
ന്യുഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിലെ ഗൂഢാലോചന കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് അഭിനന്ദനവുമായി നേതാക്കള്‍. വിധി വന്നതിനു തൊട്ടുപിന്നാലെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ആദ്യം അദ്വാനിയുടെ വസതിയിലെത്തിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് വീട്ടിലിരുന്നാണ് അദ്വാനി കോടതി നടപടികള്‍ വീക്ഷിച്ചത്.
വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്വാനി പ്രതികരിച്ചു. വിധി തന്നെ വ്യക്തിപരമായും ബി.ജെ.പിയുടെ വിശ്വാസത്തേയും രാമജന്മഭൂമിയോടുള്ള കടപ്പാടിനേയും നീതികരിക്കുന്നതാണ്. വൈകിയാണെങ്കിലും നീതി നടപ്പായതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
I wholeheartedly welcome the judgement by the Special Court in #BabriMasjidDemolitionCase. The judgement vindicates my personal and BJP's belief and commitment toward the Ram Janmabhoomi movement: Lal Krishna Advani after being acquitted by Special CBI Court, Lucknow pic.twitter.com/7E95Q1vCNp
— ANI (@ANI) September 30, 2020
കോടതിയുടെത് ചരിത്രപരമായ തീരുമാനമാണെന്ന് മുരളീ മനോഹര്‍ ജോഷി പറഞ്ഞു.അയോധ്യയലല് ഡിസംബര്‍ 6ന് നടന്ന സംഭവത്തില്‍ ഒരു ഗൂഢാലോചനയുമില്ല. ഞങ്ങളുടെ പരിപാടികളും റാലികളും ഒരു ഗൂഢാലോചനയുടെയും ഭാഗമായിരുന്നില്ല. ഞങ്ങള്‍ സന്തുഷ്ടരാണ്. എല്ലാവരും ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആകാംക്ഷയിലാണ്. ജോഷി പറഞ്ഞു.
Delhi: Law & Justice Minister Ravi Shankar Prasad arrives at the residence of senior BJP leader Lal Krishna Advani who, along with 31 other accused, was acquitted in #BabriMasjid demolition case by Special CBI Court in Lucknow today. pic.twitter.com/oNHImAWP7i
— ANI (@ANI) September 30, 2020
കേസിലെ 32 പ്രതികളെയും ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിടുകയായിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും സിബിഐ ഹാജരാക്കിയ ഫോട്ടോഗ്രാഫുകള്‍ തെളിവുകളായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായല്ലെന്നും പ്രതി ചേര്‍ക്കപ്പെട്ടവര്‍ അക്രമികളെ തടയാനാണ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവ ദിവസം ഉച്ചയ്ക്ക് 12 മണിവരെ മസ്ജിദ് മേഖല ശാന്തമായിരുന്നുവെന്നും പെട്ടെന്നാണ് കല്ലേറും സംഘര്‍ഷവുമായി ഒരു സംഘം ആളുകള്‍ അവിടേക്ക് വന്നതെന്നും കോടതി 2000 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു.
മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട അവസാന കേസിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഇതേ കോടതി വിധി പറയും. ഇതോടെ അയോധ്യ കേസില്‍ തീര്‍പ്പാകും. രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ നേരത്തെ സുപ്രീം കോടതി പരിഹരിച്ചിരുന്നു. ക്ഷേത്രവും പള്ളിയും പണിയുന്നതിനുള്ള സ്ഥലവും നിശ്ചയിച്ചതോടെ തര്‍ക്കകേസില്‍ തീര്‍പ്പായി. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലാസ്ഥാപനവും നടന്നുകഴിഞ്ഞു.
അദ്വാനിക്ക് പുറമേ, മുന്‍ കേന്ദ്രമന്ത്രി എം.എം ജോഷി, ഉമാഭാരതി, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അടക്കമുള്ള 32 കുറ്റാരോപിതരെയാണ് വെറുതെ വിട്ടത്. 26 പേര് നേരിട്ടും മറ്റുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് കോടതിയില്‍ ഹാജരായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, കലാപമുണ്ടാക്കല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
വിചാരണ വേളയില്‍ 351 സാക്ഷികളെയും 600 രേഖകളും സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. 49 പേരായിരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 17 പേര് മരണമടഞ്ഞു. 1992 ഡിസംബര്‍ ആറിനായിരുന്നു മസ്ജിദ് തകര്‍ക്കപ്പെട്ടത്. അന്ന് വൈകിട്ട് അഞ്ചരയോടെ ആദ്യ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പത്ത് മിനിറ്റിനു ശേഷം എട്ട് നേതാക്കളെ പ്രതിചേര്‍ത്തു. പിന്നീടാണ് ഈ സംഖ്യ 49ലേക്ക് ഉയര്‍ന്നത്.
അതേസമയം, സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബാബറി -രാമജന്മഭൂമി തര്‍ക്ക കേസിലെ ഹര്ജിക്കാരന് ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. ഇതോടെ കേസ് അവസാനിക്കുന്നുവെന്നത് നല്ല കാര്യമാണ്. എല്ലാവരും സമാധാനത്തില്‍ ജീവിക്കട്ടെ. പുതിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്ട്ടെ. ഹിന്ദുക്കളൂം മുസ്ലീങ്ങളും എല്ലാക്കാലത്തും അയോധ്യയില്‍ സമാധാനത്തോടെയാണ് കഴിയുന്നത്. -അദ്ദേഹം പറഞ്ഞു.
വിധിയില്‍ ആശ്വാസമുണ്ടെന്ന് കേസില്‍ കുറ്റവിമുക്തനായ ശിവസേന നേതാവ് സതീഷ് പ്രധാന് പറഞ്ഞു. പള്ളി പൊളിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ല. അവിടെ തന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല. താന്‍ കുറ്റമുക്തനാക്കപ്പെട്ടു, തനിക്ക നീതി കിട്ടി. മുന്‍ രാജ്യസഭാംഗം കൂടിയായ സതീഷ് പ്രധാന് പറഞ്ഞു.






