
കണ്ണൂര്‍: വിവാദ വിഷയങ്ങളില്‍ കണ്ണൂര്‍ നേതാക്കളുടെ മക്കളുടെ പേരുകള്‍ പതിവായി ഉയരുന്നത് സി.പി.എമ്മിനെ കുഴയ്ക്കുന്നു. പാര്‍ട്ടി പ്രതിരോധത്തിലാകുമ്പോള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന കണ്ണൂര്‍ നേതാക്കളും സൈബര്‍ സഖാക്കളും ഇപ്പോള്‍ പ്രതിരോധത്തിലാണ്.
സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ്, സര്‍ക്കാരിനെയും സി.പി.എമ്മിനേയും കുരുക്കിലാക്കിയതിനു പിന്നാലെയാണു ലൈഫ്മിഷന് തട്ടിപ്പില്‍ കേന്ദ്രകമ്മിറ്റി അംഗവും മന്ത്രി സഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജന്റെ മകന് ജെയ്സണും സംശയ നിഴലിലായിരിക്കുന്നത്. ബംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയുമായിട്ടുളള ബിനീഷിന്റെ ബന്ധം, സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചെന്നതടക്കമുള്ള ഗുരുതരമായ ആരോപണത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സ്വപ്ന നല്കിയ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ടും നേരത്തെ ബിനീഷിനെതിരേ ആരോപണമുയര്‍ന്നിരുന്നു.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് എന്നും വിവാദ നായകന്മാരായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും. ഇപ്പോള്‍ മന്ത്രിപുത്രന് കൂടി വിവാദത്തില്‍ അകപ്പെട്ടതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചയേറി. നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സി.പി.എമ്മിനകത്ത് കോടിയേരിക്കെതിരായ വികാരം സൃഷ്ടിച്ചപ്പോഴാണു മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജനും അകപ്പെട്ടിരിക്കുന്നത്.
െലെഫ് മിഷന് പദ്ധതിയില്‍ ജയരാജന്റെ മകന് ജയ്സണ്‍ കോടികള്‍ കമ്മീഷന് പറ്റിയെന്നാണ് ആരോപണം. ജയ്സണും യു.എ.എഫ്.എക്സ് ഡയറക്ടറും തമ്മിലുള്ള ബിസിനസ് പങ്കാളിത്തവും ആരോപണ നിഴലിലാണ്. സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജയ്സണെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കാം. നേരത്തേ കണ്ണൂരില്‍ പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ജെയ്സണ്‍ വിവാദത്തിലായിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യു.എ.എഫ്.എക്സ്. എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ സുജാതനും ഈ റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ കുന്നിടിച്ചുള്ള റിസോര്‍ട്ട് നിര്‍മാണത്തിനെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു നിര്‍മാണം. ആന്തൂര്‍ നഗരസഭയാണു നിര്‍മാണത്തിന് അനുമതി നല്‍കിയത്. നേരത്തേ പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയം നിര്‍മാണം സാങ്കേതിക കാരണം പറഞ്ഞു ചുവപ്പുനാടയില്കുരുക്കി ആത്മഹത്യയിലേക്ക് നയിച്ചെന്ന ആരോപണം ഈ നഗരസഭ നേരിട്ടിരുന്നു.
കോടികള്‍ മുടക്കി കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണു റിസോര്‍ട്ട് നിര്‍മിച്ചത്. വന്‍ വ്യവസായികളടക്കം ഏഴുപേരാണു കമ്പനി ഡയറക്ടര്‍മാര്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം പല ബിസിനസുകളിലും നേതാക്കളുടെ മക്കള്‍ക്കു പങ്കാളിത്തമുണ്ട്. ഗള്‍ഫിലും ബംഗളുരിലുമൊക്കെയായിട്ടാണു തുടക്കം മുതലേ ഇവരുടെ ബിസിനസ് ഇടപാടുകള്‍.






