ടെത്തി.
മുഹമ്മദ് അനൂപ് (39) എന്നയാളാണ് അറസ്റ്റിലായ സംഘത്തിലെ പ്രധാനി, പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37) ആണ് പിടിയിലായ മറ്റൊരാള്‍. ഇവരുടെ ‘ലീഡർ’ ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയെയും അറസ്റ്റ് ചെയ്തിരുന്നു. സീരിയലുകളില്‍ വേഷമിട്ടിരുന്നയാളാണ് അനിഖ. ചെറു വേഷങ്ങൾ ചെയ്തു മടുത്തപ്പോള്‍ അഭിനയം നിർത്തി ലഹരി വില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു.
വിദേശത്തു നിന്നു കുറിയർ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തൽ. ബ്രസൽസിൽ നിന്നാണു ഇറക്കുമതി ചെയ്തിരുന്നതെന്നും ബിറ്റ്കോയിനാണ് ഇടപാടിന് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. കൊച്ചി സ്വദേശിയായ അനൂപിന് കേരളത്തില്‍ വന്‍ വിവാദം ഉയര്‍ത്തിയിരിക്കുന്ന സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു.
ഇതോടെ ലഹരിയും സ്വർണവും സിനിമയും തമ്മില്‍ ഒരു കണ്ണി നില നില്ക്കുന്നതായി പോലീസിന് സംശയം മുറുകുകയാണ്. ഇതിനൊപ്പം ഡി ജെ പാർട്ടികളിലും മറ്റും എത്തുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വേണ്ടിയും ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അരിയും പച്ചക്കറിയും ലോറികളില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയിരുന്ന സംഘവും പിടിയിലായിരുന്നു.
ബംഗലുരുവില്‍ പിടിയിലായ സംഘത്തിനും കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ സംഘത്തിനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ പേരും ഉണ്ട്. അറസ്റ്റിലായ ജൂലൈ 10ന് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ വിളിച്ചത് പല തവണയാണ്.






