
തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സെപ്ലെകോ റേഷന്‍ കടകള്‍ മുഖേന വിതരണം ചെയ്യുന്ന പ്രതിമാസക്കിറ്റിന്റെ സഞ്ചിയിലും കോടികളുടെ തട്ടിപ്പ്! കുടുംബശ്രീയെ മറയാക്കി ഇടനിലക്കാര്‍ തട്ടുന്നത് ആറരക്കോടി രൂപ. സെപ്ലെകോയിലെ ഒരു ഉന്നതന് സഞ്ചിയൊന്നിന് 1.50 രൂപ നിരക്കില്‍ ഒന്നരക്കോടി രൂപ കമ്മീഷന്.
സംസ്ഥാനത്തെ 84 ലക്ഷത്തിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു കിറ്റ് നല്കാന് പ്രതിമാസം ഒരുകോടിയോളം സഞ്ചികളാണു സെപ്ലെകോ വാങ്ങുന്നത്. ഓണക്കിറ്റ് സഞ്ചിയിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. സര്‍ക്കാര്‍ നാലുമാസത്തേക്കു പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റിന്റെ തുണിസഞ്ചി വാങ്ങാനുള്ള ഇ-ടെന്‍ഡര്‍ അട്ടിമറിച്ചാണു കോടികള്‍ ഇതിനകം തട്ടിയെടുത്തത്. ഓണക്കിറ്റില്‍ നിലവാരമില്ലാത്ത ശര്‍ക്കര ഉള്‍പ്പെടുത്തിയ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍തന്നെയാണ് ഇതിനു പിന്നിലും.
സെപ്ലെകോയില്‍ 2004-ല്‍ കോടികളുടെ അഴിമതി നടത്തിയ ഒരു കമ്പനിയുടെ ഉടമ, അന്നുമുതല്‍ ഇന്നുവരെ സെപ്ലെകോയുടെ ഉന്നതപദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്, ചില കരാറുകാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അഴിമതിക്കു ചുക്കാന്‍ പിടിക്കുന്നത്. സെപ്ലെകോ തുണിസഞ്ചി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ വിളിച്ച ഇ-ടെന്‍ഡറില്‍ ഈ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങള്‍ ഏറ്റവും കുറഞ്ഞനിരക്ക് (യഥാക്രമം 6.20, 7.14 രൂപ) രേഖപ്പെടുത്തി. വിതരണാനുമതി നേടിയശേഷം രണ്ട് സ്ഥാപനങ്ങളും മുന്‍നിശ്ചയപ്രകാരം ടെന്‍ഡറില്‍നിന്നു പിന്മാറി. തുടര്‍ന്ന്, അടുത്തതായി കുറഞ്ഞനിരക്ക് (7.62 രൂപ) രേഖപ്പെടുത്തിയ സ്ഥാപനത്തെ സെപ്ലെകോ സമീപിച്ചു. എന്നാല്‍, തിരക്കഥപ്രകാരം അവരും പിന്മാറി.
ഇതോടെ തട്ടിപ്പുസംഘത്തിന്റെതന്നെ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനത്തെ സി.എം.ഡി. രംഗത്തിറക്കി. ഇ-ടെന്‍ഡര്‍ നിരക്കിനേക്കാള്‍ കൂടിയ നിരക്കില്‍ തുണിസഞ്ചി വാങ്ങുകയാണു ചെയ്തത്. ഒക്ടോബറില്‍ വീണ്ടും ഒരുകോടി തുണിസഞ്ചിക്കായി സെപ്ലെകോ ഇ-ടെന്‍ഡര്‍ നടത്തി. അന്ന് തിരക്കഥപ്രകാരം 6.50 രൂപയ്ക്ക് ഓര്‍ഡര്‍ നേടിയശേഷം പിന്‍വാങ്ങിയതു ബംഗളുരു ആസ്ഥാനമായ സ്ഥാപനമാണ്. തുടര്‍ന്ന്, രണ്ടാമത്തെ കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ സ്ഥാപനത്തെ സമീപിക്കണമെന്ന ചട്ടം സെപ്ലെകോ അട്ടിമറിച്ചു. തട്ടിപ്പുസംഘത്തിന്റെ സ്ഥാപനങ്ങള്‍ക്കുതന്നെ കരാര്‍ നല്കി.
കോവിഡ് കാലത്തു കുടുംബശ്രീ നിര്‍മാണ യൂണിറ്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ സഞ്ചിയൊന്നിന് 13.50 രൂപ വില നിശ്ചയിച്ചിരുന്നു. കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് ഈ നിരക്കില്‍ തുണിസഞ്ചി വാങ്ങണമെന്നു സെപ്ലെകോയ്ക്ക് ഉത്തരവും നല്കി. ഈ ഉത്തരവിന്റെ മറവില്‍ തമിഴ്നാട്ടിലെ മില്ലുകളില്‍ ഉത്പാദിപ്പിക്കുന്ന തുണിസഞ്ചി 7.50 രൂപ നിരക്കില്‍ മരിയന്‍ സ്െപെസസ് എന്ന സ്ഥാപനം വാങ്ങി. ഇവ പാലക്കാട് കേന്ദ്രീകരിച്ചുള്ള 15 കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ 13.50 രൂപ നിരക്കില്‍ സെപ്ലെകോയ്ക്കു നല്കിവരുന്നു.
ഒരു സഞ്ചിക്ക് 1.50 രൂപ നിരക്കില്‍ ഒരുകോടി തുണിസഞ്ചി വാങ്ങുമ്പോള്‍ ഒന്നരക്കോടി സെപ്ലെകോ ഉന്നതന്റെ കീശയില്‍. 7.50 രൂപയ്ക്കു തമിഴ്നാട്ടില്‍നിന്നു വാങ്ങുന്ന സഞ്ചി 13.50 രൂപ നിരക്കില്‍ കുടുംബശ്രീ വഴി സെപ്ലെകോയ്ക്കു നല്‍കുന്നതിലൂടെ ഏകദേശം 6.50 കോടി രൂപയാണു വെട്ടിക്കുന്നത്. ഇ-ടെന്‍ഡറില്‍ പരിഗണിക്കപ്പെടാത്ത സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയെന്നാണു സൂചന.






