
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ കുറിച്ച് കലാഭവൻ സോബി പറഞ്ഞ കാര്യങ്ങൾ നുണയായിരുന്നെന്നു കഴിഞ്ഞ ദിവസം സി ബി ഐ പറഞ്ഞിരുന്നു. സോബി പ്രശസ്തിക്കു വേണ്ടിയാണു ഇതെല്ലാം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
സാമ്പത്തിക തട്ടിപ്പിനു വിവിധ ജില്ലകളിൽ സോബിയുടെ പേരിൽ കേസ് ഉള്ളതായും സോബിയുടെ വിശദമായ ചരിത്രം അന്വേഷിക്കാനും സിബിഐ ഒരുങ്ങുകയാണ്. അന്വേഷണത്തിൽ സോബിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവും സിബിഐക്കു ലഭിച്ചില്ല.
ബാലഭാസ്കറിന്റെ അപകടത്തിനു പിന്നാലെ അതുവഴി കാറിൽ പോയ താൻ ദുരൂഹ സാഹചര്യത്തിൽ ചിലരെ അവിടെ കണ്ടെന്നായിരുന്നു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. 'എന്റെ മൊഴികൾ നുണയാണെന്നു പ്രചരിപ്പിക്കുന്നതു കേസ് അട്ടിമറിക്കാനാണ്. ബ്രെയിൻ മാപ്പിങ് വേണമെന്നാണു സിബിഐയോട് ആവശ്യപ്പെട്ടത്. അതു ചെയ്യാതെ നുണ പരിശോധന നടത്തിയതു കേസ് ഒതുക്കാനാണെന്നു സംശയമുണ്ട്.' സോബി പറഞ്ഞു.
ബാലഭാസ്കറുമായി അടുപ്പമുള്ള പലരും സ്വർണക്കടത്തു നടത്തിയിട്ടുണ്ടെങ്കിലും അപകടവുമായി അതിനു ബന്ധമില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ സിബിഐ എത്തിനിൽക്കുന്നത്.






