
കരിവെള്ളൂര്‍: ‘അടിയന്തരാവസ്ഥ അറബിക്കടലില്‍. ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ചുവരെഴുത്ത് കാലത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ച കരിവെള്ളൂരിലെ നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ (80)നിര്യാതനായി. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറി. അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഇന്ദിരാഗാന്ധിയെ പ്രതിഷേധമറിയിക്കാന്‍ കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിന്റെ ഹൃദയഭാഗത്തെ പീടിക ചുമരിൽ കുമ്മായം കൊണ്ടുള്ള എഴുത്തു പതിച്ചയാളാണ് കാദറിച്ച എന്ന് നാട്ടുകാര്‍ വിളിക്കുന്ന അബ്ദുള്‍ ഖാദര്‍.
അടിയന്തരാവസ്ഥയുടെ നാളുകളിലാണ് കരിവെള്ളൂര്‍ ബസാറിലെ ശിവറായ പൈയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ മണ്ചുമരില്
അബ്ദുള്‍ ഖാദര്‍ ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്. ഇന്ദിരാഗാന്ധിയെ പ്രതിഷേധം അറിയിക്കണമെന്ന പാര്‍ട്ടി തീരുമാനം അനുസരിച്ചായിരുന്നു നീക്കം.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗലാപുരത്ത് വിമാനമിറങ്ങി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാറില്‍ ദേശീയ പാതയിലൂടെ ഏറണാകുളത്തേക്ക് പോകൂന്നുണ്ടെന്ന വിവരം കിട്ടിയതിന് പിന്നാലെ ആയിരുന്നു സാഹസം. അന്ന് സാധു ബീഡിക്കമ്പനി പ്രവൃത്തിച്ചിരുന്നത് കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു. കക്ക നീറ്റി വെള്ളവും നീലവും ചേര്‍ത്ത് കലക്കി അമ്പത് വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഒരു വശത്തെ കഴുക്കോല് പിടിച്ച് സാഹസികമായിട്ടായിരുന്നു എഴുത്തു നിര്‍വ്വഹിച്ചത്. വൈകുന്നേരം തുടങ്ങിയ എഴുത്ത് രാത്രി വരെ നീണ്ടു.






