
ആഗ്ര: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ കൂട്ട ബലാത്സംഗ തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുമ്പോള്‍ താന്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തുന്ന മൂന്നു വീഡിയോകളുടെ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി മരിക്കന്നതിന് മുമ്പ് ആശുപത്രി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടും മറ്റും നടത്തുന്ന വെളിപ്പെടുത്തലിന്റെ വിവരം പുറത്തു വിട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. മൂന്നു വീഡിയോയിലും താന്‍ ബലാത്സംഗത്തിന് ഇരയായെന്നും മുമ്പും പ്രതികള്‍ ഇത്തരം ശ്രമം നടത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സെപ്തംബര്‍ 14 ന് ചിത്രീകരിച്ച 48 സെക്കന്റ് ദൈര്‍ഘ്യമുള്ള ആദ്യ വീഡിയോ ചന്ദാപ്പാ പോലീസ് സ്റ്റേഷന് പുറത്തുവെച്ച് എടുത്തതാണ്. ഇതില്‍ നിലത്തു കിടക്കുന്ന രീതിയിലാണ് പെണ്‍കുട്ടി. ഈച്ചയും ഉറമ്പുമുള്ള ഇടത്താണ് ഇത്. ''അവര്‍ എന്റെ കഴുത്തുഞെരിച്ചു.'' എന്ന് പെണ്‍കുട്ടി പറയുന്നു. എന്തിനാണെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ പറയാന്‍ പെണ്‍കുട്ടി മടിക്കുന്നു. വീണ്ടും ചോദിച്ചപ്പോള്‍ ''എന്നെ കീഴടക്കാന്‍ ഞാന്‍ അവരെ അനുവദിച്ചില്ല'' എന്നാണ് മറുപടി. '' എന്തിനാണ് അവര്‍ നിങ്ങളുടെ കഴുത്തു ഞെരിച്ചത്? '' എന്നയാള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ''ഞാന്‍ എതിര്‍ത്തിട്ടാണ്'' എന്നാണ് മറുപടി. മറ്റ് മുറിവുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന ഇയാളുടെ ചോദ്യത്തിന് പെണ്‍കുട്ടി ആഴത്തില്‍ മുറിവുകളും പരിക്കുമുള്ള നാവ് പുറത്തേക്ക് ഇട്ട് കാണിച്ചു കൊടുക്കുന്നു.
46 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് രണ്ടാമത്തെ വീഡിയോ. അതേ ദിവസം തന്നെ ഹത്രാസ് ആശുപത്രിയില്‍ നിന്നുള്ളതാണ് ദൃശ്യം. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ഹത്രാസ് ജില്ലാ ആശുപത്രിയില്‍ ബെഡില്‍ കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടി. ആരാണ് നിങ്ങളെ ഉപദ്രവിച്ചത് എന്ന ചോദ്യത്തിന് 'സന്ദീപ്' എന്ന് പെണ്‍കുട്ടി മറുപടി നല്കുന്നു. നാക്കു കണ്ടോയെന്നും കഴുത്തു ഞെരിച്ചെന്നും യുവതി പറയുന്നു. എന്തിനാണെന്ന ചോദ്യത്തിന് എവിടെ വെച്ചാണ് തനിക്ക് പരിക്ക് പറ്റിയതെന്നും എന്താണ് സംഭവിച്ചതെന്നും യുവതി പറയുന്നുണ്ട്. ''താന്‍ പുല്ലു പറിക്കുകയായിരുന്നു. അവര്‍ തന്നെ വയലിലൂടെ വലിച്ചിഴച്ചു. തനിക്ക് മേല്‍ ബലം പ്രയോഗിച്ചു. താന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചു.'' എന്നാണ് യുവതിയുടെ മറുപടി.
സെപ്തംബര്‍ 22 ന് പോലീസിന് നല്കിയ മൊഴിയാണ് മൂന്നാമത്തേത്. പെണ്‍കുട്ടിയെ പിന്നീട് പ്രവേശിപ്പിക്കപ്പെട്ട അലിഗഡ് ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി എന്താണ് സംഭവിച്ചതെന്ന് പറയുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള മൊഴിയാണ്. ഓക്സിജന്‍ മാസ്ക്കിനിടയിലൂടെയാണ് പെണ്‍കുട്ടി പറയുന്നത് ''ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. രവിയും സന്ദീപും ഒരുമിച്ചാണ് ഇത് ചെയ്തത്. ഒരു മാസം മുമ്പും ഇവര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമം നടത്തിയതാണ്. എന്നാല്‍ അന്ന് ഞാന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ അന്ന് അവര്‍ എന്നെ ബലാത്സംഗത്തിന് ഇരയാക്കി. രണ്ടു പേരും എന്നെ പീഡിപ്പിച്ചു. മറ്റുള്ളവര്‍ അമ്മ വരുന്നത് കണ്ടപ്പോള്‍ ഓടി. എനിക്ക് അപ്പോള്‍ ചെറിയ ബോധം ഉണ്ടായിരുന്നു.'' യുവതി പറയുന്നു. ബലാത്സംഗത്തിന് ഇരയായെന്ന് പറയാന്‍ ആരെങ്കിലും നിര്‍ബ്ബന്ധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും അവര്‍ അത്തരക്കാരാണെന്നും അവന്മാരെ വെറുതേ വിടരുതെന്നും അവര്‍ വീണ്ടും ഇങ്ങിനെയെല്ലാം ചെയ്യുമെന്നും അവര്‍ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ മാതാവ് സംഭവം പറയുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. '' അവള് വയലില്‍ കിടക്കുകയായിരുന്നു. സല്‍വാര്‍ വലിച്ചുതാഴ്ത്തിയിരുന്നു. നാവ് മുറിച്ചു. അവര്‍ അഞ്ചു പേരുണ്ടായിരുന്നു. ഞാന്‍ മൂന്ന് പേരെയേ കണ്ടുള്ളൂ. വയലില്‍ കുറച്ചു മാറിയായിരുന്നു ഞാന്‍. അവള് എന്റെ കാഴ്ച ദൂരത്തിന് അപ്പുറത്തായിരുന്നു.'' മാതാവ് പറയുന്നു. മകളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ എല്ലായിടത്തും നോക്കിയിട്ടും കാണാതെ വന്നപ്പോള്‍ അവളെ നോക്കാന്‍ താന്‍ പോയെന്നും ഈ സമയത്താണ് സന്ദീപിനെയും രവിയെയും കണ്ടതെന്നും മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും പറഞ്ഞു.
സെപ്തംബര്‍ 14 ന് രാവിലെ 10.30 യ്ക്കാണ് പെണ്‍കുട്ടിയെ ചന്ദപ്പാ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതെന്നും അവിടെ നിന്നുമാണ് ഹത്രാസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പിന്നീട് നില വഷളായതോടെ അലിഗഡ് ആശുപത്രിയിലേക്ക് രണ്ടു മണിയോടെ മാറ്റുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.






