
തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയ്ക്കു വഴിയൊരുക്കിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ ഗുരുതര ക്രമക്കേടുകള്‍. സ്ഥാപനത്തിലെ ഉള്ളുകളളികള്‍ വ്യക്തമാക്കുന്നതായിരുന്നു വിജിലന്‍സിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, വിജിലന്‍സ് റെയ്ഡിനെതിരേ ആഞ്ഞടിക്കുകയാണു ധനമന്ത്രി തോമസ് ഐസക്കും സി.പി.ഐയും ചെയ്തത്.
പൊള്ളച്ചിട്ടിയിലൂടെ ലക്ഷങ്ങള്‍ ഒഴുകി. വലിയ തുക കൊടുത്ത് ചേരേണ്ട വലിയ ചിട്ടികളില്‍ ആവശ്യത്തിന് ആളെ കിട്ടാതെവരുമ്പോള്‍ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേര്‍ക്കും. ഓരോ മാസവും വന്‍തുക അടയ്ക്കേണ്ട ചിട്ടികളിലൂടെ കള്ളപ്പണം വെളുപ്പിക്കും. ചിട്ടിയില്‍ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണു ചട്ടം. ഇതു ലംഘിച്ച് പല മാനേജര്‍മാരും ഈ തുക കൈവശംവയ്ക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ചിറ്റാളന് ചെക്കാണു നല്കുന്നതെങ്കില് ചെക്ക് മാറി അക്കൗണ്ടില്‍ പണം വന്നാല്‍ മാത്രമേ ചിട്ടിയില്‍ ചേര്‍ക്കാവൂ എന്നാണു വ്യവസ്ഥ. എന്നാല്‍ ചെക്ക് കിട്ടിയാലുടന്‍ ചിട്ടിയില്‍ ചേര്‍ക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും ഏതെങ്കിലും സ്ഥാപനത്തില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇക്കുറി ഓപ്പറേഷന് ബചത് എന്ന പേരില്‍ കെ.എസ്.എഫ്.ഇയില്‍ റെയ്ഡ് നടത്തിയത്.
എന്നാല്‍ കെ.എസ്.എഫ്.ഇയില്‍ എല്ലാം സേഫാണെന്നാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം പറയുന്നത്. സംസ്ഥാന വിജിലന്‍സിന്റെ "ഓപ്പറേഷന് ബചത്" പരിശോധനയെ തള്ളിപ്പറഞ്ഞ് കെ.എസ്.എഫ്.ഇയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്ലീന്‍ ചിറ്റ്. മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശപ്രകാരം നടന്ന ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതു നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകള്‍ മാത്രം.
ബ്രാഞ്ചുകളില്‍ വീഴ്ച കണ്ടെത്താന്‍ ഓഡിറ്റ് ടീമിനു കഴിഞ്ഞിട്ടില്ലെന്ന് കെ.എസ്.എഫ്.ഇ. ചെയര്മാന് ഫിലിപ്പോസ് തോമസ് അറിയിച്ചു. വിജിലന്‍സ് പറയുന്ന പൊള്ളച്ചിട്ടി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു. ഒരു ബ്രാഞ്ചില്‍ പോലും വീഴ്ച കണ്ടെത്തിയില്ല. വിജിലന്‍സ് കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തൊക്കെയാണെന്ന് ആരും തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര അന്വേഷണസംഘം കണ്ടെത്താത്ത എന്തെങ്കിലും കാര്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കെ.എസ്.എഫ്.ഇ.യെ അറിയിക്കേണ്ടതാണെന്നും ഫിലിപ്പോസ് തോമസ് അറിയിച്ചു. അതിനിടെ, വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് ചര്‍ച്ച നീട്ടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.






